ADVERTISEMENT

സ്വർണം ഡിജിറ്റലായാലും ഫിസിക്കൽ രൂപത്തിലായാലും വാങ്ങുവാൻ പണമുണ്ടോ, എങ്കിൽ ഒട്ടും മടിക്കേണ്ട ഇന്നുതന്നെ വാങ്ങി വെക്കാം. റസ്പോൺസിബിൾ സിറ്റിസൺ ക്യാംപെയ്ന്റെ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന Gold a safe investment beyond style Statement എന്ന വിഷയത്തെ കുറിച്ചുള്ള പാനൽ ചര്‍ച്ചയിലെ വിദഗ്ധരുടെ അഭിപ്രായമാണിത്. അടുത്ത ദശകത്തിലെ ഏറ്റവും മികച്ച ഒരു നിക്ഷേപ ഉപാധി തന്നെയാണ് സ്വർണം എന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് ഈ രംഗത്തെ വിദഗ്ധർ. പണപ്പെരുപ്പം മൂലമുണ്ടാകുന്ന മൂല്യശോഷണത്തെ ചെറുക്കുവാൻ സ്വർണം കഴിഞ്ഞേ മറ്റെന്തും ഉള്ളു. അതുകൊണ്ട് പോർട്ട് ഫോളിയോയിൽ 5 - 10 ശതമാനം സ്വർണത്തിനായി ധൈര്യമായി മാറ്റിവയ്ക്കുക.

സ്വർണം ഭാവിയിൽ നിങ്ങളെ കൈവിടില്ല. ഡിജിറ്റൽ സ്വർണമായി സൂക്ഷിക്കുന്നതാണ് നല്ല മാർഗം. ഇങ്ങനെയെങ്കിൽ ഫിസിക്കൽ ഗോൾഡ് ആയി വാങ്ങുമ്പോഴുള്ള പണനഷ്ടം ഒഴിവാക്കാം. ഹാൾ മാർക്ക്ഡ് സ്വർണം മാത്രം വാങ്ങുക. ഗുണമേന്മയിൽ സംശയം തോന്നിയാൽ ആഭരണത്തിലെ ഹാൾ മാർക്ക് മുദ്രയിൽ കാണുന്ന ഹാൾ മാർക്ക് ഐ ഡി ഉപയോഗിച്ച് ബിസ്കെയർ ആപ്പിൽ കയറി പരിശോധിക്കുക. അപ്പോൾതന്നെ പരാതി റജിസ്റ്റർ ചെയ്യുക. സ്വർണം വാങ്ങുമ്പോൾ ഇൻ വോയ്സ് ചോദിച്ചു വാങ്ങുക. അല്ലാത്ത പക്ഷം സ്വർണത്തിന്റെ ഉടമസ്ഥത തെളിയ്ക്കുന്നതിൽ പരാജയപ്പെടും. 

responew2
റസ്പോൺസിബിൾ സിറ്റിസൻ പദ്ധതിയുടെ സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

മനോരമ ഓൺലൈനും മലബാർ ഗോൾ‍ഡും ചേർന്ന് കഴിഞ്ഞ ഒരു വർഷമായി സംഘടിപ്പിച്ച റസ്പോൺസിബിൾ സിറ്റസൻ ക്യാപെയ്ന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ച്  'Gold a safe investment beyond style Statement' എന്ന വിഷയത്തെ കുറിച്ച് തിരുവനന്തപുരത്ത് ഹോട്ടൽ ഹിൽട്ടൻ ഇന്നിൽ നടന്ന പാനൽ ചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങളായിരുന്നു ഇത്. റസ്പോൺസിബിൾ സിറ്റിസൻ പദ്ധതിയുടെ പ്രൗഢഗംഭീരമായ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തത് വ്യവസായ മന്ത്രി പി രാജീവാണ്

responew3
ഉത്തര രാമകൃഷ്ണൻ

നിക്ഷേപ വിദഗ്ധയും കോഴിക്കോട്ടെ അർത്ഥ ഫിനാൻഷ്യൽ സർവീസസിന്റെ സാരഥിയുമായ ഉത്തര രാമകൃഷ്ണൻ നയിച്ച ചർച്ചയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സിന്റെ മേധാവിയും സീനിയർ സയിന്റിസ്റ്റുമായ എ.മുഹമ്മദ് ഇസ്മയിൽ, സ്റ്റേറ്റ് ജി.എസ്. ടി ജോയിന്റ് കമ്മീഷണർ പി.എസ്. കിരൺലാൽ, മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാർ, ജിയോജിത്ത് പ്രൈവറ്റ് ലിമിറ്റഡ് വെൽത്ത് വിഭാഗം വൈസ് പ്രസിഡന്റ് ദിനേശ് കെ. നായർ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. വിദഗ്ധരുടെ അഭിപ്രായങ്ങൾ അറിയാം

വി.പി. നന്ദകുമാർ, എം.ഡി മണപ്പുറം ഫിനാൻസ് 

responew11
വി.പി. നന്ദകുമാർ

പണപ്പെരുപ്പത്തെ ചെറുക്കുവാൻ പറ്റിയ മികച്ച മാർഗമാണ് സ്വർണത്തിൽ നിക്ഷേപിക്കുകയെന്നത്. സ്വർണം അത്യാവശ്യ ഘട്ടങ്ങളിൽ വലിയ സഹായമാകാറുണ്ട്. വട്ടിപ്പലിശയ്ക്ക് പണം വായ്പ വാങ്ങുന്നതിനു പകരം നിസാര പലിശയ്ക്ക് സ്വർണം പണയം വച്ച് വായ്പ എടുക്കാം. സ്വർണം ലക്ഷ്മിയാണ്. വൈകാരികമായ ഒരു ബന്ധം കൂടി ഉള്ളതിനാൽ പണയ സ്വർണ്ണം തിരിച്ചെടുക്കാൻ ശ്രദ്ധിക്കും. അതുകൊണ്ട് ഈ രംഗത്ത് കിട്ടാക്കടം കേവലം അര ശതമാനം മാത്രമാണ്. ഓൺലൈൻ സേവനങ്ങളും വാതിൽ പടി സേവനങ്ങളും പോലെ പുതുമയാർന്ന സേവനങ്ങൾ മണപ്പുറം നൽകുന്നുണ്ട്. 

വരും വർഷങ്ങളിൽ സ്വർണത്തിലേക്കുള്ള നിക്ഷേപം ഉയരും. അത് ഏത് രൂപത്തിൽ വേണമെന്ന് നിക്ഷേപകർ തീരുമാനിക്കണം. ഡിജിറ്റൽ വേണോ ഫിസിക്കൽ വേണോ അത് കസ്റ്റമറിന്റെ ചോയ്സ് ആണ്. ഫിസിക്കൽ ആണെങ്കിൽ പണിക്കൂലി പോകും.

responew7
ദിനേശ് കെ നായർ

.ദിനേശ് കെ.നായർ, വൈസ് പ്രസിഡന്റ് ജിയോജിത്ത് പ്രൈവറ്റ് വെൽത്ത് 

ദീർഘകാല നേട്ടത്തിനു മികച്ച മാർഗമാണ് സ്വർണം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 8 - 10 % റിട്ടേൺ സ്വർണത്തിൽ നിന്ന് കിട്ടിയിട്ടുണ്ട്. സ്വർണ വിലയിൽ ഏറ്റവും വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായ ഒരു ദശകം കൂടിയായിരുന്നു അത്. അടുത്ത പത്തു വർഷത്തിനുള്ളിലും സ്വർണം തന്നെയാകും താരം. കാരണം പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ പറ്റിയ ഏറ്റവും മികച്ച ഉപാധിയാണിത്. അതുകൊണ്ട് നിക്ഷേപ പോർട്ട് ഫോളിയോയിൽ ഹെഡ്ജ് ഫണ്ട് ആയി 5 - 10% മെങ്കിലും നിർബന്ധമായും സ്വർണത്തിനു നീക്കിവയ്ക്കുക.

ഇന്ന് ഡിജിറ്റൽ സ്വർണത്തിന് പ്രിയം കൂടി വരുന്നുണ്ട്. ഫിസിക്കൽ ഗോൾഡിനു വരുന്ന അധിക ചാർജുകളും നഷ്ടവും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും ഒക്കെയാണ് ഇതിന് കാരണം. ഡിജിറ്റൽ ഗോൾഡിനും ലിക്വിഡിറ്റിയുണ്ട്. അത്യാവശ്യമെങ്കിൽ വേഗം പണമാക്കാം. 

ഫിസിക്കൽ ഗോൾഡിനേക്കാൾ കൂടുതൽ ഓപ്ഷനുകൾ ഇന്ന് ഡിജിറ്റൽ ഗോൾഡിൽ ലഭ്യമാണ്. ഗോൾഡ് മ്യൂച്വൽ ഫണ്ട്, ഇടി.എഫ്, സോവറിൻ ഗോൾഡ് ഫണ്ട് എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാം. 500 രൂപയിട്ട് ഗോൾഡ്‌ മ്യൂച്വൽ ഫണ്ടിൽ ചേരാം. ട്രേഡും ചെയ്യാം. ഒരു ഗ്രാം കൊണ്ട് ഇ ടി.എഫിൽ നിക്ഷേപം തുടങ്ങാം. സോവറിൻ ഗോൾഡിലാണെങ്കിൽ നിക്ഷേപത്തിനു പലിശയും ഉണ്ട്.

എ. മുഹമ്മദ് ഇസ്മയിൽ, BlS മേധാവി

responew13
എ. മുഹമ്മദ് ഇസ്മയിൽ

സ്വർണത്തിന്റെ ഗുണമേന്മ ഉറപ്പിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് പ്രതിജ്ഞാബദ്ധരാണ്. കേരളത്തിൽ 5000 ത്തോളം ലൈസൻസ്ഡ് റീട്ടെയിൽ സ്വർണ വ്യാപാരികൾ ഉണ്ട് . 

നിങ്ങൾ വാങ്ങുന്ന സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാനും കബളിപ്പിക്കപ്പെടുന്നുണ്ടോ എന്ന് കണ്ടുപിടിക്കാനും ബിസ് കെയർ എന്ന പേരിൽ ഒരു മൊബൈൽ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ആഭരണത്തിൽ കാണുന്ന മുദ്രണത്തിലുളള ഹാൾ മാർക്ക് ഐ.ഡി ഉപയോഗിച്ച് ബിസ് കെയർ ആപ്പിലൂടെ സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കാം. പരസ്യം നൽകി കബളിപ്പിച്ചാലും വ്യാപാരിയുടെ സേവനത്തിൽ അപാകത തോന്നിയാലും ഉപഭോക്താവിന് ഉടൻ തന്നെ ആപ്പ് വഴി പരാതി റജിസ്റ്റർ ചെയ്യാം. പരാതി വാസ്തവമെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ വ്യാപാരിയുടെ ലൈസൻസ് റദ്ദാക്കും. ഇതേ കുറിച്ചെല്ലാം മലയാളികൾ ബോധവാന്മാരാണ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സും ജനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. 

ഫാഷൻ സ്റ്റേറ്റ്മെന്റിനുമപ്പുറം നല്ലൊരു നിക്ഷേപം കൂടിയാണ് സ്വർണം. അതുകൊണ്ട് ഗുണമേന്മയുളള സ്വർണം ചോദിച്ചു വാങ്ങുക. അതിൽ ഹാൾ മാർക്ക് മുദ്രണം ഉണ്ടോ എന്ന് ഉറപ്പാക്കുക.

പി.എസ്. കിരൺ ലാൽ, ജോയിന്റ് കമ്മീഷണർ സ്റ്റേറ്റ് ജി.എസ്.ടി 

responew9
പി.എസ്. കിരൺ ലാൽ

ചരിത്രാധീത കാലം മുതൽ ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത് സ്വർണമാണ്. ഡോളർ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പ് കറൻസിയുടെ റോൾ സ്വർണത്തിനായിരുന്നു. പണപ്പെരുപ്പത്തിനെതിരെ പോരാടാൻ പറ്റിയ ഹാർഡ് കറൻസിയാണ് സ്വർണം. 

സ്വർണം വാങ്ങുമ്പോൾ കൃത്യമായ ഇൻ വോയ്സ് വാങ്ങുക. റീട്ടെയ്ലർ ഇൻ വോയ്സ് നൽകാൻ മടിക്കരുത്. സ്വർണത്തിന്റെ ഉടമസ്ഥത തെളിയിക്കുന്ന വിലപ്പെട്ട രേഖയാണത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഇത് അത്യാവശ്യമാണ്. 

വാറ്റ് നികുതിക്ക് ബദലായി ജി എസ്.ടി വന്നതോടെ ആശയ കുഴപ്പങ്ങളും കൂടി. റീട്ടെയിൽ ആയി സ്വർണം വാങ്ങുമ്പോൾ 3% ഫ്ലാറ്റ് റേറ്റും 5 % പണിക്കൂലിയിലും ജി.എസ്.ടി നൽകണം. 

സ്വർണ്ണ കള്ളക്കടത്തും ഇറക്കുമതി തീരുവ കൂട്ടിയതും തമ്മിൽ ഒരു ബന്ധവുമില്ല. ഉറവിടം വെളിപ്പെടുത്തേണ്ടിവരുമ്പോഴാണ് അനധികൃത മാർഗങ്ങൾ തേടുന്നത്. 

English Summary : You Should Keep at least 10% for Gold in Your Investment Portfolio

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com