ADVERTISEMENT

ക്രിപ്റ്റോ കറൻസികളെ നിലക്ക് നിർത്താനുള്ള നിയമ നിർമാണം ഇന്ത്യയിൽ വരുമെന്ന കാര്യത്തിൽ കുറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോൾ അത് നിലവിൽ വന്നിരിക്കുകയാണ്. ക്രിപ്റ്റോകളെയും, അനുബന്ധ സാമ്പത്തിക സേവനങ്ങളെയും, കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനു കീഴിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി. ക്രിപ്‌റ്റോ അല്ലെങ്കിൽ വെർച്വൽ അസറ്റ് ബിസിനസുകൾ ഇനി പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ടിന്റെ 2002 (പിഎംഎൽഎ) പരിധിയിലായിരിക്കുമെന്നും ഇന്ത്യൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ സംശയാസ്പദമായ പ്രവർത്തനം ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് ഇന്ത്യയെ (എഫ്‌ഐയു-ഐഎൻഡി) അറിയിക്കണമെന്നും ധനമന്ത്രാലയം അറിയിച്ചു.

വിജ്ഞാപനം ഇങ്ങനെ

ക്രിപ്റ്റോ എക്സ് ചേഞ്ചുകളും, വെർച്വൽ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന ഇടനിലക്കാരും നിർബന്ധമായും ഇടപാടുകാരുടെ കെ വൈ സി സൂക്ഷിക്കേണ്ടതാണ്. അതുപോലെ ക്രിപ്റ്റോ സ്ഥാപനങ്ങൾ നിർബന്ധമായും എല്ലാ രേഖകളും സൂക്ഷിക്കണം. വെർച്വൽ ഡിജിറ്റൽ അസറ്റുകളും (വി ഡി എ) ഫിയറ്റ് കറൻസികളും തമ്മിലുള്ള കൈമാറ്റം, വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ ഒന്നോ അതിലധികമോ രൂപങ്ങൾ തമ്മിലുള്ള കൈമാറ്റം, വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെ കൈമാറ്റം, വെർച്വൽ ഡിജിറ്റൽ അസറ്റുകൾ അല്ലെങ്കിൽ വെർച്വൽ ഡിജിറ്റലിന്റെ നിയന്ത്രണം പ്രാപ്തമാക്കുന്ന ഉപകരണങ്ങളുടെ സംരക്ഷണം അല്ലെങ്കിൽ അഡ്മിനിസ്ട്രേഷൻ എന്നിവയെല്ലാം ഉൾകൊള്ളിച്ചുകൊണ്ടാണ്  ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. 

റെക്കോർഡുകൾ നിർബന്ധം

ഒരു വെർച്വൽ ഡിജിറ്റൽ അസറ്റിന്റെ ഇഷ്യൂവറുടെ ഓഫറും വിൽപനയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ കീഴിൽ വരും. വിഡിഎയിൽ ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾ പിഎംഎൽഎയ്ക്ക് കീഴിൽ 'റിപ്പോർട്ടിങ് എന്റിറ്റി' ആയി പരിഗണിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഈ നിയമപ്രകാരം, എല്ലാ റിപ്പോർട്ടിങ് സ്ഥാപനവും 10 ലക്ഷം രൂപയിൽ കൂടുതലുള്ള എല്ലാ പണമിടപാടുകളുടെയും റെക്കോർഡ് ഉൾപ്പെടെ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിഗതമായി 10 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള ഇടപാടുകൾ ഒരു മാസത്തിനുള്ളിൽ നടന്നതും പ്രതിമാസ മൊത്തം തുക 10 ലക്ഷം രൂപയിൽ കൂടുതലുള്ളതുമായ എല്ലാ പണമിടപാടുകളുടെയും റെക്കോർഡ് ഇനി മുതൽ സൂക്ഷിക്കേണ്ടതുണ്ട്.

സർക്കാരിന്റെയും, റിസർവ് ബാങ്കിന്റെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും ക്രിപ്റ്റോകളിൽ നിക്ഷേപിച്ചവർക്ക് പുതിയ നിയമം തിരിച്ചടിയായിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു മാർഗമായി ക്രിപ്റ്റോ കറൻസികളെ ഉപയോഗിക്കുന്നതിനാലാണ് ഈ നിയമം ശക്തമായി നടപ്പിലാക്കാൻ പോകുന്നത്. 

English Summary : Crypto currencies are Under Anti Money Luandering Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com