ADVERTISEMENT

കനത്ത ചൂടിൽ തണുത്ത കൊക്കകോള നുണഞ്ഞിറക്കുമ്പോൾ ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ വാറൻ ബഫറ്റ് എന്തിനാണ് കൊക്കകോള ഓഹരി വാങ്ങിയതെന്ന്? അതിലൂടെ അത്ഭുതങ്ങൾ കാട്ടുന്നതെന്ന്? 

29 വർഷം മുൻപാണ് വാറൻ ബഫറ്റ് കൊക്കകോള, അമേരിക്കൻ എക്സ്പ്രസ് എന്നീ ഓഹരികളിൽ നിക്ഷേപിച്ചത്. അന്ന് കൊക്കക്കോള ഓഹരി വാങ്ങാൻ മുടക്കിയ തുകയുടെ 54 ശതമാനം ഇന്ന് വാർഷിക ലാഭവിഹിതമായി ലഭിക്കുന്നു. അമേരിക്കൻ എക്സ്പ്രസിൽനിന്ന് ഇപ്പോൾ ലഭിക്കുന്നതാകട്ടെ മുടക്കിയ തുകയുടെ 23 ശതമാനത്തോളം. തീർന്നില്ല, ഇക്കാലയളവിൽ കോക്കകോളയുടെ ഓഹരിവില 20 ഉം അമേരിക്കൻ എക്സ്പ്രസിന്റേത് 17 ഇരട്ടിയായി വർധിച്ചു. 

വാറൻ ബഫറ്റ് തന്റെ ബെർക്ക്ഷെയർ ഹാത്ത്‌വെ എന്ന കമ്പനിയിലെ ഓഹരിയുടമകൾക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ഏറെ പ്രയോജനപ്പെടുന്ന നിർദേശങ്ങളുണ്ടാകും എന്നതിനാൽ ലോകമെമ്പാടുമുള്ള ഓഹരി നിക്ഷേപകർ അദ്ദേഹത്തിന്റെ കത്തുകൾക്കായി കാത്തിരിക്കും. ദീർഘകാല നിക്ഷേപത്തിൽ വില‌വർധനയും ലാഭവിഹിതവും ചേർന്നു സൃഷ്ടിക്കുന്ന മാജിക്കാണ് ഇത്തവണ അദ്ദേഹം വിശദീകരിക്കുന്നത്. വരുമാനമുള്ള, കൃത്യമായി ലാഭവിഹിതം നൽകുന്ന കമ്പനികളിൽ വേണം നിക്ഷേപിക്കാൻ എന്നും അദ്ദേഹം നിർദേശിക്കുന്നു. 

ഐടിസിയും ടിസിഎസും 

ഇന്ത്യയിലും ബഫറ്റ് ചൂണ്ടിക്കാട്ടിയതിനു സമാനമായ ഉദാഹരണങ്ങളുണ്ട്. 2020ൽ ഐടിസി ഓഹരികൾക്കു 165 രൂപയായിരുന്നു വില. ആ വർഷം അവർ നൽകിയ ലാഭവിഹിതം 10.75 രൂപ. അതായത്, ഒരു വർഷം ഹോൾഡ് ചെയ്തവർക്ക് 6.50 % ലാഭവിഹിതമായി മാത്രം ലഭിച്ചു. ബാങ്ക് നിക്ഷേപത്തിനു പലിശ 5–6% ആയിരിക്കെ ഐടിസി ലാഭവിഹിതമായി മാത്രം നൽകിയതാണ് ഇത്. 2021–22ൽ 11.50 രൂപയായിരുന്നു (7%) ലാഭവിഹിതം. 2023 മാർച്ച് 3ന് ഐടിസി വില 384.95 രൂപ. ഈ രണ്ടര വർഷം കൊണ്ട് വില വർധന 235%. 2022–23ൽ ഇതുവരെ ലഭിച്ച ഇടക്കാല ലാഭ വിഹിതം 6 രൂപ. അന്തിമ ലാഭവിഹിതം പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ഇത്തവണ വാങ്ങിയ വിലയുടെ 8% എങ്കിലും ലാഭവിഹിതമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. ടിസിഎസിന്റെ കാര്യം എടുത്താലും ഇങ്ങനെ തന്നെ. കൃത്യമായ ലാഭ വിഹിതവും ബൈ ബാക്കും നിക്ഷേപകർക്കു മികച്ച നേട്ടം ഉറപ്പാക്കും. 

നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന കമ്പനികൾ ഓരോ വർഷവും വരുമാനം ഉയർത്തുകയും ലാഭവിഹിതം നൽകുകയും േവണം എന്നതും ഈ ഇന്ത്യൻ കമ്പനികളെ സംബന്ധിച്ച് എത്രത്തോളം ശരിയാണെന്നു പരിശോധിക്കാം. സിഗരറ്റ്, ആശിർവാദ് ആട്ട, സൺഫീസ്റ്റ്, മൻഗൾദീപ് അഗർബത്തീസ്, ക്ലാസ്‌മേറ്റ്സ് നോട്ട് ബുക്ക് തുടങ്ങി സാന്നിധ്യമുള്ള മേഖലകളിലെല്ലാം മാർക്കറ്റിൽ ഒന്നാമതായതുകൊണ്ട് ഐടിസി വളരാതിരിക്കാനുള്ള കാരണമൊന്നും കാണുന്നില്ല. വർഷങ്ങൾ കഴിയുമ്പോൾ ഓഹരി വാങ്ങാൻ മുടക്കിയ തുകയുടെ 50 ശതമാനത്തിലധികവും ലാഭവിഹിതമായി കിട്ടാം. 

കൃത്രിമം കാണിക്കാൻ കഴിവുവേണ്ട

കമ്പനികൾ വരുമാനക്കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നതിനെതിരെ ബഫറ്റ് മുന്നറിയിപ്പും നൽകുന്നുണ്ട്. കൃത്രിമം കാണിക്കാൻ പ്രത്യേകിച്ചു കഴിവുകളൊന്നും വേണ്ട. വഞ്ചിക്കണമെന്ന അതിയായ ആഗ്രഹം മാത്രം മതിയെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം കമ്പനികളെ ഒഴിവാക്കുക. 

യുഎസിനെ അപേക്ഷിച്ചു തട്ടിപ്പു കമ്പനികളുടെ എണ്ണം ഇന്ത്യയിൽ കൂടുതലാണ്. സ്റ്റോക്കുകളിൽ അല്ല, നല്ല കമ്പനികളിലാണു താൻ നിക്ഷേപം നടത്തുന്നതെന്ന് ബഫറ്റ് ആവർത്തിക്കുന്നു. ചുരുക്കത്തിൽ ക്വാളിറ്റി ബിസിനസുള്ള കമ്പനികളിൽ ദീർഘകാല നിക്ഷേപം നടത്തുക. വില കുറയുമ്പോൾ ഓഹരികൾ വാങ്ങുക. ആ സമയത്തു വിൽക്കാതിരിക്കുക

ലേഖകൻ  സർട്ടിഫൈയ്ഡ് ഫിനാൻഷ്യൽ പ്ലാനറും വെൽത്ത് മെട്രിക്സിന്റെ  സ്ഥാപകനും സിഇഒയുമാണ് 

English Summary : Select Good Company for Investing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com