ADVERTISEMENT

രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടാതെ നിന്ന ശേഷം എഫ്&ഓ ക്ളോസിങ്ങിന് മുന്നോടിയായി വീണ് തുടങ്ങിയ ഇന്ത്യൻ വിപണിയിൽ വ്യാഴാഴ്ച അവസാന മണിക്കൂറുകളിൽ ആരംഭിച്ച തിരിച്ചു വരവ് വെള്ളിയാഴ്ചയും തുടർന്നു. വിദേശ-ആഭ്യന്തര ഫണ്ടുകൾ ഒരുപോലെ വാങ്ങലുകാരായതും, മികച്ച റിസൾട്ടുകളും ഇന്ത്യൻ വിപണിയുടെ അടിത്തറ ശക്തമാക്കി. അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് റാലിയുടെ പിൻബലത്തിൽ ഇന്ത്യൻ ഐടി സെക്ടർ മുന്നേറിയതും, റിലയന്‍സിന്റെയും അദാനി ഓഹരികളുടെയും മുന്നേറ്റവും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകി. 

വിപണിയിലെ എല്ലാ സെക്ടറുകളും നേട്ടം കുറിച്ച കഴിഞ്ഞ ആഴ്ചയിൽ ഐടിക്കൊപ്പം ഫാർമ, മെറ്റൽ, റിയൽറ്റി, എഫ്എംസിജി സെക്ടറുകളും 3%ൽ കൂടുതൽ മുന്നേറ്റം നേടി. എച്ച്ഡിഎഫ്സി ബാങ്കിലെ തിരുത്തലിന്റെ പശ്ചാത്തലത്തിൽ ബാങ്കിങ് സെക്ടർ കഴിഞ്ഞാഴ്ചയിൽ 0.01% മാത്രം മുന്നേറിയപ്പോൾ ഐടി സെക്ടർ 1000 പോയിന്റിൽ കൂടുതൽ മുന്നേറി 29335 പോയിന്റിലാണ് വ്യാപാരമവസാനിപ്പിച്ചത്. 18500 പോയിന്റ് മറികടന്ന ശേഷം 18499 പോയിന്റിൽ വ്യാപരാമവസാനിപ്പിച്ച നിഫ്റ്റി 18330 പോയിന്റിലും 18200 പോയിന്റിലും സപ്പോർട്ടുകളും, 18660 പോയിന്റിലും 18800 പോയിന്റിലും റെസിസ്റ്റൻസുകളും പ്രതീക്ഷിക്കുന്നു.    

യുഎസ് ‘ഡെറ്റ് സീലിങ്’ തീരുമാനമായില്ല 

america3

അമേരിക്കയുടെ കടമെടുപ്പ് പരിധി ഉയർത്തുന്നത്തിനായി നടക്കുന്ന ചർച്ചകളിൽ റിപ്പബ്ലിക്കൻ പക്ഷവും വൈറ്റ് ഹൗസും തമ്മിലുള്ള അഭിപ്രായ-അകലം കുറഞ്ഞു വരുന്ന സൂചന വെള്ളിയാഴ്ചയും അമേരിക്കൻ വിപണിയുടെ കുതിച്ചു ചാട്ടത്തിന് വഴി വെച്ചു. വെള്ളിയാഴ്ച നാസ്ഡാക്ക്  2%ൽ കൂടുതൽ മുന്നേറിയതോടെ കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ആദ്യമായി വീണ്ടും 13000 പോയിന്റിൽ തൊട്ടു. അവസാന ദിനങ്ങളിലെ മുന്നേറ്റം എസ്&പിയുടെ നഷ്ടം ഒഴിവാക്കാൻ സഹായിച്ചെങ്കിലും, ഡൗ ജോൺസ്‌ കഴിഞ്ഞ ആഴ്ചയിൽ നഷ്ടത്തിൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 

അമേരിക്കയുടെ കടമെടുപ്പ് പരിധി ഉയർത്തൽ ചർച്ച അപ്രധാന വിഷയങ്ങളിലേക്ക് തിരിഞ്ഞതിനാൽ ‘പ്രധാന’ തർക്ക വിഷയങ്ങളിൽ തീരുമാനമായിക്കഴിഞ്ഞു എന്ന വിശ്വാസത്തിലാണ് വിപണി. ഉഭയകക്ഷി കരാർ തീരുമാനമായാൽ തിങ്കളാഴ്ചത്തെ മെമ്മോറിയൽ ഡേ അവധിക്ക് ശേഷം ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ ബിൽ പാസാക്കാനായില്ലെങ്കിൽ വിപണി വീണ്ടും സമ്മർദ്ദത്തിലേക്ക് വീണേക്കാം. ജൂൺ അഞ്ചിനുള്ളിൽ കടമെടുപ്പ് പരിധി ഉയർത്തിയില്ലെങ്കിൽ അമേരിക്കയുടെ തിരിച്ചടവുകൾ മുടങ്ങുമെന്ന്  ട്രഷറി സെക്രെട്ടറി ജാനെറ്റ് യെല്ലെൻ വീണ്ടും മുന്നറിയിപ്പ് നൽകി. 

മാന്ദ്യത്തിൽ വീണ് ജർമനി

തുടർച്ചയായ രണ്ടാം പാദത്തിലും ജർമൻ ആഭ്യന്തര ഉത്പാദനം വളർച്ച ശോഷണം കുറിച്ചതോടെ ജർമനി ‘’ഔദ്യോഗിക’’മായി മാന്ദ്യത്തിലേക്ക് വീണു കഴിഞ്ഞു. ഡിസംബറിലവസാനിച്ച പാദത്തിൽ മുൻ പാദത്തിൽ നിന്നും 0.4% വളർച്ച ശോഷണം കുറിച്ച ജർമനി മാർച്ചിലവസാനിച്ച പാദത്തിൽ 0.3%വും നെഗറ്റീവ് വളർച്ച കുറിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും തുടർന്നുള്ള റഷ്യൻ എണ്ണയുടെ ഉപരോധവും മൂലം വല്ലാതെ ഉയർന്ന പണപ്പെരുപ്പമാണ് യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ മാന്ദ്യത്തിലേക്ക് നയിച്ചത്. റഷ്യയിൽ നിന്നും നേരിട്ട് ക്രൂഡ് ഓയിൽ എത്തിച്ചിരുന്ന പൈപ്പ്‌ലൈനുകൾ പൂട്ടിയ ജർമനി വരും പാദങ്ങളിലും വളർച്ച ശോഷണം നേരിട്ടേക്കാം.  

economy2

അടുത്ത ആഴ്ച വിപണിയിൽ

അമേരിക്കൻ കടമെടുപ്പ് പരിധി ചർച്ചകൾക്കൊപ്പം ബുധനാഴ്ചത്തെ ജോബ് ഓപ്പണിങ് കണക്കുകളും, വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും, പിഎംഐ ഡേറ്റകളും, വെള്ളിയാഴ്ച വരാനിരിക്കുന്ന നോൺ ഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണിയെ അടുത്ത ആഴ്ചയിൽ സ്വാധീനിക്കും. 

ബുധനാഴ്ച വരുന്ന ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും, ഇറ്റലിയുടെയും പണപ്പെരുപ്പ കണക്കുകളും, ഇറ്റാലിയൻ, ഫ്രഞ്ച് ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. വ്യാഴാഴ്ച യൂറോ സോൺ പണപ്പെരുപ്പവും, യൂറോ സോൺ, ബ്രിട്ടീഷ് പിഎംഐ ഡേറ്റകളും പുറത്ത് വരുന്നു.

ചൊവ്വാഴ്ച ചൈനയുടെ പിഎംഐ ഡേറ്റയും, ജപ്പാന്റെയും കൊറിയയുടെയും വ്യവസായികോല്പാദന കണക്കുകളും, റീറ്റെയ്ൽ വില്പന കണക്കുകളും വരുന്നത് ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്. വ്യാഴാഴ്ചയാണ് ജാപ്പനീസ് , കൊറിയൻ, ഇന്ത്യൻ പിഎംഐ ഡേറ്റകൾ പ്രഖ്യാപിക്കുന്നത്.

ബുധനാഴ്ച്ച വരുന്ന ഇന്ത്യയുടെ നാലാം പാദ ജിഡിപി കണക്കുകൾ നിർണായകമാണ്.

ഓഹരികളും സെക്ടറുകളും 

∙എൻവിഡിയയുടെ മികച്ച റിസൾട്ടിനെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതീക്ഷകളെയും  തുടർന്ന് നാസ്ഡാക് വ്യാഴാഴ്ച മികച്ച മുന്നേറ്റം നേടിയത് വെള്ളിയാഴ്ച ഇന്ത്യൻ ഐടി സെക്ടറിന് വീണ്ടും ഒന്നര ശതമാനം മുന്നേറ്റം  നൽകി. 

∙മികച്ച റിസൾട്ടുകളുടെയും, വായ്പ വിതരണത്തിന്റെയും പിൻബലത്തിൽ മിഡ് ക്യാപ് ബാങ്കിങ് ഓഹരികളും, ഫിനാൻഷ്യൽ ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

∙റിലയൻസ് ചൈനയുടെ ഷെയ്ൻ ബ്രാൻഡിനെ ഇന്ത്യയിൽ തിരികെയെത്തിക്കുന്ന വാർത്ത ഓഹരിക്ക് മികച്ച മുന്നേറ്റം നൽകി. 2500 രൂപ കടന്ന ഓഹരി തുടർ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

∙മൺസൂൺ ശക്തി പ്രാപിക്കുന്നതോടെ അഗ്രോ ഓഹരികളിലും വാങ്ങൽ പ്രതീക്ഷിക്കുന്നു. വളം, കീടനാശിനി, കെമിക്കൽ ഓഹരികളും ട്രാക്ടർ, ടൈലർ ഓഹരികളും ശ്രദ്ധിക്കുക. 

∙മികച്ച റിസൾട്ട് പ്രഖ്യാപിച്ച മഹിന്ദ്ര & മഹിന്ദ്ര ട്രാക്ടർ വില്പനയുടെ പിൻബലത്തിൽ വരും പാദങ്ങളിലും മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു.

∙അദാനി ഓഹരികൾ മുന്നേറ്റത്തിന് ശേഷം ക്രമപ്പെട്ടെങ്കിലും എഫ്&ഓ ക്ളോസിങ്ങിന് ശേഷം വീണ്ടും വാങ്ങൽ തുടരുന്നത് ഓഹരികൾക്ക് അനുകൂലമാണ്. 

∙അദാനി വിൽമർ ഫോർച്യുൺ ബ്രാൻഡിൽ ഗോതമ്പ് പൊടിയുമായി വരുന്നത് കമ്പനിയുടെ വരുമാനത്തിലും, ലാഭത്തിലും മുന്നേറ്റം നൽകിയേക്കാം. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്. 

∙ടാറ്റ എൽഎക്സിയും അമേരിക്കൻ സെമി കണ്ടക്ടർ റാലിക്കൊപ്പം നേട്ടമുണ്ടാക്കി. മികച്ച നാലാം പാദ റിസൾട്ടും പ്രഖ്യാപിച്ച ഓഹരി അമേരിക്കൻ സെമി കണ്ടക്ടർ നയപ്രഖ്യാപനം വരും മുൻപേ ഇനിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബൂമിൽ  നേട്ടമുണ്ടാക്കിയേക്കാം.

∙വരുമാനം 1000 കോടിയിൽ താഴെ പോയതും, അറ്റാദായം 100 കോടിക്ക് താഴെ പോയതും പേജ് ഇൻഡസ്ട്രീക്ക് വെള്ളിയാഴ്ച വൻ തിരുത്തൽ നൽകി. രൂപ, പേൾ ഗ്ലോബൽ, കെപിആർ മിൽസ് മുതലായ കമ്പനികൾ മികച്ച നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു.  

∙തുടർച്ചയായ ഓർഡറുകളുടെ പിൻബലത്തിൽ ജനുവരിക്ക് ശേഷം വീണ്ടും 10 രൂപ കടന്ന സുസ്‌ലോൺ തിങ്കളാഴ്ചയാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത്. തുടർ ഓർഡറുകൾ പ്രതീക്ഷിക്കുന്ന കമ്പനിയുടെ ഓർഡർ ബുക്ക് ശക്തമാണ്. 

∙പിഎൽഐ സ്‌കീമിന്റെ കൂടി പിൻബലത്തിൽ ആംബർ എന്റർപ്രൈസസിന് പിന്നാലെ ഡിക്‌സൺ ടെക്‌നോളജീസും മികച്ച റിസൾട്ട് പുറത്ത് വിട്ടു. ഇലക്ട്രോണിക്സ് നിര്‍മാതാക്കളെല്ലാവരും തന്നെ വിപണി പ്രതീക്ഷയ്ക്കൊത്ത റിസൾട്ടുകൾ പ്രഖ്യാപിച്ചത് മാനുഫാക്‌ചറിങ്‌ സെക്ടറിന് അനുകൂലമാണ്. 

∙മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ച ടൈറ്റാഗർ വാഗനും, ജുപിറ്റർ വാഗണും മികച്ച റെയിൽ കൊമേർഷ്യൽ ഓർഡറുകളുടെ പിൻബലത്തിൽ ഇനിയും മുന്നേറ്റം നേടിയേക്കാം. 

റിസൾട്ടുകൾ 

market-3-

ഐആർസിടിസി, ആർവിഎൻഎൽ, എൻഎച്ച്പിസി, ന്യൂ ഇന്ത്യ അഷ്വറൻസ്, എംടിഎൻഎൽ, എൻബിസിസി, ഐടിഐ, ഐപിസിഎ  ലാബ്സ്, നോസിൽ, കാമ്പസ് ആക്ടിവെയർ, കെഎൻആർ കൺസ്ട്രക്ഷൻസ്, ആർപിപി ഇൻഫ്രാ, ലക്ഷ്മി മിൽസ്, ജംനാ ഓട്ടോ, സ്ടൗ ക്രാഫ്റ്റ്, ഓൾ കാർഗോ, ഡൈനാമിറ്റിക് ടെക്‌നോളജീസ്, ഇകെസി മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.  

ക്രൂഡ് ഓയിൽ 

രാജ്യാന്തര ഘടകങ്ങളും, സൗദിയുടെയും, റഷ്യയുടെയും പ്രസ്താവനകളൂം, ഊഹക്കച്ചവടക്കാരുടെ വില്പന സമ്മർദ്ദവും ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ആഴ്ചയിൽ വലിയ ചാഞ്ചാട്ടത്തിന് കാരണമായി. കടമെടുപ്പ് പരിധി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുന്നേറ്റം കുറിച്ച ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിന് മുകളിൽ ക്ളോസ് ചെയ്തു. 

സ്വർണം 

ടമെടുപ്പ് പരിധി  ചർച്ചകളും, ഫെഡ് മിനുട്സും പ്രകാരം പകുതിയോളം അംഗങ്ങൾ നിരക്ക് വർദ്ധനവ് പിന്തുണയ്ക്കുന്നതും ഡോളറിനും, ഒപ്പം ബോണ്ട് യീൽഡിനും മുന്നേറ്റം നൽകിയതും കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന് തിരുത്തൽ നൽകി. 2000 ഡോളറിലെ പിന്തുണ നഷ്ടമായ രാജ്യാന്തര സ്വർണ വില 1950 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com