ADVERTISEMENT

റെക്കോർഡ് ഉയരത്തിനടുത്ത് നിന്നും നിഫ്റ്റിയും, റെക്കോർഡ് ഉയരം രണ്ട് തവണ മറികടന്ന ശേഷം സെൻസെക്‌സും തിരുത്തലിൽപെട്ട് കഴിഞ്ഞ ആഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിവിധ കേന്ദ്ര ബാങ്കുകളുടെ നിരക്കുയർത്തലുകളും, ഫെഡ് ചെയർമാന്റെ നിരക്കുയർത്തൽ പ്രസ്താവനകളും, ജപ്പാന്റെ റെക്കോർഡ് പണപ്പെരുപ്പക്കണക്കുകളും രാജ്യാന്തര വിപണിയുടെ ആത്മ വിശ്വാസം കെടുത്തിയത് ഇന്ത്യൻ വിപണിയെയും  ബാധിച്ചു. 

അദാനിയുടെ വീഴ്‌ച്ചക്കൊപ്പം റിലയൻസും വീണതും മെറ്റൽ, ഓട്ടോ, എനർജി, ഐടി സെക്ടറുകളിലെ അതി വില്പന സമ്മർദ്ദവും ഇന്ത്യൻ വിപണിക്ക് വെള്ളിയാഴ്ചത്തെ തിരുത്തലിൽ നിർണായകമായി. മെറ്റൽ, എഫ്എംസിജി, റിയൽറ്റി, നിഫ്റ്റി നെക്സ്റ്റ്50 സൂചികകളും കഴിഞ്ഞ ആഴ്ചയിൽ രണ്ട് ശതമാനത്തിൽ കൂടുതൽ തിരുത്തൽ നേരിട്ടു. കഴിഞ്ഞ മൂന്ന് മാസമായി മുന്നേറ്റം തുടരുന്ന സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും അവസാന ദിനങ്ങളിലെ വീഴ്ച്ചയോടെ കഴിഞ്ഞ ആഴ്ചയിൽ 1% വീതം നഷ്ടം കുറിച്ചു. 

ഈ കമ്പനികളുടെ ഐപിഒകളിൽ ഇപ്പോൾ നിക്ഷേപിക്കാനവസരം Read more...

വീണ്ടും വീണ് അദാനി 

അദാനി ഓഹരികളിൽ നിക്ഷേപമുള്ള അമേരിക്കൻ നിക്ഷേപകരുമായി അദാനി ഗ്രൂപ് നടത്തിയ ‘റെപ്രെസന്റേഷനുകളും’ മറ്റും അമേരിക്കൻ അധികാരകേന്ദ്രങ്ങൾ അന്വേഷണവിധേയമാക്കുന്നു എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത് അദാനി ഓഹരികളിൽ വെള്ളിയാഴ്ച വൻ വില്പനക്ക് വഴി വെച്ചു.  

അദാനിയുടെ 10 ഓഹരികളും വെള്ളിയാഴ്ച തിരുത്തലിൽ വീണു. അദാനി എന്റർപ്രൈസ് വീണ്ടും 2200 രൂപയിൽ താഴെയെത്തി. അദാനി പോർട്ട് 703 രൂപ വരെയും, അദാനി വിൽമർ 403 രൂപ വരെയും വീണു.

go-high

അമേരിക്ക വീണ്ടും മാന്ദ്യഭയത്തിൽ 

ഫെഡ് റിസർവ് വീണ്ടും നിരക്കുയർത്തൽ വേണ്ടി വരുമെന്ന നിലപാടിൽ ഉറച്ചുനിന്നത് അമേരിക്കൻ വിപണിയിലേക്ക് വീണ്ടും മാന്ദ്യഭയം തിരികെ കൊണ്ട് വന്നു. ഫെഡ് ചെയർമാന്റെ പ്രസ്താവനകൾക്ക് പിന്നാലെ മറ്റ് ഫെഡ് അംഗങ്ങൾ പണപ്പെരുപ്പ നിയന്ത്രണമാണ് പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചതും, സാൻ ഫ്രാൻസിസ്‌കോ ഫെഡ് പ്രസിഡന്റ് മേരി ഡാലിയെപ്പോലുള്ള ചില അംഗങ്ങൾ 2023ൽ ഇനിയും രണ്ട് നിരക്ക് വർദ്ധനകൾ തികച്ചും ന്യായമാണ് എന്ന് വാദിക്കുന്നതും വിപണിക്ക് വെല്ലുവിളിയാണ്. 2023ൽ ഒരു തവണ കൂടിയേ ഫെഡ് നിരക്ക് വർദ്ധനയ്ക്ക് സാധ്യതയുള്ളൂ എന്ന പ്രതീക്ഷയും വിപണിയിൽ സജീവമാണ്.

ടെക്ക് ഓഹരികളിലെ വില്പന സമ്മർദ്ദം കഴിഞ്ഞ രണ്ട് മാസമായി മുന്നേറ്റം തുടർന്ന് വന്ന നാസ്ഡാകിന് കഴിഞ്ഞ ആഴ്ചയിൽ തിരുത്തൽ നൽകി. കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം ഡൗ ജോൺസും, എസ്&പിയും കഴിഞ്ഞ ആഴ്ച തിരുത്തലിൽ വീണു. 

നിരക്കുയർത്തി യൂറോപ്യൻ കേന്ദ്ര ബാങ്കുകൾ 

അമേരിക്കൻ കോൺഗ്രസിന്റെ സാമ്പത്തികകാര്യ-ബാങ്കിങ് കമ്മിറ്റികൾക്ക് മുന്പാകെയുള്ള ഫെഡ് ചെയർമാന്റെ നിരക്ക് വർദ്ധന പ്രഖ്യാപനങ്ങളിൽ നിന്നും സ്വാധീനമുൾക്കൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടും, നോർവീജിയൻ കേന്ദ്രബാങ്കും വ്യാഴാഴ്ച അര ശതമാനം വീതം നിരക്ക് വർദ്ധന നടത്തിയത് യൂറോപ്യൻ വിപണികളുടെ നഷ്ട വ്യാപ്തി വർദ്ധിപ്പിച്ചു. ജർമനിയുടെ ഡാക്സ്, ഫ്രാൻസിന്റെ കാക്, ബ്രിട്ടന്റെ എഫ്ടിഎസ്ഇ മുതലായ സൂചികകളെല്ലാം കഴിഞ്ഞ ആഴ്ചയിൽ  2%ൽ കൂടുതൽ നഷ്ടം കുറിച്ചു. 

ഇസിബിയുടെ പ്രസിഡന്റ് ക്രിസ്റ്റിൻ ലെഗാർദെ നാളെ സംസാരിക്കാനിരിക്കുന്നത് യൂറോപ്യൻ വിപണികൾക്കും നിർണായകമാണ്. യൂറോയുടെ മൂല്യം നില നിർത്തുന്നതിനായി യൂറോപ്യൻ കേന്ദ്ര ബാങ്കും നിരക്ക് വർദ്ധന പരിഗണിച്ചേക്കാമെന്നതും യൂറോപ്യൻ വിപണിക്ക് ആശങ്കയാണ്. 

റഷ്യൻ ആഭ്യന്തരകലഹം 

റഷ്യൻ കൂലിപ്പട്ടാളലഹളയും രാജ്യാന്തര ഓഹരി വിപണിയിലെയും, ക്രൂഡ്, മെറ്റൽ വിപണികളിലെയും ചാഞ്ചാട്ട-വ്യാപ്തി വർദ്ധിപ്പിച്ചേക്കാം. പുതിയ റഷ്യൻ സാഹചര്യങ്ങൾ ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകുന്നത് ലോക വിപണിയുടെ പണപ്പെരുപ്പഭയം വീണ്ടും ആളിക്കത്തിച്ചേക്കാം. 

വിപണിയിൽ അടുത്ത ആഴ്ച 

ഫെഡ് ചെയർമാനും, ഇസിബി പ്രസിഡന്റും മറ്റ് കേന്ദ്ര ബാങ്ക് അംഗങ്ങളും സംസാരിക്കാനിരിക്കുന്നത് അടുത്ത ആഴ്ചയിലും ഓഹരി വിപണിക്ക് നിർണായകമാണ്. 

വ്യാഴാഴ്ച വരുന്ന അമേരിക്കയുടെ ജിഡിപി കണക്കുകളും, വെള്ളിയാഴ്ച വരുന്ന ഫെഡ് തീരുമാനങ്ങളെ സാധീനിക്കുന്ന പിസിഇ ഡേറ്റയും വിപണിക്ക് നിർണായകമാണ്. 

how-is-gdp-related-to-economic-growth

ആഴ്ചാവസാനത്തിൽ വരുന്ന ഫ്രഞ്ച്, ജർമൻ, യൂറോ സോൺ സിപിഐ കണക്കുകളും, ബ്രിട്ടീഷ് ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

ബാങ്ക് ഓഫ് ജപ്പാന്റെ നാളത്തെ അഭിപ്രായ പ്രകടനങ്ങളും, ചൊവ്വാഴ്ച വരുന്ന  പണപ്പെരുപ്പ കണക്കുകളും ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്. വെള്ളിയാഴ്ച്ച ജപ്പാന്റെ വ്യവസായികോല്പാദനക്കണക്കുകൾ അടക്കമുള്ള സാമ്പത്തിക വിവരക്കണക്കുകളും, ചൈനയുടെ പിഎംഐ ഡേറ്റയും പുറത്ത് വരുന്നു.

ബുധനാഴ്ച ബക്രീദ് പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് അവധിയാണ്. വെള്ളിയാഴ്ച ഇന്ത്യയുടെ ഇൻഫ്രാ വളർച്ച കണക്കുകൾക്കൊപ്പം, ധനക്കമ്മി, വിദേശ കടം, കറന്റ് അക്കൗണ്ട് കണക്കുകളും പുറത്ത് വരുന്നു.  

ഓഹരികളും സെക്ടറുകളും 

ജൂണിലവസാനിക്കുന്ന പാദത്തിലെ റിസൾട്ടുകൾക്ക് മുൻപായുള്ള വാങ്ങൽ അവസരമായും ഈ തിരുത്തലിനെ പരിഗണിക്കാം. മികച്ച റിസൾട്ട് സാധ്യതയുള്ള അധികം മുന്നേറിയിട്ടില്ലാത്ത ഓഹരികൾ തിരുത്തലിൽ പരിഗണിക്കാം. 

∙ടെക്ക്, ബാങ്കിങ്, ഫിനാൻസ് മേഖലകളിലെ മുൻ നിര ഓഹരികൾ ക്രമപ്പെടുന്നത് പരിഗണിക്കാം. 

∙എച്ച്സിഎൽ ടെക്ക് ജൂലൈ 12നും, ഇൻഫോസിസും, എംഫസിസും, കോഫോര്‍ജും ജൂലൈ 20നും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

∙ഐസിഐസിഐ ബാങ്ക് ജൂലൈ 22 നാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത്. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്. 

∙മഹാരാഷ്ട്ര സർക്കാർ മുടങ്ങിക്കിടക്കുന്ന റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾക്ക് വേണ്ടി പുനരുദ്ധാരണ പദ്ധതി വിഭാവനം ചെയ്യുന്നത് മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് അനുകൂലമാണ്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവും, പലിശ ഇളവുകളും മുടങ്ങിക്കിടക്കുന്ന 4500 പ്രൊജക്ടുകളുള്ള മഹാരാഷ്ട്രയിൽ നിര്ണായകമായേക്കാം. 

∙റിയൽ എസ്റ്റേറ്റ് ഓഹരികൾ ഈ തിരുത്തലിൽ ആദ്യ പാദ ഫലപ്രഖ്യാപനം മുന്നിൽക്കണ്ട് വാങ്ങാവുന്നതാണ്.

ഇലോൺ മസ്ക്. Photo by Michael Gonzalez / GETTY IMAGES NORTH AMERICA / Getty Images via AFP
ഇലോൺ മസ്ക്. Photo by Michael Gonzalez / GETTY IMAGES NORTH AMERICA / Getty Images via AFP

∙ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്റെ ഭാരതപ്രവേശ സാധ്യത ജിയോക്ക് കടുത്ത മത്സരം നൽകിയേക്കാം. റിലയൻസ് 5ജി കൂടുതൽ മുതൽമുടക്ക് നടത്തുന്നതും നിക്ഷേപകർ പരിഗണിച്ചേക്കാം. ഓഹരി തിരുത്തലിൽ പരിഗണിക്കാം. 

∙കഴിഞ്ഞ ഒരു മാസത്തിൽ 10% മുന്നേറ്റം കുറിച്ച ലാർസൺ & ടൂബ്രോ ഇന്ത്യൻ ഇൻഫ്രാ സെക്ടറിന്റെ വഴിയാണ് വരച്ചിടുന്നത്. ഇൻഫ്രാ ഓഹരികളും മികച്ച രണ്ടാം പാദ ഫലങ്ങൾ പ്രതീക്ഷിക്കുന്നു.

∙ഇന്ത്യൻ ആർമിക്കായി എച്ച്എഎൽ നിർമിക്കുന്ന യുദ്ധ വിമാനങ്ങൾക്കായുള്ള  ജെറ്റ് എൻജിനുകൾ ഇന്ത്യയിൽ നിര്‍മിക്കാനായി ജിഇ എയ്റോസ്പേസ് എച്ച്എഎല്ലുമായി കരാർ ഒപ്പിട്ടത് എച്ച്എഎലിന് അനുകൂലമാണ്.

∙ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യയുടെ രണ്ടാമത്തെ ഗോതമ്പ് കലവറയായ റോസ്റ്റോവ് മേഖല കലാപകാരികളുടെ കൈകളിലകപ്പെട്ടത് ഗോതമ്പ് അടക്കമുള്ള ധാന്യങ്ങളുടെ രാജ്യാന്തര വിലവർദ്ധനവിന് വഴിവെച്ചേക്കാവുന്നത് ഗോതമ്പ്-അരി കയറ്റുമതി ഓഹരികൾക്ക് അനുകൂലമായേക്കാം.

ഐപിഓകൾ 

ഡ്രോൺ നിർമാതാക്കളായ ഐഡിയഫോർജ് ടെക്കനോളജിയുടെ ഐപിഓ തിങ്കളാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്നു. 638 രൂപ മുതൽ 672 രൂപ വരെയാണ് ഓഹരിയുടെ ഐപിഓ വില. 

സൈന്റിന്റെ ഉപകമ്പനിയായ സൈന്റ് ഡിഎൽഎം, നിർമാണ കമ്പനിയായ പികെഎച് വെഞ്ചേഴ്‌സ് എന്നിവയുടെ ഐപിഓകളും യഥാക്രമം ചൊവ്വാഴ്ചയും, വ്യാഴാഴ്ചയും ആരംഭിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ഫെഡിന്റെ നിരക്കുയർത്തൽ ഭീഷണിയും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടക്കമുള്ള കേന്ദ്ര ബാങ്കുകളുടെ നിരക്കുയർത്തലും കഴിഞ്ഞ ആഴ്ച ക്രൂഡ് ഓയിലിനും തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 74 ഡോളറിലും, അമേരിക്കൻ ക്രൂഡ് ഓയിൽ 69 ഡോളറിലുമാണ് വെള്ളിയാഴ്ച വ്യാപാരമവസാനിപ്പിച്ചത്. റഷ്യൻ ആഭ്യന്തര കലാപവാർത്ത ക്രൂഡ് ഓയിലിന് അനുകൂലമാണ്.

സ്വർണം 

ഫെഡ് ചെയർമാന്റെ പ്രസ്താവനകൾക്ക് പിന്നാലെ വീണ് തുടങ്ങിയ രാജ്യാന്തര സ്വർണ വില ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ആഴ്ച നഷ്ടവും കഴിഞ്ഞ ആഴ്ചയിൽ കുറിച്ചു. 1970 ഡോളറിൽ നിന്നും സ്വർണം 1930 ഡോളറിലേക്കെത്തി. വെള്ളിയാഴ്ച രാജ്യാന്തര സ്വർണ വില 1919 ഡോളർ വരെ വീണു.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com