ADVERTISEMENT

കാലം കുറെയായി വൊഡാഫോണ്‍ ഐഡിയ ഓഹരി ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട്. വില പത്തു രൂപയിലും താഴെയാണെന്നതിനാല്‍ കരക്കാർ കുറെപ്പേരെങ്കിലും അതു വാങ്ങി ഭദ്രമായി വച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ആദ്യപാദ റിസള്‍ട്ട് വന്നത് പതിവുപോലെ നഷ്ടം തന്നെ രേഖപ്പെടുത്തി.ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി വന്ന നഷ്ടം 7837 കോടി രൂപയുടേതാണ്. കഴിഞ്ഞ വർഷം ഇതേ മൂന്നു മാസ കാലയളവില്‍ ഉണ്ടായിരുന്ന 7293 കോടി നഷ്ടത്തിനും മുകളിലാണ് പുതിയ കണക്ക്. 

വരുമാനം കൂടുന്നുമില്ല, ചെലവ് കൂടുന്നുമുണ്ട് അതാണ് ഐഡിയയുടെ ഇപ്പോഴത്തെ അവസ്ഥ. ആകെയൊരു ആശ്വാസം ഉപയോക്താക്കളില്‍ നിന്നുള്ള ആവറേജ് റവന്യൂ പെർ യൂസർ (ARPU) മാർച്ചില്‍ അവസാനിച്ച നാലാം പാദത്തിലെ 135 ല്‍ നിന്നും 139 രൂപയായി ഉയർന്നുവെന്നതാണ്. ഉയർന്ന എ.ആർ.പി.യു പ്ളാനിലേക്ക് കുറേ ഉപയോക്താക്കള്‍ മാറിയതാണ് ഇതിന്‍റെ കാരണം. പക്ഷേ, കമ്പനിയുടെ ചെലവ് അതുകൊണ്ടൊന്നും തടയിട്ട് നിയന്ത്രിക്കാവുന്ന തരത്തിലല്ല ഇപ്പോഴുള്ളത്. 

ഉപയോക്താക്കളുടെ എണ്ണം ഉയർന്നു

എങ്കിലും, ഉപയോക്താക്കള്‍ക്ക് ഐഡിയയിലുള്ള വിശ്വാസത്തില്‍ കാര്യമായ ഇടിവ് തട്ടിയിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍. 4ജി ഉപയോക്താക്കളുടെ എണ്ണം തുടർച്ചയായി എട്ടാമത് പാദത്തിലും വർധിച്ചിട്ടുണ്ട്. 4ജിയില്‍ 12 കോടി 29 ലക്ഷം ഉപയോക്താളാണിപ്പോഴുള്ളത്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്‍റെ വർധന. മൊത്തത്തിലുള്ള ഉപയോക്താക്കളുടെ സംഖ്യ 22 കോടി 14 ലക്ഷമാണ്. 45 ലക്ഷം പേർ കഴിഞ്ഞ മൂന്നു മാസത്തിനിടെ പൊഴിഞ്ഞുപോയി. എങ്കിലും 4ജിയില്‍ എണ്ണം കയറിയതുകൊണ്ട് ഇത് നികത്താനായി. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പോവുകയാണെങ്കിലും സി.ഇ.ഒ അക്ഷയ മൂന്ദ്ര പക്ഷേ ആത്മവിശ്വാസത്തിലാണ്. നെറ്റ് വർക്ക് ശൃംഖല വ്യാപിപ്പിക്കല്‍, 5ജിയുടെ വരവ് തുടങ്ങിയ മുന്നോട്ടുള്ള കാര്യങ്ങളിലെല്ലാം ഐഡിയക്ക് വലിയ റോളുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. മൊത്തം കടം രണ്ടു ലക്ഷം കോടി (2.1 ട്രില്യണ്‍) രൂപയിലാണിപ്പോള്‍. 2018 ഓഗസ്റ്റിനു ശേഷം കമ്പനി ലാഭമുണ്ടാക്കിയിട്ടില്ല. കടം കുറയ്ക്കാനുള്ള ഭഗീരഥപ്രയത്നത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ കൊണ്ടുപിടിച്ച് നടക്കുകയാണെന്നുമാണ് ഇദ്ദേഹം പറയുന്നത്. ടവർ സേവനദാതാക്കളായ ഇന്‍ഡസിനൊക്കെ കമ്പനി പണം കൊടുക്കാനുണ്ട്. രണ്ടാം പാദം കഴിയുമ്പോള്‍ ഇത്തരം കടങ്ങളൊക്കെ തീർക്കുമെന്നാണ് കമ്പനി പറയുന്നത്. 

പ്രമോട്ടർമാരിലൊരു ഗ്രൂപ്പ് കടം പരിഹരിക്കുന്നതിന്‍റെ ഭാഗമായി 2000 കോടി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ആദിത്യ ബിർള ഗ്രൂപ്പും യു.കെയിലെ വൊഡാഫോണുമാണ് കമ്പനിയുടെ പ്രധാന പ്രമോട്ടർമാർ. 

ആര് ഏറ്റെടുക്കും?

സുപ്രധാനമായ ചോദ്യം ഇതൊന്നുമല്ല. കമ്പനിയെ കേന്ദ്രസർക്കാർ ഏറ്റെടുക്കുമോ, ബി.എസ്.എന്‍.എല്ലുമായി ലയിപ്പിക്കുമോയെന്നതൊക്കെയാണത്. 2021 ലെ ടെലിക്കോം സെക്ടർ റിലീഫ് പാക്കേജനുസരിച്ച് സർക്കാരിന് ഐഡിയ നല്‍കാനുള്ള തുകയ്ക്ക് പകരമായി കമ്പനിയില്‍ സർക്കാർ ഓഹരി പങ്കാളിത്തം നേടി. 33 ശതമാനം ഓഹരിപങ്കാളിത്തം കിട്ടിയതോടെ ഐഡിയയിലെ ഏറ്റവും വലിയ പ്രമോട്ടറും സർക്കാരായി. ഇനിയും സർക്കാരിന് ഒരു ലക്ഷം കോടി രൂപയോളം കൊടുക്കാനുണ്ട്. 

കുറച്ച് നാളായി സർക്കാർ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എല്ലുമായി ഐഡിയയെ ലയിപ്പിക്കുന്ന കാര്യം അവിടവിടെ പറഞ്ഞുകേള്‍ക്കാറുണ്ട്. പക്ഷെ, അനുദിനം ക്ഷീണിക്കുന്ന,  നഷ്ടത്തിലോടുന്ന ബി.എസ്.എന്‍.എല്ലുമായി ലയിപ്പിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് നേട്ടമുണ്ടാവില്ലെന്ന് കരുതുന്നവരുണ്ട്. 

ചുരുക്കത്തില്‍, ഇക്കാര്യത്തില്‍ തിരക്കുപിടിച്ച ഒരു തീരുമാനം സർക്കാരെടുത്തേക്കില്ല. കൈകാലിട്ടടിക്കുന്ന വൊഡാഫോണ്‍ ഐഡിയക്ക് അതുകൊണ്ട് തന്നെ സമയം നീട്ടികിട്ടിയേക്കും. അതിഭയങ്കരമായ കടക്കെണിയില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ വൊഡാഫോണ്‍ ഐഡിയക്ക് പറ്റിയാല്‍ ഇന്ത്യന്‍ കോർപ്പറേറ്റ് ചരിത്രത്തില്‍ അത് പുതിയൊരു അധ്യായമായിരിക്കുമെന്ന് ചുരുക്കം. 

English Summary :  Vodafon Idea is in Huge Debt Trap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com