ആർബിഐ തീരുമാനത്തിലേയ്ക്ക് കണ്ണും നട്ട് ഓഹരി വിപണി

Mail This Article
ഇന്ത്യൻ വിപണി ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. അമേരിക്കൻ വിപണിയുടെ തിരിച്ചു കയറ്റത്തിന്റെ ആവേശത്തിലും ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തി. ഇന്ത്യൻ വിപണിക്കൊപ്പം ജാപ്പനീസ് വിപണിയും മികച്ച മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഇന്നലെ എച്ഡിഎഫ്സി ബാങ്ക് തിരിച്ചു കയറിത്തുടങ്ങിയിടത്ത് തിരിച്ചു കയറ്റത്തിന്റെ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയ ഇന്ത്യൻ വിപണിയെ ഇന്നും എച്ഡിഎഫ്സി ബാങ്ക് തന്നെയാണ് മുന്നിൽ നിന്നും നയിച്ചത്. അടുത്ത ആഴ്ചയിലെ റിസൾട്ടിന് മുൻപുള്ള ഐടി ഭീമന്മാരുടെ മുന്നൊരുക്കവും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായി നിഫ്റ്റി ഐടി ഒരു ശതമാനം മുന്നേറി 32000 പോയിന്റിന് മുകളിലാണ് ഇന്ന് ക്ളോസ് ചെയ്തത്.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19500 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ലാഭമെടുക്കലിൽ പിന്നോട്ടിറങ്ങിയെങ്കിലും തിരിച്ചു കയറി 19545 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു.19440 പോയിന്റിലും 19360 പോയിന്റിലും പിന്തുണകളും, 19600 പോയിന്റിലും, 19660 പോയിന്റിലും റെസിസ്റ്റൻസും നിഫ്റ്റി പ്രതീക്ഷിക്കുന്നു.
ഇന്ന് തിരിച്ചുകയറി 44213 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ ആദ്യ പിന്തുണകൾ 44000 പോയിന്റിലും, 43800 പോയിന്റിലുമാണ്. 44400 പോയിന്റ് പപിന്നിടാനായാൽ 44700 പോയിന്റിലും 45000 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. ആർബിഐ പ്രഖ്യാപനങ്ങൾ നാളെ ബാങ്ക് നിഫ്റ്റിയിൽ വലിയ കയറ്റിറക്കങ്ങൾക്ക് കാരണമായേക്കാം.
ആർബിഐ തീരുമാനങ്ങൾ നാളെ
റിസർവ് ബാങ്കിന്റെ ഇന്നലെ ആരംഭിച്ച നയാവലോകനയോഗ തീരുമാനങ്ങൾ നാളെ രാവിലെയാണ് പ്രഖ്യാപിക്കുക.. ആർബിഐയുടെ നിലവിലെ റീപോ നിരക്ക് 6.50%വും, റിവേഴ്‌സ് റീപോ നിരക്ക് 3.35%വുമാണ്. ഫെബ്രുവരിയിലാണ് ആർബിഐ അവസാനമായി അടിസ്ഥാന നിരക്കുകളിൽ വർദ്ധന വരുത്തിയത്.
രണ്ടാം പാദ ഫലങ്ങൾ
അടുത്ത ആഴ്ച മുതൽ പ്രധാന ഐടി കമ്പനികളുടെ രണ്ടാം പാദഫലപ്രഖ്യാപനങ്ങൾ ആരംഭിക്കാനിരിക്കുന്നത് ഐടി ഓഹരികൾക്കും, ഇന്ത്യൻ വിപണിക്കും അനുകൂലമായേക്കാം. ടിസിഎസ് തിങ്കളാഴ്ചയും, ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക് എന്നീ ടെക്ക് കമ്പനികൾ ചൊവ്വാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. വിപ്രോ, എൽടിഐ മൈൻഡ് ട്രീ, സെൻസാർ ടെക്ക്, പെഴ്‌സിസ്റ്റന്റ്, കോഫോർജ്, എംഫസിസ് എന്നീ ഐടി കമ്പനികൾ പിന്നീടുള്ള ആഴ്ചയിലും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
എച്ച്ഡിഎഫ്സി എഎംസി, എച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാൻസ്, ബിർള മണി, ഏഞ്ചൽ വൺ, ആനന്ദ് രാതി, ടാറ്റ മെറ്റാലിക്സ്, ടാറ്റ സ്റ്റീൽ ലോങ്ങ് പ്രോഡക്ട്, ഡി മാർട്ട്, ഡെൽറ്റ കോർപ്പ്, ജിഎം ബ്രൂവറീസ്, മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
അമേരിക്കൻ സിപിഐ അടുത്ത ആഴ്ച
ഇന്നലെ വന്ന എഡിപി എംപ്ലോയ്‌മെന്റ് കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ വിപണി അനുമാനിച്ച അത്ര പുതിയ തൊഴിൽ അവസരങ്ങൾ സ്വകാര്യമേഖലയിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്നത് ഡോളറിനും, ബോണ്ട് യീൽഡിലും തിരുത്തലും, ഓഹരി വിപണിക്ക് മുന്നേറ്റവും നൽകി. ഇന്നലെ 4.88% വരെ മുന്നേറിയ ശേഷം 4.7%ലേക്ക് ഇറങ്ങിയ അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡിന്റെ തുടർ ചലനങ്ങൾ തന്നെയാകും ലോക വിപണിയുടെ ഗതി തുടർന്നും നിർണയിക്കുക.
ഇന്ന് വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും, നാളെ വരാനിരിക്കുന്ന അമേരിക്കയുടെ നോൺഫാം പേറോൾ കണക്കുകളും ഡോളറിനും, ബോണ്ടിനും, ലോക വിപണിക്കും പ്രധാനമാണ്. അടുത്ത ബുധനാഴ്ച ജര്മനിയുടെയും, വ്യാഴാഴ്ച ഇന്ത്യയുടേയും, അമേരിക്കയുടെയും, വെള്ളിയാഴ്ച ചൈനയുടെയും റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കുന്നതും ലോകവിപണിയെ സ്വാധീനിക്കും.
ക്രൂഡ് ഓയിൽ
ഇന്നലെ വന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വൻവർദ്ധനക്കണക്കുകൾ വീഴ്ത്തിയ ക്രൂഡ് ഓയിൽ ഇന്നും വീഴ്ച തുടരുകയാണ്. അമേരിക്കൻ ഡോളറിന്റെ തുടർ മുന്നേറ്റ സാധ്യതകളും ക്രൂഡ് ഓയിലിന് ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 85 ഡോളറിനും താഴേക്കിറങ്ങി.
സ്വർണം
ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് രാജ്യാന്തര സ്വർണ വിലയേയും ക്രമപ്പെടുത്തിയെങ്കിലും തുടർന്നും പണപ്പെരുപ്പക്കണക്കുകൾ അടക്കം വരാനിരിക്കുന്നത് സ്വർണത്തിന് സമ്മർദ്ദകാരണമാണ്. രാജ്യാന്തര സ്വർണ-അവധി വില 1840 ഡോളറിൽ താഴെയാണ് തുടരുന്നത്.
ഐപിഓ
ടാറ്റ മോട്ടോഴ്‌സിന്റെ ഉപകമ്പനിയായ ടാറ്റ ടെക്‌നോളജീസിന്റെ ഐപിഓ വരാനിരിക്കുന്നത് ടാറ്റ മോട്ടോഴ്സിനും അനുകൂലമാണ്. ടാറ്റ ടെക് ‘ഗ്രേ-മാർക്കറ്റി’ൽ മികച്ച വില നേടുന്നത് ഐപിഓ വിലനിലവാരവും ഉയർത്തിയേക്കും. ടാറ്റ മോട്ടോഴ്സിന്റെ ഓഹരി ഉടമകൾക്ക് ഐപിഓയിൽ പ്രത്യേക പരിഗണന ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു.
വാട്സാപ് : 8606666722
English Summary : Share Market Today in India
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക