ADVERTISEMENT

രാജ്യാന്തര വിപണി സമ്മർദ്ദത്തിൽ ഇന്നും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും നഷ്ടം ഒഴിവാക്കാനായില്ല  അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റത്തിൽ അടിപതറിയ മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് വലിയ നഷ്ടം  കുറിച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ ഐ ടി, ബാങ്കിങ് ഓഹരികൾ വീണതാണ് ഇന്ത്യൻ വിപണിക്ക് പോസിറ്റീവ് ക്ലോസിങ് നിഷേധിച്ചത്. ഓട്ടോ, എഫ് എംസിജി സൂചികകൾ ലാഭത്തിൽ അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി സ്മാൾ ക്യാപ് സൂചികയും നേട്ടം നിലനിർത്തി.

ഫെഡ് ചെയർമാൻ ഇന്ന് സംസാരിക്കുന്നു 

മികച്ച അമേരിക്കൻ ഭവന വില്പനകണക്കുകൾ ഫെഡ് റിസർവ് ഉയർന്ന നിരക്ക് കൂടുതൽ കാലത്തേക്ക് നിലനിർത്തിയേക്കുമെന്ന ഭയം വർദ്ധിപ്പിച്ചത് ഇന്നലെ ബോണ്ട് യീൽഡിന് മുന്നേറ്റവും വിപണിക്ക് തിരുത്തലും നൽകി. മോർഗൻ സ്റ്റാൻലിയുടെ മൂന്നാം പാദഫലം വിപണി പ്രതീക്ഷക്കൊപ്പമെത്താതെ പോയതും, ടെസ്ലയുടെയും, നെറ്റ്ഫ്ലിക്സിന്റെയും ഫലപ്രഖ്യാപനത്തിന് മുൻപ് ടെക്ക് ഓഹരികളിൽ അനുഭപ്പെട്ട അതിവില്പന സമ്മർദ്ദവും ഇന്നലെ അമേരിക്കൻ വിപണിക്ക് കെണിയൊരുക്കി. അമേരിക്കൻ വിപണി സമയത്തിന് ശേഷം വന്ന ടെസ്ലയുടെ വിപണി പ്രതീക്ഷക്ക് സമീപമെത്തിയ റിസൾട്ടും നെറ്റ്ഫ്ലിക്സിന്റെ പ്രതീക്ഷിച്ചതിലും മികച്ച റിസൾട്ടും അമേരിക്കൻ വിപണിക്ക് അനുകൂലമായേക്കാം. 

ഇന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ  സംസാരിക്കാനിരിക്കുന്നത് ലോക വിപണിക്ക് തന്നെ പ്രധാനമാണ്. ജോബ് ഡേറ്റയും, മറ്റ് ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും ഇന്ന് അമേരിക്കൻ വിപണിയെ സ്വാധീനിക്കും. നാളെയാണ് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് നിരക്ക് പ്രഖ്യാപിക്കുന്നത്. 

ക്രൂഡ് ഓയിൽ 

ഇസ്രായേലിന്റെ മേൽ എണ്ണ നിരോധനം കൊണ്ട് വരാനുള്ള ഇറാന്റെ നിർദ്ദേശം ഒപെക് തള്ളിയത് ഇന്നലെ ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. വെനിസ്വെലയുടെ മേലുള്ള ഉപരോധങ്ങൾ നീക്കുന്നത് രാജ്യാന്തര വിപണിയിലെ എണ്ണ വിതരണത്തോത് താഴാതെ നിർത്തിയേക്കുമെന്നതും ക്രൂഡ് ഓയിലിന് നിർണായകമാണ്. 

സ്വർണം

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും 17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നെങ്കിലും യുദ്ധ ഭീതിയിൽ രാജ്യാന്തര സ്വർണ വില വീഴാതെ നിന്നു. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 5% വരെ മുന്നേറി. 

ഐപിഓ 

ഗ്യാസ് വിതരണകമ്പനിയായ ഐആർഎം എനർജിയുടെ ഇന്നലെ ആരംഭിച്ച ഐപിഓ നാളെ അവസാനിക്കുന്നു. ഓഹരിയുടെ ഐപിഓ വില 480-505 രൂപയാണ്.  

നാളത്തെ പ്രധാന റിസൾട്ടുകൾ 

ഹിന്ദ് സിങ്ക്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ജെഎസ്ഡബ്ലിയു എനർജി, തേജസ്, അതുൽ, ബട്ടർ ഫ്ലൈ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ജമ്മു & കാശ്മീർ ബാങ്ക്, സിഎസ്ബി ബാങ്ക്, ഇക്ര, പേടിഎം, എൽ&ടി ഫിനാൻസ്, ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ, കെ ഫിൻടെക്ക്, സെഞ്ച്വറി ടെക്സ്, സി ജി പവർ, സീ, കജരിയ, സാസ്‌കൻ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐസിഐസി ബാങ്ക്, കോട്ടക്ക് മഹിന്ദ്ര ബാങ്ക്, ഐഡിബിഐ ബാങ്ക്, യെസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ആംബർ, ഡോഡ്‌ല ഡയറി, ശാരദ കോർപ്, സ്റ്റെർലിങ് & വിൽസൺ സോളാർ, കാമത്ത് ഹോട്ടൽ മുതലായ കമ്പനികൾ ശനിയാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

 ഇൻഫ്രാ സെക്ടർ 

ഇന്ത്യയുടെ ഇൻഫ്രാ നിക്ഷേപത്തിൽ അടുത്ത ഏഴു വർഷങ്ങളിൽ ഇരട്ടിയോളം വർദ്ധനവുണ്ടാകുമെന്നത് നിർമാണ, ഉല്പാദന ഓഹരികൾക്ക് അനുകൂലമാണ്. ക്രിസിലിന്റെ റിപ്പോർട്ട് പ്രകാരം 2017 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ 67 ലക്ഷം കോടി രൂപയാണ് ഇൻഫ്രാ നിക്ഷേപത്തിനായി മാറ്റിവെക്കപ്പെട്ടതെങ്കിൽ 2024 മുതൽ 2030 വരെയുള്ള കാലഘട്ടത്തിലത് 143 ലക്ഷം കോടിയായി ഉയരും. ഇതിൽ തന്നെ 37 ലക്ഷം കോടി രൂപയോളം ഈവി, സോളാർ, വിൻഡ്, ഹൈഡ്രജൻ ഊർജ്ജസ്രോതസുകളുടെ വ്യാപനത്തിനായി ചെലവഴിക്കപ്പെടുമെന്നത് അതാത് സെക്ടറുകൾക്ക് അനുകൂലമാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Price Today in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com