ADVERTISEMENT

യുദ്ധസാഹചര്യങ്ങൾ നിലനിൽക്കെ അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റവും, രാജ്യാന്തര വിപണിയിലെ തളർച്ചയും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി. അടുത്ത ചൊവ്വാഴ്ച വിപണി അവധിയാണെന്നതിനാൽ നിക്ഷേപകർ തൽപര്യം കാട്ടാതിരുന്നതിനാൽ  വെള്ളിയാഴ്ചയും തിരിച്ചു വരവ് നിഷേധിക്കപ്പെട്ട ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്‌ചയിൽ ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു. നിഫ്റ്റി വെള്ളിയാഴ്ച 19542 പോയിന്റിലും, സെൻസെക്സ് 65397 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബാങ്കിങ്, ഐടി, മെറ്റൽ, റിയൽറ്റി, നിഫ്റ്റി നെക്സ്റ്റ്-50, മിഡ് ക്യാപ്100  സൂചികകൾ കഴിഞ്ഞ ആഴ്ചയിൽ രണ്ട് ശതമാനത്തിനടുത്തോ അതിൽ കൂടുതലോ നഷ്ടം കുറിച്ചു. പൊതുമേഖല ബാങ്കുകളാണ് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ തിരുത്തൽ നേരിട്ടത്. സ്‌മോൾ ക്യാപ് സെക്ടർ കഴിഞ്ഞ ആഴ്ചയിൽ ഫ്ലാറ്റ് ക്ലോസിങ്ങാണ് നടത്തിയത്.    

മോർഗൻ സ്റ്റാൻലി, ഐഎംഎഫ് പിന്തുണകൾ  

മോർഗൻ സ്റ്റാൻലി ഇന്ത്യൻ വിപണിയുടെ റേറ്റിങ് ‘’സ്റ്റാൻഡ് ഔട്ട് ഓവർ വെയ്റ്റ്’’ വിഭാഗത്തിലേക്ക് ഉയർത്തിയത് ഇന്ത്യൻ വിപണിക്ക് വിദേശ നിക്ഷേപകരുടെ മുൻഗണന ലഭ്യമാക്കുന്നതിന് കാരണമാകും. യുദ്ധത്തിനിടയിൽ സുരക്ഷിത  നിക്ഷേപങ്ങൾക്കായി തെരച്ചിൽ നടത്തുന്ന സാഹചര്യത്തിൽ മോർഗൻ സ്റ്റാൻലിയുടെ നടപടി ഇന്ത്യയിലേക്ക് നോക്കാൻ വിദേശ ഫണ്ടുകളെ പ്രേരിപ്പിച്ചേക്കാം. 

america3

അടുത്ത അഞ്ച് വർഷങ്ങളിൽ ആഗോള ജിഡിപി വളർച്ചയുടെ 18%വും ഇന്ത്യയായിരിക്കും സംഭാവന ചെയ്യുക എന്ന രാജ്യാന്തര നാണ്യനിധിയുടെ വിലയിരുത്തലും ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകും. ഇന്ത്യയുടെ അതിദ്രുത വളർച്ചയും, ചൈനയുടെ വളർച്ച പതിയെയാകുന്നതുമാണ് എംഎഫിന്റെ നിരീക്ഷണത്തിന് ആധാരം. ചൈനയുടെ നോമിനൽ ജിഡിപി 2028ൽ 23.61 ട്രില്യൺ ഡോളറിലേക്ക് ഉയരുമ്പോൾ ഇന്ത്യയുടേത് ഇതേ കാലയളവിൽ 5.94 ട്രില്യൺ ഡോളറായി ഉയരുമെന്നാണ് ഐഎംഎഫിന്റെ അനുമാനം.   

നിരക്കുയർത്താൻ ഫെഡ് 

calculation1

ഇസ്രായേൽ-ഹമാസ് യുദ്ധവ്യാപനം നിക്ഷേപകരെ സുരക്ഷിത താവളങ്ങൾ തേടാൻ പ്രേരിപ്പിച്ചത് ലോക വിപണികൾക്കെല്ലാം കഴിഞ്ഞ ആഴ്ചയിൽ നഷ്ടം നൽകി. ഒക്ടോബർ അവസാന ദിവസങ്ങളിൽ ഫെഡ് റിസർവ് യോഗം ചേരാനിരിക്കെ വിപണി പ്രതീക്ഷക്ക് എതിരായി ഫെഡ് ചെയർമാൻ നിരക്ക് വർദ്ധന സാധ്യതകൾ വീണ്ടും സൂചിപ്പിച്ചതും ബോണ്ട് യീൽഡിനും, ഡോളറിനും വീണ്ടും അനുകൂലമായതും ഓഹരി വിപണിയെ വീണ്ടും വീഴ്ത്തി. അമേരിക്കയുടെ 10  വർഷ ബോണ്ട് യീൽഡ് 5% വരെ മുന്നേറിയപ്പോൾ നാസ്ഡാക്ക് കഴിഞ്ഞ ആഴ്ചയിൽ 3.50%വും, എസ്&പി 3%വും, ഡൗ ജോൺസ്‌ 2%വും വീതം നഷ്ടം കുറിച്ചു. മറ്റ് യൂറോപ്യൻ, ഏഷ്യൻ വിപണികളും 2% മുതൽ 3.5% വരെ നഷ്ടം കഴിഞ്ഞ ആഴ്ചയിൽ കുറിച്ചു. 

ഒക്ടോബർ അവസാന ദിവസങ്ങളിൽ ആരംഭിക്കുന്ന ഫെഡ് റിസർവ് യോഗം നവംബർ ഒന്നിന് പുതിയ നിരക്കുകളും, നയങ്ങളും പ്രഖ്യാപിക്കുന്നത് വീണ്ടും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയുടെയും സമ്മർദ്ധമുയർത്തിയേക്കാം. അടുത്ത ആഴ്ചയിൽ പിഎംഐ ഡേറ്റകളും, അമേരിക്കയുടെ പിസിഇ ഡേറ്റയും നിർണായകമാണ്. 

ലോക വിപണിയിൽ അടുത്ത ആഴ്ച 

ഫെഡ് റിസർവ് യോഗം നടക്കാനിരിക്കെ അടുത്ത വ്യാഴാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ അടുത്ത വ്യാഴാഴ്ചയും സംസാരിക്കാനിരിക്കുന്നത് ലോക വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടും. ആഴ്ചയുടെ അവസാന ദിനങ്ങളിൽ വരുന്ന ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന അമേരിക്കയുടെ പിസിഇ ഡേറ്റയും, ജോബ് ഡേറ്റയും വിപണിക്ക് വളരെ നിർണായകമാണ്.  

mkt-3-

ചൊവ്വാഴ്ച പ്രധാന ലോക രാഷ്ട്രങ്ങളുടെയെല്ലാം മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ പുറത്ത് വരുന്നു. അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നതിനാൽ ലോകവിപണിക്ക് വളരെ പ്രധാനമാണ്. 

ഫ്രഞ്ച്, ജർമൻ, ബ്രിട്ടീഷ്, യൂറോ സോൺ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ യൂറോപ്യൻ സൂചികകളെയും സ്വാധീനിക്കും. 

ചൊവ്വാഴ്ച വരുന്ന ജാപ്പനീസ് മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും, ബുധനാഴ്ച വരാനിരിക്കുന്ന കൊറിയൻ ജിഡിപി കണക്കുകളും ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്. വെള്ളിയാഴ്ചയാണ് ജാപ്പനീസ്- ടോക്കിയോ പണപ്പെരുപ്പ കണക്കുകളും, ചൈനീസ് വ്യാവസായിക ലാഭകണക്കുകളും പുറത്ത് വരുന്നത്.  

ദസറ പ്രമാണിച്ച് ചൊവ്വാഴ്ച ഇന്ത്യൻ വിപണി അവധിയാണെന്നതിനാൽ നാളെയും വിപണിയിൽ സമ്മർദ്ധം അനുഭവപ്പെട്ടേക്കാം. 

ഓഹരികളും സെക്ടറുകളും 

കോട്ടക്ക് മഹിന്ദ്ര ബാങ്ക്, സെൻട്രൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇക്വിറ്റാസ് ബാങ്ക്, സിഎസ്ബി ബാങ്ക്,ഹിന്ദ് യൂണി ലിവർ, നെസ്‌ലെ, ജെഎസ്ഡബ്ലിയു സ്റ്റീൽ, ജെഎസ്ഡബ്ലിയു എനർജി, ബജാജ് ഫിനാൻസ്, ക്യാൻ ഫിൻ ഹോംസ്, ടാറ്റ എൽഎക്സി, സെൻസാർ ടെക്ക്, സൈന്റ്, ടാൻല, ന്യൂ ജെൻ, എയിംക്കോ എലകോൺ, സിൻജീൻ, പിവിആർ, ആർകെ ഫോർജ്, ക്രെഡിറ്റ് ആക്സസ്, സിജിപവർ മുതലായ കമ്പനികളും മുൻ വർഷത്തിൽ നിന്നും, മുൻ പാദത്തിൽ നിന്നും വരുമാനത്തിലും അറ്റാദായത്തിലും രണ്ടാം പാദത്തിൽ വർദ്ധന സ്വന്തമാക്കി. 

∙കോട്ടക്ക് മഹിന്ദ്ര ബാങ്ക് മുൻവർഷത്തിൽ നിന്നും മികച്ച വർദ്ധനവോടെ 4461 കോടി രൂപയുടെ  അറ്റാദായവും, 36% വർദ്ധനവോടെ 13500 കൊടിയിൽപരം രൂപയുടെ വരുമാനവും സ്വന്തമാക്കി. ബാങ്കിന്റെ കിട്ടാക്കടക്കാനുപാതവും മെച്ചപ്പെട്ടു.  

∙ഇന്ത്യയുടെ ഇൻഫ്രാ നിക്ഷേപത്തിൽ വരും വർഷങ്ങളിൽ വർദ്ധനവുണ്ടാകുമെന്ന റിപ്പോർട്ട് നിർമാണ, ഉല്പാദന ഓഹരികൾക്ക് അനുകൂലമാണ്. ക്രിസിലിന്റെ റിപ്പോർട്ട് പ്രകാരം 2017 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ 67 ലക്ഷം കോടി രൂപയാണ് ഇൻഫ്രാ നിക്ഷേപത്തിനായി മാറ്റിവെക്കപ്പെട്ടതെങ്കിൽ 2024 മുതൽ 2030 വരെയുള്ള കാലഘട്ടത്തിലത് 143 ലക്ഷം കോടിയായി ഉയരും. മികച്ച ഇൻഫ്രാ ഓഹരികൾ ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാം. 

∙ഇവി, സോളാർ, വിൻഡ്, ഹൈഡ്രജൻ ഊർജ്ജസ്രോതസുകളുടെ വ്യാപനത്തിനായി 2030 വരെയുള്ള കാലഘട്ടത്തിൽ 37 ലക്ഷം കോടി രൂപയോളം ചെലവഴിക്കപ്പെടുമെന്നത് അതാത് സെക്ടറുകൾക്ക് അനുകൂലമാണ്. കഴിഞ്ഞ വർഷം മികച്ച മുന്നേറ്റം കുറിച്ച വിൻഡ് എനർജി ഓഹരികളായ സുസ്‌ലോണും, ഐനോക്സ്‌ എനർജിയും തുടർമുന്നേറ്റങ്ങൾ പ്രതീക്ഷിക്കുന്നു.  

∙വിപണി നിയമങ്ങൾ പാലിക്കുന്നതിനായി കൂടുതൽ പൊതുമേഖല കമ്പനികളിൽ ഓഫർ ഫോർ സെയിൽ വഴി ഓഹരി വില്പനക്ക് മുതിരുന്നത് പൊതുമേഖല ഓഹരികളിൽ വലിയ വാങ്ങൽ അവസരം തുറന്നേക്കും. 

∙ഐപിഒയ്ക്ക് മുൻപ് തന്നെ ടാറ്റ ടെക്‌നോളജീസിന്റെ 9.9% ഓഹരി വിറ്റഴിക്കാനായത് മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ മൂല്യത്തിൽ 28 രൂപയുടെ വർദ്ധന വരുത്തി എന്ന സിഎൽഎസ്എയുടെ വിലയിരുത്തൽ  ഇന്നും ടാറ്റ ഓഹരിക്ക് മുന്നേറ്റം നൽകി. സിഎൽഎസ്എ ടാറ്റ മോട്ടോഴ്സിന്റെ വില ലക്‌ഷ്യം 777 രൂപയിൽ നിന്ന് 807 രൂപയിലേക്ക് ഉയർത്തി.

∙ടാറ്റായുടെ സൂപ്പർ ആപ്പിനൊപ്പം റിലയൻസ് റീറ്റെയ്ൽ മോഡലിൽ റീറ്റെയ്ൽ ചെയിൻ വ്യാപിപ്പിക്കുന്നതും ടാറ്റ കൺസ്യൂമറിന് വളരെ അനുകൂലമാണ്. അതിദീർഘകാല നിക്ഷേപത്തിന് ടാറ്റ കൺസ്യൂമർ പരിഗണിക്കാം. 

∙ഏറ്റെടുക്കൽ തുടരുന്ന അദാനി സിമന്റ് പത്ത് രാജ്യാന്തര ബാങ്കുകളിൽ നിന്നായി വീണ്ടും 3.5 ബില്യൺ ഡോളറിന്റെ റീഫിനാൻസിങ് സ്വന്തമാക്കിയത് അദാനിയുടെ സിമന്റ് ഓഹരികൾക്ക് അനുകൂലമാണ്. സുപ്രീം കോടതി ഹിൻഡൻബെർഗ് വിഷയം പരിഗണിക്കുന്നത് വീണ്ടും നീട്ടുന്നത് അദാനി ഓഹരികളിൽ സമ്മർദ്ദകാരണമാണ്.  

∙ഐഡിഎഫ്സി ലിമിറ്റഡിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ലയിക്കാനുള്ള ആദ്യ പടിയായി കോംപെറ്റീഷൻ കമ്മീഷന്റെ അനുമതി ലഭ്യമായത് ഇരു ഓഹരികൾക്കും അനുകൂലമാണ്. ആർബിഐ, സെബി, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ മുതലായ ഇടങ്ങളിൽ നിന്നുള്ള അനുമതികൾ കൂടി ഇനി ലഭ്യമാകേണ്ടിയിരിക്കുന്നു.   

∙സൊമാറ്റോയിൽ നിന്നും സോഫ്റ്റ് ബാങ്ക് മൂലധനം പിൻവലിച്ചത് ഓഹരിയിൽ നൽകുന്ന തിരുത്തൽ അവസരമാണ്. 

∙ജെഎസ്ഡബ്ലിയു എനർജി അറ്റാദായത്തിൽ നേടിയ വൻവർധന ഓഹരിക്ക് വലിയ മുന്നേറ്റം നൽകിയേക്കാം. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙ലെമൺ ട്രീ ഹോട്ടൽ ശ്രംഖല വീണ്ടും പുതിയ ഹോട്ടലുകൾ കൂട്ടിച്ചേർത്തത് ഓഹരിക്ക് അനുകൂലമാണ്. 

∙ഗ്യാസ് സിലിണ്ടർ നിർമാതാക്കളും എൽപിജി വിതരണക്കമ്പനിയുമായ കോൺഫിഡൻസ് പെട്രോളിയം ദീർഘകാല നിക്ഷേപത്തിന് അടുത്ത തിരുത്തലിൽ പരിഗണിക്കാം. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

mkt-2-

പിഎൻബി ഹൗസിങ്, ടോറന്റ് ഫാർമ, മഹിന്ദ്ര ലോജിസ്റ്റിക്സ്, മഹിന്ദ്ര ഹോളിഡേയ്‌സ്, കേവല കിരൺ, എൻഡി ടിവി, അലോക് ടെക്സ്, എൻആർ അഗർവാൾ, 20 മൈക്രോൺസ്, ലോയ്ഡ് മെറ്റൽസ് മുതലായ കമ്പനികൾ തിങ്കളാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഭാരത് ഇലക്ട്രോണിക്സ്, എൻടിപിസി, റെയിൽ ടെൽ, യൂണിയൻ ബാങ്ക്, കാനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പിഎൻബി, ഐഓബി, ആക്സിസ് ബാങ്ക്, എയു ബാങ്ക്, ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്, എസ്ബിഐ ലൈഫ്, ബജാജ് ഫിൻസർവ്, മാരുതി, ബജാജ് ഹോൾഡിങ്‌സ്, സിപ്ല, ഡോക്ടർ റെഡ്ഢി, ഏഷ്യൻ പെയിന്റ്സ്, എസിസി, ടെക്ക് മഹിന്ദ്ര, എം&എം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, സോനാ കോംസ്‌, ലക്ഷ്മി മെഷീൻ, സ്വരാജ് എൻജിൻസ്‌, അപാർ, ഡിലിങ്ക് ഇന്ത്യ, ഡിക്‌സൺ, എംജിഎൽ, റാലിസ്, കോറോമൻഡാൽ, കോൾഗേറ്റ്, റേറ്റ് ഗെയിൻ, ഐഡിയ, ഐആർബി ഇൻഫ്രാ, ജെബിഎം ഓട്ടോ, ലോധ മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

യുദ്ധവാർത്തകൾക്ക് പുറമെ അമേരിക്ക അവരുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിലേക്ക് ക്രൂഡ് ഓയിൽ തിരികെ വാങ്ങുന്നു എന്ന വാർത്തയും ക്രൂഡ് ഓയിലിന് അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 93 ഡോളറിന് സമീപമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

സ്വർണം 

ഫെഡ് നിരക്ക് വർദ്ധന ഭീഷണിയിൽ അമേരിക്കൻ  ബോണ്ട് യീൽഡ് വീണ്ടും റെക്കോർഡ് തിരുത്തി മുന്നേറിയതിനൊപ്പം സ്വർണ വിലയും കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം കുറിച്ചു. വെള്ളിയാഴ്ച 2009 ഡോളർ വരെ മുന്നേറിയ ശേഷം 1993 ഡോളറിൽ ക്ളോസ് ചെയ്ത രാജ്യാന്തര സ്വർണ വിലയുടെ അടുത്ത റെസിസ്റ്റൻസ് 2020 ഡോളറിലാണ്. യുദ്ധവ്യാപനം സ്വർണത്തിന് അനുകൂലമാണ്. 

ഐപിഓ 

ഫാർമ മൂലകനിർമാതാക്കളായ ബ്ലൂജെറ്റ് ഹെൽത്ത്കെയറിന്റെ ഐപിഓ അടുത്ത ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കുന്നു. ഐപിഓയിലൂടെ 840 കോടി രൂപ സമാഹരിക്കുന്ന കമ്പനിയുടെ ഐപിഓ വില നിലവാരം 329-346 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

How the Global Share Market will Move Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com