ഓഹരി ഉപദേശം കൊടുക്കുന്ന സോഷ്യൽ മീഡിയ ഗുരുക്കളെ സെബി പിടികൂടുന്നു 'ബാപ് ഓഫ് ചാർട്ടിന്' കൊടും ഫൈൻ
![financial-fraud Image : Shutterstock/Gannvector](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
സമൂഹ മാധ്യമങ്ങളിലൂടെ നിക്ഷേപകാര്യങ്ങളിൽ ഉപദേശം നൽകുന്നവരോട് സെബി നിലപാട് കടുപ്പിക്കുന്നു. തന്റെ തന്നെ ട്രേഡിങ്ങ് അക്കൗണ്ട് കാട്ടി നിക്ഷേപകരെ വിശ്വസിപ്പിച്ച് പണം തട്ടുന്ന ഫിൻഫ്ലുൻസറിന്റെ തനി നിറം സെബി തുറന്നു കാട്ടിയതു കണ്ടു ഞെട്ടി തരിച്ചിരിക്കുകയാണ് ഫോളോവേഴ്സ്. 200-300 ശതമാനം ലാഭം ഉറപ്പുനൽകിയാണ് 'ബാപ് ഓഫ് ചാർട്ട് ' എന്നറിയപ്പെടുന്ന നസീർ എന്ന വ്യക്തി ചെറുകിട നിക്ഷേപകരെ തട്ടിച്ചത്. നല്ല ആദായം ലഭിക്കാൻ ഉറപ്പുള്ള വ്യാപാര തന്ത്രങ്ങൾ എന്ന രീതിയിലായിരുന്നു പ്രചാരണം.
![financial-fraud2 financial-fraud2](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
കോടി കണക്കിന് രൂപയുടെ ലാഭം തന്റെ അക്കൗണ്ടുകളിലൂടെ കാണിച്ചിരുന്ന ആൾക്ക് യഥാർത്ഥത്തിൽ 3 കോടി നഷ്ടമുണ്ടായിട്ടുണ്ടെന്ന് സെബി തുറന്നു കാട്ടിയതു നിക്ഷേപകർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടായി. നഷ്ടം മറച്ചു വെച്ച് ഇരകളെ കുടുക്കുന്ന തന്ത്രം പല ഫിൻഫ്ലുൻസർമാരും സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് സെബി വടിയെടുത്തത്. വിദ്യാഭ്യാസ വിഡിയോ എന്ന പേരിൽ ആളുകളെ സംഘടിപ്പിച്ചു സോഷ്യൽ മീഡിയ ചാനലുകളിലൂടെ ട്രേഡിങ്ങ് ടിപ്പുകൾ കൊടുക്കുന്ന രീതി പല മലയാളിയു ട്യൂബർമാരും ചെയ്യുന്നുണ്ട്. 17 കോടി രൂപയാണ്, 'ബാപ് ഓഫ് ചാർട് ' നിക്ഷേപകരിൽ നിന്നും ഫീസിനത്തിൽ പിരിച്ചെടുത്തത്. വഞ്ചനാപരവും, നിയമ വിരുദ്ധവുമായ ഉപദേശങ്ങൾ നൽകി ചെറുകിട വ്യാപാരികളെ തെറ്റിക്കുന്ന പ്രവണതകൾ കൂടുകയാണ്. പത്തിൽ ഒൻപതു എഫ് ആൻഡ് ഓ വ്യാപാരികൾക്കും നഷ്ട്ടമുണ്ടാകുന്നുവെന്ന സെബിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചു കൊണ്ടാണ് ഇത്തരം കുഴികളിൽ വ്യക്തികൾ വീഴുന്നത്. 17 കോടി രൂപയാണ് സെബി 'ബാപ് ഓഫ് ചാർട്ടിന്' ഫൈൻ ചുമത്തിയിരിക്കുന്നത്.