ADVERTISEMENT

രാജ്യാന്തര വിപണി പിന്തുണയ്ക്കൊപ്പം മികച്ച റിസൾട്ടുകൾ കൂടി പിന്തുണച്ചപ്പോൾ ഇന്ത്യൻ വിപണി തിരിച്ചു കയറി നേട്ടത്തിൽ വ്യാപരാമവസാനിപ്പിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളുടെ മുന്നേറ്റവും, ജപ്പാനൊഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും മുന്നേറിയതും ഇന്ത്യൻ വിപണിക്ക് ആദ്യ പകുതിയിലും യൂറോപ്യൻ വിപണികളുടെ മുന്നേറ്റം രണ്ടാം പകുതിയിലും അനുകൂലമായി. ഫെഡ് നിരക്കുകൾ വരാനിരിക്കെ ബോണ്ട് യീൽഡ് ക്രമപ്പെട്ടതും വിപണിക്ക് അനുകൂലമാണ്. 

മികച്ച റിസൾട്ടിന്റെ പിന്ബലത്തിൽ റിലയൻസ് തിരിച്ചു കയറിയതാണ് ഇന്ത്യൻ വിപണിക്ക് ഇന്ന് നിർണായകമായത്. റിലയൻസ് 2%ൽ കൂടുതൽ മുന്നേറിയപ്പോൾ, എച്ച്ഡിഎഫ്സി ബാങ്കും, ഐസിഐസിഐ ബാങ്കും, അദാനി എന്റർപ്രൈസസും വിപണിക്ക് മികച്ച പിന്തുണ നൽകി. ഓട്ടോ, എഫ്എംസിജി സെക്ടറുകൾ മാത്രമാണ് ഇന്ന് നഷ്ടം കുറിച്ചത്. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് 18940 പോയിന്റ് വരെ വീണ ശേഷം തിരിച്ചുകയറി 19140 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 19040 പോയിന്റിലും 18960 പോയിന്റിലും തുടർ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 19220 പോയിന്റ് പിന്നിട്ടാൽ 19280 പോയിന്റിലും 19360 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പകൾ. 

ആദ്യ പകുതിയിലെ സമ്മർദ്ദത്തിന് ശേഷം തിരിച്ചു കയറി 43000 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ അടിസ്ഥാന പിന്തുണ 42000 പോയിന്റിൽ തന്നെയാണ്. 43500 പോയിന്റിലും, 43900 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പനസമ്മർദ്ദം പ്രതീക്ഷിക്കുന്നു.  എച്ച്ഡിഎഫ്സി ബാങ്കും, ഐസിഐസിഐ ബാങ്കും, എസ്ബിഐയും ഇന്ന് തിരിച്ചു വരവ് നടത്തിയത്  ബാങ്കിങ് സെക്ടറിന് വലിയ പ്രതീക്ഷയാണ്.

ഇന്ത്യൻ ഡേറ്റകൾ 

ഇന്ത്യയുടെ ഇൻഫ്രാ വളർച്ച കണക്കുകൾ നാളെയും, മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ ബുധനാഴ്ചയും, സർവീസ് പിഎംഐ കണക്കുകൾ വെള്ളിയാഴ്ചയും പുറത്ത് വരുന്നു. 

കേന്ദ്രബാങ്ക് നയങ്ങൾ 

ജാപ്പനീസ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ നാളെയും, അമേരിക്കയുടെ കേന്ദ്ര ബാങ്കായ അമേരിക്കൻ ഫെഡ് റിസർവ് ബുധനാഴ്ചയും പുതിയ നിരക്കും, നയങ്ങളും പ്രഖ്യാപിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ടും, ഹോങ്കോങ് കേന്ദ്ര ബാങ്കും വ്യാഴാഴ്ചയും പലിശ നിരക്കുകൾ പ്രഖ്യാപിക്കുന്നു. 

ഫെഡ് പ്രതീക്ഷകൾ 

ബുധനാഴ്ചത്തെ ഫെഡ് റിസർവ് തീരുമാനങ്ങളാണ് ലോക വിപണിയുടെ തുടർഗതി നിർണയിക്കുക. ഫെഡ് ചെയർമാൻ നിരക്ക് വര്‍ധനവുണ്ടാകുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് വീഴ്ച നേരിട്ട് കഴിഞ്ഞ വിപണി ഇത്തവണ ഫെഡ് റിസർവ് നിരക്ക് വർധന നടത്തിയേക്കില്ല എന്നും ഡിസംബറിലാകും അടുത്ത നിരക്ക് വർധന നടത്തുക എന്നും പ്രതീക്ഷിച്ചു തുടങ്ങിയത് തത്കാലം വിപണിക്ക് അനുകൂലമാണ്. ഉയർന്ന ബോണ്ട് യീൽഡ് കണക്കിലെടുത്ത് നിരക്ക് വർദ്ധന നീട്ടിവെക്കണമെന്ന വാദത്തെ ഭൂരിപക്ഷം ഫെഡ് അംഗങ്ങളും അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. 

ഇന്ന് വരാനിരിക്കുന്ന ജർമ്മൻ സിപിഐ ഡേറ്റക്കൊപ്പം നാളെ പുറത്ത് വരുന്ന ഫ്രഞ്ച്, ഇറ്റാലിയൻ, യൂറോ സോൺ ജിഡിപി, സിപിഐ ഡേറ്റകളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. നാളെ വരുന്ന ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും, ജാപ്പനീസ്, കൊറിയൻ റീറ്റെയ്ൽ വില്പനക്കണക്കുകളും, വ്യാവസായികോല്പാദനക്കണക്കുകളും ഏഷ്യൻ വിപണിക്ക് വളരെ പ്രധാനമാണ്. വ്യാഴാഴ്ച വരുന്ന ആപ്പിളിന്റെ റിസൾട്ടും, വെള്ളിയാഴ്ച വരുന്ന അമേരിക്കൻ നോൺ ഫാം പേ റോൾ കണക്കുകളും ലോക വിപണിയെ സ്വാധീനിക്കും. 

ക്രൂഡ് ഓയിൽ 

ഇസ്രായേൽ-ഹമാസ് സംഘർഷം മേഖലയിലാകെ വ്യാപിക്കുമെന്നും, ക്രൂഡ് ഓയിൽ വിതരണം അവതാളത്തിലാകുമെന്ന ഭയത്തിലും വെള്ളിയാഴ്ച മുന്നേറ്റം നേടിയ ക്രൂഡ് ഓയിൽ വില ഇന്ന് തിരിച്ചിറങ്ങി. ഫെഡ് തീരുമാനങ്ങൾക്കൊപ്പം ജിഡിപി, പിഎംഐ ഡേറ്റകൾ വരാനിരിക്കുന്നതും ക്രൂഡ് ഓയിലിന് നിർണായകമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വ്യാപാരസമയത്ത് 88 ഡോളറിലേക്കിറങ്ങി. 

സ്വർണം 

യുദ്ധഭീതിക്കൊപ്പം മുന്നേറിയ രാജ്യാന്തര സ്വർണ വില യുദ്ധവ്യാപനം ഉണ്ടായേക്കില്ല എന്ന വിലയിരുത്തലിൽ നേരിയ ലാഭമെടുക്കൽ നേരിട്ടു. ഫെഡ് തീരുമാനങ്ങൾ വരാനിരിക്കുന്നതും, യുദ്ധം അവസാനിപ്പിക്കാനുള്ള കാര്യക്ഷമമായ ഇടപെടലുകൾ നടക്കുന്നു എന്ന ധാരണയും സ്വർണത്തിന് തിരുത്തൽ നൽകിയേക്കാം. മൂന്നാമതൊരു കക്ഷി കൂടി യുദ്ധത്തിൽ നേരിട്ടിടപെട്ടാലത് സ്വർണത്തിന് അടുത്ത കുതിപ്പ് നൽകിയേക്കാം. 

നാളത്തെ റിസൾട്ടുകൾ 

ഗെയിൽ, ഐഓസി, റൈറ്റ്സ്, ലാർസൺ & ടൂബ്രോ, ടാറ്റ കൺസ്യൂമർ, മതേഴ്‌സൺ സുമി, പ്രാജ്, വി- ഗാർഡ്, മാക്സ് ഫിനാൻസ്, കെയർ റേറ്റിങ്, അമര രാജ, മാപ് മൈ  ഇന്ത്യ, സ്റ്റാർ ഹെൽത്ത്, മാൻകൈൻഡ് ഫാർമ, നവീൻ ഫ്ലൂറിൻ, റാണെ എൻജിനിയറിങ്,  കീ ഇൻഡസ്ട്രീസ്, ജിയോജിത്, വിഐപി ഇൻഡസ്ട്രീസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

പേനയും പ്ലാസ്റ്റിക് അധിഷ്ഠിത ഗൃഹോപകരണങ്ങളും നിർമിക്കുന്ന സെല്ലോ വേൾഡ് ലിമിറ്റഡിന്റെ ഇന്നാരംഭിച്ച ഐപിഓ ബുധനാഴ്ച അവസാനിക്കുന്നു. 617 രൂപ മുതൽ 648 രൂപ വരെയാണ് ഐപിഓ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 

മാമ എർത്തിന്റെ മാതൃകമ്പനിയായ ഹോനാസ്സ കൺസ്യൂമർ ലിമിറ്റഡിന്റെ ഐപിഓ ചൊവ്വാഴ്ച ആരംഭിച്ച് നവംബർ രണ്ടിന് ക്ളോസ് ചെയ്യുന്നു. ഐപിഓ വില 308 രൂപ മുതൽ 324 രൂപ വരെയാണ്. 

ഏറെ കാത്തിരുന്ന തൃശൂർ ആസ്ഥാനമായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഓ നവംബർ മൂന്നിന് ആരംഭിച്ച് നവംബർ ഏഴിന് അവസാനിക്കുന്നു. 72 കോടി രൂപക്കുള്ള പ്രൊമോട്ടർമാരുടെ കൈവശ ഓഹരികളടക്കം 463 കോടി രൂപയുടെ ഓഹരികളാണ് ബാങ്ക് ഐപിഓയിലൂടെ വില്പന നടത്തുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian Share Market in Green Zone Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com