മങ്ങിയ തുടക്കം, നഷ്ടത്തിൽ ലിസ്റ്റ് ചെയ്ത് ഫെഡറൽ ബാങ്കിന്‍റെ ഫെഡ്‌ഫിന
Mail This Article
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഫെഡ്‌ഫിന) ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്തു. ഡിസ്കൗണ്ട് നിരക്കിലായിരുന്നു ലിസ്റ്റിങ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 137.75 രൂപയിലും ബോംബെ സ്റ്റോക്ക് എക്സേചഞ്ചിൽ 138 രൂപയിലുമാണ് ഫെഡ്‌ഫിന ഓഹരികൾ വ്യാപാരം ആരംഭിച്ചത്. 140 രൂപയായിരുന്നു ഐപിഒയുടെ ഇഷ്യൂ വില. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്‍റെ ഉപസ്ഥാപനമാണ് ഫെഡ്‌ഫിന.
1,092.26 കോടി രൂപയാണ് ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വിൽപ്പന) ഇവർ സമാഹരിച്ചത്. 600.77 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ 492.26 കോടി രൂപയുടെ ഓഹരികളും അടങ്ങിയതായിരുന്നു ഐപിഒ. ഫെഡറൽ ബാങ്കും നിക്ഷേപകരായ ട്രൂ നോർത്ത് ഫണ്ടും ഓഹരികൾ വിറ്റു. ടിയർ–1 മേഖലയിലെ പ്രവർത്തനങ്ങൾക്കാവും ഐപിഒ തുക വിനിയോഗിക്കുക.
16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സാന്നിധ്യമുള്ള ഫെഡ്‌ഫിന പ്രധാനമായും എംഎസ്എംഇ, ഭവന, വ്യക്തിഗത, സ്വർണ വായ്പകളാണ് നൽകുന്നത്. 2022–23 സാമ്പത്തികവർഷം 638 കോടി രൂപയായിരുന്നു സ്ഥാപനത്തിന്‍റെ അറ്റ പലിശ വരുമാനം. 180 കോടി രൂപയുടെ അറ്റാദായവും ഇക്കാലയളവിൽ നേടി. 2023 മാർച്ചിലെ കണക്കുകൾ പ്രകാരം 9070 കോടി രൂപയുടെ ആസ്തികളാണ് (AUM)ഫെഡ്‌ഫിന കൈകാര്യം ചെയ്യുന്നത്. ഈ മൂന്ന് വിഭാഗത്തിലും മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വളർച്ച കൈവരിക്കാനും ഫെഡ്ഫിനയ്ക്ക് സാധിച്ചിരുന്നു.