ADVERTISEMENT

കഴിഞ്ഞ 60  വർഷമായി വാറൺ ബഫറ്റിന്റെ വലംകൈയ്യായി പ്രവർത്തിച്ചിരുന്ന ചാർലി  മുൻഗർ വിടവാങ്ങിയിരിക്കുകയാണ്. 'ബെർക് ഷെയർ ഹാത്ത് വേയെ  ' ലോകപ്രശസ്ത നിക്ഷേപക സ്ഥാപനമായി ഉയർത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ച ആളാണ് അദ്ദേഹം. ക്രിപ്റ്റോ കറൻസികളെ 'എലി വിഷം' എന്ന് വിളിച്ചിരുന്ന അദ്ദേഹം, അമേരിക്കയിലെ പല സാമ്പത്തിക സ്ഥാപനങ്ങളുടെ നിലപാടുകളെയും പരസ്യമായി വിമർശിച്ചിരുന്നു. "അതിശയകരമായ വിലകളിൽ ന്യായമായ കമ്പനികളെ വാങ്ങുന്നതിനുപകരം, ന്യായമായ വിലയ്ക്ക് അതിശയകരമായ കമ്പനികൾ വാങ്ങുക" എന്നത് മുൻഗറുടെ ഒരു നയമായിരുന്നു.'ഓഹരികൾ വാങ്ങാൻ സമ്പദ് വ്യവസ്ഥ നന്നാകുന്നത് വരെ കാത്തിരുന്നാൽ അത് മിക്കവാറും വൈകുമെന്ന്  2008 ലെ അമേരിക്കൻ സാമ്പത്തിക മാന്ദ്യത്തിനു ശേഷം അദ്ദേഹം നിക്ഷേപരെ ഓർമിപ്പിക്കുമായിരുന്നു. 

7 പ്രധാന നിക്ഷേപ പാഠങ്ങൾ 

∙ദീർഘകാല ചിന്തയുടെ ശക്തി

നിക്ഷേപത്തിന്റെ കാര്യത്തിൽ ദീർഘകാല  മൂല്യത്തിൽ ചാർളി മുൻഗർ ഉറച്ചു വിശ്വസിച്ചു. ഹ്രസ്വകാല വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ അകപ്പെടാതെ, ക്ഷമയോടെ കാത്തിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വലിയ പ്രശ്നങ്ങളെ  നേരിടാനും സുസ്ഥിരമായ വരുമാനം നൽകാനും കഴിയുന്ന ശാശ്വത ഗുണങ്ങളുള്ള ബിസിനസുകളെ തിരിച്ചറിയാൻ ഈ സമീപനം അദ്ദേഹത്തെ സഹായിക്കുമായിരുന്നു. നിക്ഷേപത്തിൽ  കാത്തിരിപ്പിന്റെ പ്രാധാന്യത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പല വീഡിയോകൾക്കും കോടിക്കണക്കിനു കാഴ്ചക്കാരാണ് ഉള്ളത്. വിപണിയുടെ ഏറ്റക്കുറച്ചിലുകൾ നോക്കാതെയുള്ള നിക്ഷേപ സമീപനം മാത്രമേ വിജയം കാണുകയുള്ളൂ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. നിക്ഷേപത്തിൽ 'സമയത്തിന്റെ ശക്തി' എന്ന കാര്യത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള നിക്ഷേപങ്ങൾ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നി പറയുമായിരുന്നു. 

∙എൻട്രി ബാരിയർ ഉള്ള കമ്പനികളുടെ  പ്രാധാന്യം

എൻട്രി ബാരിയർ' ഉള്ള കമ്പനികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് മുൻഗർ എപ്പോഴും സംസാരിക്കുമായിരുന്നു. ഒരു ബിസിനസ്സിനെ അതിന്റെ എതിരാളികളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രവേശനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന  നേട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു തന്ത്രമാണിത്. ആർക്കും തുടങ്ങാവുന്ന ബിസിനസുകളെക്കാൾ പെട്ടെന്ന് തുടങ്ങാൻ സാധിക്കാത്ത തരത്തിലുള്ള ബിസിനസുകളെയാണ് ഇത് ഉദ്ദേശിക്കുന്നത്.

 ∙തുടർച്ചയായ പഠനത്തിന്റെ പ്രാധാന്യം 

തന്റെ ജീവിതത്തിലുടനീളം, തുടർച്ചയായി പഠിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.  തീക്ഷ്ണമായ ഒരു  വായനക്കാരനായിരുന്നു അദ്ദേഹം.  നിക്ഷേപങ്ങളിലെ വിജയത്തിന് ആജീവനാന്ത പഠനം പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. എല്ലാ ദിവസത്തിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാൻ ഉണ്ടാകുമെന്ന് അദ്ദേഹം പറയുമായിരുന്നു. മനഃശാസ്ത്രം, ചരിത്രം, ശാസ്ത്രം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ മനസ്സിലാക്കിക്കൊണ്ട്   സാമ്പത്തികത്തിനും സാമ്പത്തിക ശാസ്ത്രത്തിനും അപ്പുറം  അറിവ് വിശാലമാക്കാൻ മുൻഗർ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമായിരുന്നു.

 ∙യുക്തിസഹമായ ചിന്തയ്ക്ക് ഊന്നൽ

യുക്തിസഹമായ ചിന്തയുടെയും നിക്ഷേപത്തിൽ വൈകാരിക തീരുമാനങ്ങൾ ഒഴിവാക്കുന്നതിന്റെയും ശക്തനായ വക്താവായിരുന്നു മുൻഗർ. വ്യക്തവും, യുക്തിസഹവുമായ ചിന്താഗതി നിലനിർത്തുന്നത് ഓഹരികൾ വാങ്ങുന്നതിൽ പരമ പ്രധാനമാണെന്ന്  അദ്ദേഹം വിശ്വസിച്ചു. കമ്പോളത്തിലെ ഒച്ചപ്പാടുകൾക്കിടയിൽ  ഒഴിഞ്ഞു നിൽക്കാനുള്ള  മുൻഗറിന്റെ കഴിവ്, നല്ല  വിശകലനം നടത്തി  യുക്തിപൂർവം  വസ്തുനിഷ്ഠമായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.

∙വിശ്വസനീയമായ കൂട്ടുകെട്ടിന്റെ മൂല്യം

കഴിവുള്ളവരും വിശ്വസ്തരുമായ വ്യക്തികളുമായുള്ള ചങ്ങാത്തത്തിന്റെ പ്രാധാന്യം മുൻഗർ തിരിച്ചറിഞ്ഞിരുന്നു. വാറൻ  ബഫറ്റുമായുള്ള  അദ്ദേഹത്തിന്റെ ദീർഘകാല പങ്കാളിത്തം സഹകരണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ശക്തിയുടെ തെളിവാണ്. നല്ല  മാർഗനിർദേശം നൽകാനും വൈവിധ്യമാർന്ന വീക്ഷണങ്ങൾ സംഭാവന ചെയ്യാനും സാധിക്കുന്ന  ഉപദേഷ്ടാക്കളോ  പങ്കാളികളോ  ഉപദേശകരോ വേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറയുമായിരുന്നു.

∙ബുദ്ധിശക്തിയല്ല കാര്യം 

ഉയർന്ന ഐ ക്യു ഉള്ള പലരും നല്ല നിക്ഷേപകരല്ല. ബുദ്ധിശക്തി നിക്ഷേപത്തിലെ വിജയവുമായി ബന്ധപ്പെട്ടിരിക്കണമെന്നില്ല. പല ബുദ്ധിശക്തിയുള്ളവരും നിക്ഷേപ ലോകത്ത് വിജയിച്ചിട്ടുമില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ബുദ്ധിശക്തി ഉണ്ടെങ്കിലും മോശം  പെരുമാറ്റവും, സ്വഭാവത്തിലെ ചില ന്യൂനതകളും മൂലം നിക്ഷേപത്തിൽ നിന്ന് പണമുണ്ടാക്കണമെന്നില്ല.

∙നിലനിൽക്കുന്ന ബിസിനസുകളിൽ നിക്ഷേപിക്കുക 

സമയത്തിനതീതമായി നിലനിൽക്കുമെന്ന് ഉറപ്പുള്ള ബിസിനസുകളിൽ കണ്ണടച്ചു നിക്ഷേപിക്കുക. ആര്, എങ്ങനെ ബിസിനസ് നടത്തികൊണ്ടുപോകുമെന്നതിലല്ല, നല്ല വളർച്ചയുള്ള, എന്ത് പ്രതിസന്ധിയെയും അതിജീവിച്ച് മുന്നേറുമെന്നുള്ള ബിസിനസുകളിലാണ് നിക്ഷേപിക്കേണ്ടത് എന്ന കാര്യത്തിനും  അദ്ദേഹം പ്രാധാന്യം കൊടുത്തിരുന്നു. 

English Summary:

Know the Investment Tips of Charlie Munger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com