ADVERTISEMENT

ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ് സെക്ടറിലെ ലാഭമെടുക്കലിൽ വില്പന സമ്മർദ്ദം നേരിട്ടെങ്കിലും ഐടി സെക്ടറിന്റെ പിൻബലത്തിൽ പോസിറ്റീവ് ക്ളോസിങ് നടത്തി. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടം കുറിച്ചു.   

ഇന്നലെ വരെ മുന്നേറ്റം നേടിയ ബാങ്കിങ് സെക്ടർ ഇന്ന് നേട്ടം കൈവിട്ടപ്പോൾ ഐടി സെക്ടർ ഒരു ശതമാനം നേട്ടത്തോടെ ഇന്ത്യൻ വിപണിയുടെ നേട്ടം കൈവിടാതെ കാത്തു. ടിസിഎസ്സും, ഇൻഫോസിസും, എച്ച്സിഎൽ ടെക്കും മുന്നേറിയപ്പോൾ റിലയൻസും ഇന്ന് ഒരു ശതമാനം നേട്ടം കുറിച്ചു. 

വിദേശഫണ്ടുകൾ തിരിച്ച് വരുന്നു 

ഡിസംബറിലെ ആദ്യ മൂന്ന് ദിവസങ്ങളിലും വാങ്ങലുകാരായ വിദേശഫണ്ടുകൾ ഇന്നലെ മാത്രം 5223 കോടി രൂപയുടെ അധികവാങ്ങലാണ് ഇന്ത്യൻ വിപണിയിൽ നടത്തിയത്. അഞ്ച് സംസഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യൻ വിപണിയിൽ നിന്നും തിരഞ്ഞെടുപ്പ് ‘ഭീതി’ ഒഴിവായതും, ചൈനയെ മൂഡീസ് തരംതാഴ്ത്തിയതും വിദേശഫണ്ടുകളുടെ തിരിച്ചു വരവിന് കാരണമായിട്ടുണ്ട്. 

ആർബിഐ യോഗം  

റിസർവ് ബാങ്കിന്റെ ഇന്നാരംഭിച്ച പണനയാവലോകനയോഗം വെള്ളിയാഴ്ച പുതിയ നയങ്ങളും, നിരക്കുകളും, പണപ്പെരുപ്പ-ആഭ്യന്തര ഉല്പാദന പ്രതീക്ഷകളും പ്രഖ്യാപിക്കുന്നത് ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. ബാങ്കിങ്, ഫിനാൻഷ്യൽ, ഹൗസിങ്, ഓട്ടോ ഓഹരികൾ ആർബിഐ യോഗതീരുമാനങ്ങൾ വരാനിരിക്കെ ഇന്ന് സമ്മർദ്ധം നേരിട്ടു. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

രാജ്യാന്തര വിപണിയുടെ കൂടി പിന്തുണയിൽ ഇന്നും 20950 പോയിന്റിൽ ഗ്യാപ് അപ്പ് ഓപ്പണിങ് നടത്തി 20961 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 82 പോയിന്റ് നേട്ടത്തോടെ 20937 പോയിന്റിലാണ് ഇന്ന് വ്യാപാരമവസാനിപ്പിച്ചത്. 20950 പോയിന്റ് കടന്നാൽ നിഫ്റ്റിയുടെ അടുത്ത കടമ്പ  21000 പോയിന്റിലാണ്. 20850 പോയിന്റിലും 20770 പോയിന്റിലും നിഫ്റ്റി പിന്തുണകൾ പ്രതീക്ഷിക്കുന്നു. 

ദിവസങ്ങൾ നീണ്ട ബാങ്ക് നിഫ്റ്റിയുടെ വൻ കുതിപ്പിന് ഇന്ന് താത്കാലിക വിരാമമായി. ഇന്ന് 47259 പോയിന്റെന്ന പുതിയ ഉയരം കുറിച്ചെങ്കിലും 177 പോയിന്റ് നഷ്ടത്തിൽ 46834 പോയിന്റിൽ ക്ളോസ് ചെയ്ത ബാങ്ക് നിഫ്റ്റി 47050 പോയിന്റിലും 47300 പോയിന്റിലും സമ്മർദ്ദങ്ങളും, 46500 പോയിന്റിലും 46200 മേഖലയിലും പിന്തുണയും പ്രതീക്ഷിക്കുന്നു. 

ഫെഡ് യോഗം അടുത്ത ആഴ്ച 

ഇന്നലെ വന്ന അമേരിക്കൻ ജോബ് ഓപ്പണിങ് കണക്ക് പ്രകാരം ഒക്ടോബറിലെ തൊഴിൽ ലഭ്യതയിൽ വലിയ കുറവ് കാണിച്ചത് അമേരിക്കൻ പണപ്പെരുപ്പത്തിലും കുറവിന് കാരണമാകുമെന്ന വിലയിരുത്തൽ ഇന്നലെ അമേരിക്കൻ വിപണിക്ക് അനുകൂലമായി. ടെക്ക് ഓഹരികളുടെ മുന്നേറ്റത്തിൽ നാസ്ഡാക്ക് ഇന്നലെ നേട്ടത്തോടെയാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിൽ തുടരുമ്പോൾ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും സമ്മർദ്ദത്തിലാണെന്നത് വിപണിക്ക് അനുകൂലമാണ്. 

ഇന്ന് വരുന്ന നവംബറിലെ എഡിപി നോൺഫാം എംപ്ലോയ്‌മെന്റ് കണക്കുകളും, നാളത്തെ ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരാനിരിക്കുന്ന നവംബറിലെ തൊഴിൽ ലഭ്യത കണക്കുകൾ വെളിവാക്കുന്ന നോൺഫാം പേറോൾ ഡേറ്റയും ഈയാഴ്ച അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കും. കഴിഞ്ഞ ആഴ്ച വന്ന പിസിഇ ഡേറ്റക്കൊപ്പം അമേരിക്കയുടെ തൊഴിൽ വിവരകണക്കുകളും അടുത്ത ആഴ്ച നടക്കുന്ന അമേരിക്കൻ ഫെഡിന്റെ യോഗതീരുമാനങ്ങളെ സ്വാധീനിക്കും. 

ക്രൂഡ് ഓയിൽ 

ചൈനയുടെ തളർച്ചയ്ക്കൊപ്പം, കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും ഇന്ന് ഏഷ്യൻ വ്യാപാരസമയത്ത് ക്രൂഡ് ഓയിലിന് ക്ഷീണമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 77 ഡോളറിലേക്കിറങ്ങി. 

സ്വർണം 

അമേരിക്കൻ ഡോളർ വീണ്ടും വീഴാതെ നിൽക്കുന്നതും, അടുത്ത ആഴ്ചയിൽ ഫെഡ് യോഗം നടക്കാനിരിക്കുന്നതും സ്വർണത്തിന് നിർണായകമാണ്. രാജ്യാന്തര സ്വർണഅവധി 2040 ഡോളറിൽ ക്രമപ്പെടുകയാണ്. 

അദാനി ഗ്രീൻ എനർജി 

ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി ഉത്പാദകരായ അദാനി ഗ്രീൻ എനർജിക്ക് 1.36 ഡോളറിന്റെ തുടർവായ്പ ലഭ്യമായത് അദാനി ഓഹരികൾക്ക് തുടർ മുന്നേറ്റം നൽകി. പ്രധാന യൂറോപ്യൻ ബാങ്കുകളുടെ കൂട്ടായ്മയിൽ നിന്നും ലഭ്യമാകുന്ന തുക ഗുജറാത്തിലെ ഖാവ്ഡയിൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ എനർജി പാർക്ക് നിർമിക്കാനാണ് അദാനി ഉപയോഗിക്കുക. അദാനി ഗ്രീൻ ഓഹരി ഇന്ന് 16% മുന്നേറ്റം നേടി. 

അദാനിയുടെ ശ്രീലങ്കയിലെ പുതിയ തുറമുഖത്തിന് അമേരിക്ക സാമ്പത്തിക പിന്തുണ നൽകുന്നത് ഹിൻഡൻബെർഗ് ആരോപണങ്ങൾ ശരിക്കും വിശകലനം ചെയ്തതിന് ശേഷമാണെന്ന വെളിപ്പെടുത്തലും അദാനി ഓഹരികൾക്ക് അനുകൂലമായി.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Green

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com