ADVERTISEMENT

ഈ വർഷം ആദ്യം ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തു വന്നതിൽ പിന്നെ തകർന്നടിഞ്ഞതാണ് അദാനി ഓഹരികൾ. ലോകത്തിലെ കോടീശ്വരന്മാരുടെ റാങ്കിങ്ങിൽ മുൻനിരയിലായിരുന്ന അദാനി അതിനു ശേഷം ആ ലിസ്റ്റിൽ താഴെയായി. എന്നാൽ 2023 അവസാനിക്കുന്നതിനു മുൻപ് തന്നെ അദാനി ഒരു വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി  അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ സാക്ഷ്യം വഹിച്ച റാലിയുടെ പിൻബലത്തിൽ ലോകത്തിലെ ഏറ്റവും വലിയ 20 സമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി തിരിച്ചെത്തി. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം 6670 കോടി ഡോളർ ആസ്തിയുള്ള അദാനി ഇപ്പോൾ ലോകത്തിലെ 19-ാമത്തെ ധനികനാണ്.  

വിശ്വസിച്ചവർക്ക് കൈ നിറയെ 

യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടത്തിയ അന്വേഷണവും സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി ഉത്തരവുകൾ മാറ്റിവച്ചതും അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ ഉയരാൻ  കാരണമായി.  അങ്ങനെ  ഏറ്റവും താഴ്ന്ന നിലയിലും അദാനി ഓഹരികളിൽ വിശ്വാസം അർപ്പിച്ച നിക്ഷേപകർക്കും അദാനി ഓഹരികൾ കൈനിറയെ പണം നൽകി. 

adani-hindenberg

അദാനി പവറിന്റെ ഓഹരികൾ ഈ വർഷം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് 300% വീണ്ടെടുത്തു. 2023 ഫെബ്രുവരി 28 ന് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 132.55 രൂപയിലേക്ക് ഇടിഞ്ഞ അദാനി ഗ്രൂപ്പ് സ്റ്റോക്ക് ഡിസംബർ 7 ന് 562.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബർ 6 ന് ഈ ഓഹരി ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും പുതിയ 589.30 രൂപയിലെത്തി.   അദാനി പോർട്ട് ഓഹരികൾ ആറ് മാസത്തിൽ 37 ശതമാനമാണ് ഉയർന്നത്. അദാനി എന്റർപ്രൈസ് ഓഹരികൾ ഒരു മാസത്തിൽ 28 ശതമാനം ഉയർച്ച രേഖപ്പെടുത്തി.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരായ കോർപ്പറേറ്റ് വഞ്ചനയെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ അപ്രസക്തമാണെന്ന് യുഎസ് സർക്കാർ കണക്കാക്കുന്നതായി ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പ്രസ്താവിച്ചു. ഇതേ തുടർന്ന് അദാനിയുടെ ഓഹരികളിലേക്ക് മാത്രമല്ല വിദേശ രാജ്യങ്ങളിലെ ഇൻഫ്രാസ്ട്രക്ച്ചർ  പ്രോജെക്റ്റുകളിലേക്കും  കൂടുതൽ പണം ഒഴുകുന്നുണ്ട്.

അദാനി ഓഹരികൾകൊണ്ട് കോടികൾ ഉണ്ടാക്കിയവർ

ഫോർട്ട് ലോഡർഡെയ്‌ൽ ആസ്ഥാനമായുള്ള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ജിക്യുജി പാർട്‌ണേഴ്‌സിന്റെ സ്ഥാപകനും ചെയർമാനും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായ രാജീവ് ജെയിനിനെപ്പോലെ  പല നിക്ഷേപകരും തങ്ങളുടെ ഇടപാടുകൾ  അദാനി ഓഹരികളിൽ  നിക്ഷേപം നടത്തി വെറും ഒമ്പത് മാസങ്ങൾക്ക് ശേഷം,  ദ്രുതഗതിയിലുള്ള ഓഹരിയുടെ വളർച്ചയിൽ നിന്ന് വൻ  ലാഭം നേടി.

ഒരു വർഷത്തിനുള്ളിൽ, ജെയ്‌നിന്റെ ജിക്യുജി പാർട്‌ണേഴ്‌സ് അദാനി ഷെയറുകളിലെ നിക്ഷേപം ഏകദേശം ഇരട്ടിയാക്കി. ഡിസംബർ 6ലെ ഓഹരിവിലകളെ അടിസ്ഥാനമാക്കി, പ്രൈം ഡാറ്റാബേസ് ഡാറ്റ കാണിക്കുന്നത് അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ GQG യുടെ പോർട്ട്‌ഫോളിയോ മൂല്യം 39,331 കോടി രൂപയായി ഉയർന്നു എന്നാണ്. രാജീവ് ജെയിൻ 17000 കോടിയിലധികം രൂപയുടെ ലാഭം നേടിഎന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, സെസ്, അദാനി പവർ എന്നിവയിലെ നിക്ഷേപം വർധനവിന് കാരണമായി, സമീപകാല ഓഹരി വിപണിയിലെ കുതിപ്പിന്റെ പശ്ചാത്തലത്തിൽ അവയുടെ മൂല്യം ഫലത്തിൽ ഇരട്ടിയായി.

എൽ ഐ സി 

LiC-3-

അദാനി ഓഹരികളിൽ വിശ്വാസമർപ്പിച്ച് പ്രശ്ന കാലങ്ങളിൽ വിറ്റു കളയാതെ കൈവശം വെച്ചുകൊണ്ടിരുന്നവരിൽ പ്രധാനിയായിരുന്നു എൽ ഐ സി.  ഇപ്പോൾ അദാനി ഓഹരികൾ നഷ്ടപ്രതാപം തിരിച്ചു പിടിച്ചതോടെ എൽ ഐ സിയുടെയും കാലം തെളിഞ്ഞിരിക്കുകയാണ്. ഐ പി ഓയ്ക്ക് ശേഷം വില കുത്തനെ കുറഞ്ഞ എൽ ഐ സി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 29 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെ വ്യാഴാഴ്ച എൽഐസി വിപണി മൂലധനം 5 ലക്ഷം കോടി രൂപ വീണ്ടെടുത്തു. ഇതോടൊപ്പം പൊതുമേഖലാ ഓഹരികളിലെ ഉണർവും എൽ ഐ സിക്ക് അനുകൂലമായി. 

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചതിന് ശേഷവും  അദാനി ഓഹരികൾ ഉയർന്നിരുന്നു. 2024ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനയാണ്  നിയമസഭാ തിരഞ്ഞെടുപ്പ് വിജയം എന്ന് പരക്കെ അഭ്യൂഹമുണ്ട്. വിദേശ സ്ഥാപക നിക്ഷേപകരും കഴിഞ്ഞ ആഴ്ച മുതൽ വൻ തോതിൽ ഓഹരി വാങ്ങൽ നടത്തി, ഇന്ത്യൻ ഓഹരി വിപണിയിലേക്ക് തിരിച്ചു വരവ് നടത്തിയിട്ടുണ്ട്. ആഗോളതലത്തിൽ സാഹചര്യങ്ങൾ ഇപ്പോഴും മോശമായി തുടരുന്നെങ്കിലും അടുത്ത 20 വർഷങ്ങൾ ഇന്ത്യയുടേതായിരിക്കും എന്ന സൂചനകൾ അദാനി ഓഹരികളെ  മാത്രമല്ല ഇന്ത്യയുടെ ഓഹരി സൂചികകളെ  തന്നെ പുതിയ ഉയരങ്ങൾ താണ്ടാൻ പ്രേരിപ്പിക്കുകയാണ്.

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Adani Again in Rich List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com