ADVERTISEMENT

അമേരിക്കൻ ഫെഡ് റിസർവ് കൂടുതൽ വേഗത്തിൽ നിരക്കുകൾ കുറക്കാൻ തീരുമാനിച്ചത് ഇന്ത്യൻ വിപണിക്കും കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം നൽകി. മുൻ ആഴ്ചയിൽ 20969 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച മാത്രം 1.30% മുന്നേറി 21456 പോയിന്റിലാണ് ക്ളോസ് ചെയ്തത്. മുൻ ആഴ്ചയിൽ 69825 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് കഴിഞ്ഞ ആഴ്ചയിൽ 71605 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 71483 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

കഴിഞ്ഞ ആഴ്ചയിൽ ഐടി സെക്ടർ 8.6% മുന്നേറ്റം നേടിയതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിൽ നിർണായകമായത്. 5.4% നേട്ടത്തോടെ പൊതു മേഖല ബാങ്കുകളും, 5% മുന്നേറ്റത്തോടെ മെറ്റൽ സെക്ടറും, 4.4% നേട്ടത്തോടെ റിയൽറ്റിയും നിഫ്റ്റിക്ക് കഴിഞ്ഞ ആഴ്ചയിൽ മികച്ച പിന്തുണ നൽകിയപ്പോൾ ഫാർമ മാത്രം നഷ്ടം കുറിച്ചു. മിഡ് & സ്‌മോൾ നിഫ്റ്റി സൂചികകൾ കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 2.5%വും, 2.2%വും നേട്ടം സ്വന്തമാക്കി.  

വിദേശ ഫണ്ടുകൾ തിരികെ വരുന്നു 

വെള്ളിയാഴ്ച മാത്രം ഇന്ത്യൻ വിപണിയിൽ 9239 കോടി രൂപയുടെ അധിക നിക്ഷേപം നടത്തിയ വിദേശ ഫണ്ടുകൾ കഴിഞ്ഞ ആഴ്ചയിൽ 18856 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഈ മാസമിതുവരെ തന്നെ ഇന്ത്യൻ വിപണിയിൽ 29733 കോടി രൂപയുടെ അധിക നിക്ഷേപം നടത്തിക്കഴിഞ്ഞ വിദേശഫണ്ടുകൾ 2021 ഫെബ്രുവരിയിലാണ് ഇതിൽ കൂടുതൽ തുക നിക്ഷേപം നടത്തിയത്. 

ഫെഡ് റിസർവ് നയവ്യതിയാനങ്ങൾക്കൊപ്പം മൂഡീസ് ചൈനയുടെ റേറ്റിങ് കുറച്ചതും, തുടർഭരണ പ്രതീക്ഷകളും ഇന്ത്യൻ വിപണിയിലേക്കുള്ള പണമൊഴുക്കിന് അടിസ്ഥാനമാണ്. ഇന്ത്യൻ വിപണി പുതിയ കുതിപ്പിന് തുടക്കമിട്ടിരിക്കുകയാണെന്ന് തന്നെ കരുതുന്നു. 

ഇന്ത്യൻ വ്യവസായിക വളർച്ച 

share2

ഒക്ടോബറിൽ 10% വളർച്ച പ്രതീക്ഷിച്ച ഇന്ത്യയുടെ ഐഐപി ഡേറ്റ മാനുഫാക്ച്ചറിങ് സെക്ടറിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ 11.7% വളർച്ച കുറിച്ചു. സെപ്റ്റംബറിൽ 6.2% മാത്രമായിരുന്നു ഇന്ത്യയുടെ വ്യവസായികവളർച്ച. സെപ്റ്റംബറിൽ 4.9% മാത്രം വളർച്ച കുറിച്ച ഇന്ത്യൻ നിർമാണ മേഖല ഒക്ടോബറിൽ 10.4% വളർച്ച നേടിയതാണ് ഇന്ത്യയുടെ വ്യാവസായികവളർച്ച കണക്കിലും നേട്ടമുണ്ടാക്കിയത്. 

കഴിഞ്ഞ പാദത്തിലെ വ്യാവസായിക വളർച്ചയുടെ അടിസ്ഥാനത്തിൽ എഡിബിയും ഇന്ത്യയുടെ നടപ്പ് വർഷത്തിലെ സാമ്പത്തിക വളർച്ചലക്‌ഷ്യം 6.3%ൽ നിന്നും 6.7%ലേക്ക് ഉയർത്തി. കഴിഞ്ഞ ആഴ്ച ആർബിഐയും വളർച്ച ലക്‌ഷ്യം 7%ലേക്ക് ഉയർത്തിയിരുന്നു. രണ്ടാം പാദത്തിൽ ഇന്ത്യ 7.6% ആഭ്യന്തര ഉല്പാദനവളർച്ച സ്വന്തമാക്കിയിരുന്നു.  

നിരക്ക് കുറക്കാൻ ഫെഡ്

അമേരിക്കയുടെ പണപ്പെരുപ്പം കൂടുതൽ വേഗത്തിൽ നിയന്ത്രിതമാകുന്ന സാഹചര്യത്തിൽ ഫെഡ് നിരക്ക് 5.50%ൽ തുടരാൻ തീരുമാനിച്ചതിനൊപ്പം അടുത്ത കൊല്ലം കൂടുതൽ തവണ പലിശ നിരക്ക് കുറക്കാൻ ഫെഡ് റിസർവ് തീരുമാനിച്ചതും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും കൂടുതൽ കരുത്ത് പകർന്നു. 2024ൽ ഫെഡ് നിരക്ക് 4.6%ലേക്ക് കുറയുമെന്ന ഫെഡ് അംഗങ്ങളുടെ അനുമാനമാണ് വിപണിയിൽ പ്രതീക്ഷയുടെ തിരിതെളിച്ചത്. 2024ൽ ഫെഡ് നിരക്ക് 5.1%ലേക്ക് കുറയുമെന്നായിരുന്നു ഫെഡ് അംഗങ്ങളുടെ നവംബർ ഒന്നിനവസാനിച്ച മുൻയോഗത്തിലെ നിലപാട്.  2024 ജനുവരി 30-31 തീയതികളിലാണ് ഫെഡ് റിസർവിന്റെ 2024ലെ ആദ്യയോഗം. 

റെക്കോർഡുകൾ തിരുത്തിയ അമേരിക്കൻ സൂചികകൾ സാന്താക്ളോസ് റാലിയുടെ പ്രതീക്ഷയിലാണ്. കഴിഞ്ഞ ആഴ്ചയിലും മൂന്ന് ശതമാനത്തിനടുത്ത് നേട്ടം സ്വന്തമാക്കിയ ഡൗ ജോൺസ്‌ 37346 പോയിന്റെന്ന റെക്കോർഡ് ഉയരവും കുറിച്ചു. നാസ്ഡാകും റെക്കോഡ് നിരക്കിലേക്കുള്ള ദൂരം കുറച്ചപ്പോൾ അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് നിരക്ക് 3.9 ശതമാനത്തിന് സമീപം തന്നെ തുടരുന്നു.  

വിപണിയിൽ അടുത്ത ആഴ്ച 

∙വ്യാഴാഴ്ച വരുന്ന അമേരിക്കയുടെ മൂന്നാം പാദ ജിഡിപി കണക്കുകളും, വെള്ളിയാഴ്ച വരുന്ന പിസിഇ ഡേറ്റയും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.

∙ചൊവ്വാഴ്ച യൂറോ സോൺ സിപിഐ കണക്കുകളും, ബുധനാഴ്ച ബ്രിട്ടീഷ് സിപിഐ കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിക്കും. ബ്രിട്ടീഷ്, സ്പാനിഷ് ജിഡിപി കണക്കുകളും വെള്ളിയാഴ്ച യൂറോപ്യൻ വിപണിയെ സ്വാധീനിക്കും. 

∙ബാങ്ക് ഓഫ് ജപ്പാന്റെ പുതിയ നയങ്ങളും, പലിശ നിരക്കും ചൊവ്വാഴ്ചയും, പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലോൺ നിരക്കുകൾ ബുധനാഴ്ചയും ഏഷ്യൻ വിപണികളെയും സ്വാധീനിക്കും. 

ഓഹരികളും സെക്ടറുകളും 

share3

∙ഫെഡ് റിസർവിന്റെ നയവ്യതിയാനത്തോടെ കഴിഞ്ഞ രണ്ട്‍ വർഷത്തെ ‘കരടിപ്പിടുത്തതിൽ’ നിന്നും രക്ഷപ്പെട്ട ഇന്ത്യൻ ഐടി സെക്ടർ വെള്ളിയാഴ്ച മാത്രം അഞ്ച് ശതമാനത്തിനടുത്ത് മുന്നേറ്റം നേടി. നവംബർ 15ന് 31000 പോയിന്റിൽ താഴെ നിന്ന നിഫ്റ്റി ഐടി വെള്ളിയാഴ്ച 35947 പോയിന്റ് വരെ മുന്നേറിയ ശേഷം 35782 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 

∙ബ്രേക്ക് ഔട്ട് നടത്തിയ മുൻനിര ഐടി ഓഹരികളെല്ലാം വെള്ളിയാഴ്ച 5%ൽ കൂടുതൽ നേട്ടമുണ്ടാക്കി. ടിസിഎസ് 2022 ജനുവരിയിലെ വിലയായ 3800 രൂപയിലേക്ക് തിരിച്ചെത്തിയപ്പോൾ ഇൻഫോസിസ് ഈ വർഷത്തെ ഏറ്റവുമുയർന്ന നിരക്കായ 1600 രൂപക്ക് സമീപത്തേക്കും എത്തി. 

∙എച്ച്സിഎൽ ടെക്, ടെക്ക് മഹിന്ദ്ര, വിപ്രോ, സെൻസാർ ടെക്ക് മുതലായ ഓഹരികളും വെള്ളിയാഴ്ച മികച്ച നേട്ടമുണ്ടാക്കി. ഐടി സെക്ടറിലെ ഏത് തിരുത്തലും ഇനി അവസരമാണെന്ന് കരുതുന്നു. 

∙ബുൾ ട്രെൻഡിൽ ബാങ്ക് നിഫ്റ്റിയും കഴിഞ്ഞ ആഴ്ചയിൽ 2.8% നേട്ടമുണ്ടാക്കി. വെള്ളിയാഴ്ചത്തെ എസ്ബിഐയുടെ 4% കുതിപ്പ് ബാങ്ക് നിഫ്റ്റിക്കും നേട്ടം നൽകി. 

∙2020 ജൂണിൽ 200 രൂപയിൽ താഴെ ട്രേഡ് ചെയ്തിരുന്ന എസ്ബിഐ കഴിഞ്ഞ ആഴ്ചയിലെ 5.5% നേട്ടത്തോടെ 650 രൂപയെന്ന റെക്കോർഡ് ഉയരം കുറിച്ചു. ഓഹരി തുടർമുന്നേറ്റം പ്രതീക്ഷിക്കുന്നു.   

∙മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ മുന്നേറി വന്ന പിഎൻബി വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം സ്വന്തമാക്കി. 

∙മഴലഭ്യതയിലെ കുറവ് കരിമ്പുൽപാദനത്തിൽ 9% കുറവ് വരുത്തുമെന്ന നിരീക്ഷണം അടിസ്ഥാനമാക്കി എഥനോൾ ഉല്പാദനത്തിനായി കരിമ്പിൻ ജ്യൂസ് ഉപയോഗിക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ വീണ്ടും ചില ഇളവുകൾ പ്രഖ്യാപിക്കുന്നു എന്ന സൂചന പഞ്ചസാര ഓഹരികൾക്കും, പ്രാജ് ഇന്ഡസ്ട്രീസിനും അനുകൂലമായേക്കാം. 

∙നവംബറിൽ 8%ൽ കൂടുതൽ വളർച്ചകുറിച്ച ഭക്ഷ്യവിലക്കയറ്റം തിരഞ്ഞെടുപ്പ് വർഷത്തിൽ പ്രശ്നമാകാതിരിക്കാനുള്ള മുൻകരുതലാണ് സർക്കാർ നടത്തുന്നത്. ഒക്ടോബറിൽ പഞ്ചസാര കയറ്റുമതിയിലും സർക്കാർ നിയന്ത്രണം കൊണ്ട് വന്നിരുന്നു. 

∙ജുപിറ്റർ വാഗൺസിന് ബോക്സ് 4000 വാഗണുകൾ നിർമിക്കാനുള്ള 1617 കോടി രൂപയുടെ കരാർ ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. ടെക്സ്മാകോ റെയിലിന് 3400 കോടി രൂപയുടെയും, ഓറിയന്റൽ റെയിൽ ഇൻഫ്രയുടെ ഉപകമ്പനിക്ക് 1200 വാഗണുകളുടെയും കരാർ ലഭ്യമായി. 

∙മുൻ ആഴ്ചയിൽ ലിസ്റ്റ് ചെയ്ത ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി കഴിഞ്ഞ ആഴ്ചയിൽ മാത്രം 75%ൽ കൂടുതൽ നേട്ടമുണ്ടാക്കി. 30 രൂപക്ക് ഇഷ്യു നടത്തിയ ഓഹരി 123/- രൂപ വരെ മുന്നേറിയെങ്കിലും വെള്ളിയാഴ്ച്ച 10% നഷ്ടത്തിൽ 108 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഎഫ്എസ് നടക്കുന്ന പൊതു മേഖല ഓഹരികൾ ഡിസ്‌കൗണ്ട് നിരക്കിൽ ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙ടെലികോം ഉപകരണ നിർമാതാക്കളായ എച്എഫ്സിഎൽ കൂടുതൽ ശക്തിയേറിയ റഡാറുകളുമായി ഡിഫൻസ് മേഖലയിലേക്ക് കടക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. 

∙ആഴ്ചകൾക്ക് മുൻപ് ഓഎഫ്എസ് കെണിയിൽ വീണ് പോയ ഹഡ്കോ ഓഹരി മികച്ച നിലയിലേക്ക് മുന്നേറി. ഓഹരി അടുത്ത തിരുത്തലിൽ പരിഗണിക്കാം.   

∙സൈന്റ് ഡിഎൽഎം ബെംഗളരുവിൽ പുതിയ നിർമാണകേന്ദ്രം സ്ഥാപിച്ചത് ഓഹരിക്ക് മുന്നേറ്റം നൽകി. ഓഹരി അടുത്ത തിരുത്തലിൽ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙ഡിഫൻസ്, എയ്‌റോസ്പേസ് കമ്പനിയായ അപ്പോളോ മൈക്രോ സിസ്റ്റംസ് പല ഡിഫൻസ് കോൺട്രാക്ടുകളിലും എൽ-1 ബിഡ്‌ഡർ ആയത് ഓഹരിക്ക് അനുകൂലമാണ്. 

ക്രൂഡ് ഓയിൽ 

കഴിഞ്ഞ എട്ട് ആഴ്ചകളായി നഷ്ടത്തിൽ ക്ളോസ് ചെയ്തു കൊണ്ടിരുന്ന ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ച്ചയിൽ നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫെഡ് റിസർവിന്റെ നയം മാറ്റം ക്രൂഡ് ഓയിലിനും അനുകൂലമായി ഭവിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിന് തൊട്ടടുത്താണ് കഴിഞ്ഞ ആഴ്ച ക്ളോസ് ചെയ്തത്. 

സ്വർണം 

അമേരിക്കൻ ഫെഡ് റിസർവിന്റെ നയവ്യതിയാനത്തിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണത് സ്വർണത്തിനും ബുധനാഴ്ച വീണ്ടും തിരിച്ചു കയറ്റം നൽകി. എങ്കിലും ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ട് തുടങ്ങിയത് സ്വർണത്തിലും ലാഭമെടുക്കലിന് കാരണമായി. രാജ്യാന്തര സ്വർണവില 2033 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. 

1045262938

ഐപിഓ 

ബറോഡ ആസ്ഥാനമായ ക്രയോജനിക് ടാങ്ക് നിർമാതാക്കളായ ഐനോക്സ് ഇന്ത്യയുടെ ഐപിഓ തിങ്കളാഴ്ച അവസാനിക്കുന്നു. 

കേരളം ആസ്ഥാനമായ മുത്തൂറ്റ് മൈക്രോഫിൻ, മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂരജ് എസ്റ്റേറ്റ്സ്, ജയ്‌പൂർ ആസ്ഥാനമായ സ്വർണവ്യാപാര ശ്രംഖലയായ മോടിസൺസ് ജ്വല്ലേഴ്സ് എന്നിവയുടെ ഐപിഓ തിങ്കളാഴ്ച ആരംഭിക്കുന്നു. 

ഓട്ടോ ഘടകങ്ങളുടെ നിർമാതാക്കളായ ഹാപ്പി ഫോർജിങ്‌സ്, സ്വർണ മൊത്ത വ്യാപാരികളായ ആർബിഇസഡ് ജ്വെല്ലേഴ്സ്, മുഫ്തി മെൻസ് വെയർ എന്നിവയുടെ ഐപിഓ ചൊവ്വാഴ്ചയും ആരംഭിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian Share Market in New Hights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com