ADVERTISEMENT

കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് നൂറ് ശതമാനത്തിലേറെ മുന്നേറിയ ഇന്ത്യൻ വിപണി 2023ലും മികച്ച നേട്ടമാണുണ്ടാക്കിയത്. അമേരിക്കൻ ഫെഡ് റിസർവിന്റെ നിരക്ക് വർദ്ധനയും, രാജ്യാന്തര യുദ്ധസമ്മർദ്ദങ്ങളും അതിജീവിച്ച് റെക്കോർഡ് പ്രകടനം നടത്താൻ ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകിയത് ആഗോള നിർമ്മാണകേന്ദ്രമായി ഉയരുന്ന ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനവളർച്ച തന്നെയാണ്. കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരവും, ഐഎസ്ആർഓയുടെ ചന്ദ്രയാൻ വിജയവും, യുദ്ധ സാമഗ്രികളുടെ ആഭ്യന്തര ഉല്പാദന യജ്ഞവും, ഇവി-സോളാർ മേഖലയിലെ മുന്നേറ്റവും 2023ൽ ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിലും നിർണായക പങ്ക് വഹിച്ചു. 

ഒരു വേള 17000 പോയിന്റിനും താഴെ പോയ നിഫ്റ്റി 20% നേട്ടത്തോടെ 21731 പോയിന്റിലാണ് 2023ൽ വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 2023ൽ 11399 പോയിന്റുകൾ മുന്നേറി 72240 പോയിന്റിലും ക്ളോസ് ചെയ്തു. ക്രിസ്മസ് ആഴ്ചയിലെ സാന്താക്ളോസ് റാലിയിൽ മുന്നേറ്റം നേടി പുതിയ ഉയരങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ വിപണി റിസൾട്ടുകൾക്ക് മുന്നോടിയായി പുതുവർഷ ആഴ്ചയിലും മുന്നേറ്റപ്രതീക്ഷയിൽ തന്നെയാണ്. 

2023ൽ ഇന്ത്യൻ വിപണി 

റിയൽറ്റി സെക്ടറിനൊപ്പം ബാങ്കിങ് ഒഴികെയുള്ള പൊതുമേഖല ഓഹരികളും 2023ൽ 80%ൽ കൂടുതൽ നേട്ടമുണ്ടാക്കി. പിന്നാലെ 47% നേട്ടമുണ്ടാക്കിയ ഓട്ടോ മേഖലയും, 38% നേട്ടമുണ്ടാക്കിയ ഇൻഫ്രാ സെക്ടറും, യഥാക്രമം 35%വും, 33%വും, 30%വും  നേട്ടമുണ്ടാക്കിയ  പൊതുമേഖല ബാങ്കിങ്, ഫാർമ, എനർജി സെക്ടറുകളുമുണ്ട്. എഫ്എംസിജി സെക്ടർ 27%വും, ഐടി സെക്ടർ 24%വും മെറ്റൽ 20%വും മുന്നേറിയപ്പോൾ 2023ൽ ബാങ്ക് നിഫ്റ്റിക്ക് 13% മാത്രമാണ് മുന്നേറാനായത്. നിഫ്റ്റി സ്‌മോൾ ക്യാപ് സെക്ടർ 2023ൽ 57% നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മിഡ് ക്യാപ് സൂചിക 47%വും മുന്നേറി. 

share16

അടുത്ത മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞ ബാങ്കിങ് സെക്ടറും, മുൻവർഷത്തെ നഷ്ടത്തിൽ പാതിയിലധികവും തിരിച്ചു പിടിച്ച ഐടി സെക്ടറും, അടുത്ത കുതിപ്പിനൊരുങ്ങുന്ന മെറ്റൽ, ഫാർമ, ഇൻഫ്രാ, റിയാലിറ്റി സെക്ടറുകളും 2024 ലും മുന്നേറ്റ പ്രതീക്ഷയിലാണ്. അമേരിക്കൻ ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങുന്നതിനാൽ ബോണ്ടുകളും, സ്ഥിരനിക്ഷേപങ്ങളുമടക്കമുള്ള നിശ്ചിത വരുമാന  നിക്ഷേപ മാർഗങ്ങളിൽ നിന്നും പിൻവലിക്കപ്പെടുന്ന വിദേശപണം മുൻനിര ഇന്ത്യൻ ഓഹരികളിലാവും നിക്ഷേപിക്കപ്പെടുക എന്നതും ശ്രദ്ധിക്കുക.   

2024 തെരഞ്ഞെടുപ്പ് വർഷം 

ഇന്ത്യയിൽ അടക്കം സൗത്ത് ഏഷ്യയിൽ പലയിടത്തും 2024ൽ തെരെഞ്ഞെടുപ്പ് നടക്കുന്നതും, ഇന്ത്യയിൽ ഭരണകക്ഷിയായ ബിജെപി അധികാരം നിലനിർത്തുമെന്ന ധാരണ ശക്തമായതും ഇന്ത്യൻ വിപണിയിൽ തെരെഞ്ഞെടുപ്പ് റാലിക്ക് തുടക്കമിട്ട് കഴിഞ്ഞു. 

2024 നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പും, ബ്രിട്ടീഷ് തെരഞ്ഞെടുപ്പും അമേരിക്കൻ യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്. 

2156345751

ലോകവിപണിയിൽ അടുത്ത കൊല്ലം 

2024ന്റെ ആദ്യപകുതിയിൽ തന്നെ ആരംഭിക്കുമെന്ന് വിപണി കരുതുന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ പലിശ നിരക്ക് കുറക്കലും, അടുത്ത നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തെരെഞ്ഞെടുപ്പുമാകും ലോക വിപണിയെ കൂടുതൽ സ്വാധീനിച്ചേക്കാവുന്ന രാജ്യാന്തര ഘടകങ്ങൾ. അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫെഡിന്റെ തീരുമാനങ്ങളെ കൂടുതൽ വിപണി അനുകൂലമാക്കിയേക്കാനുള്ള സാധ്യതയും, ഫെഡ് നിരക്ക് തീരുമാനങ്ങൾ യൂറോപ്യൻ, ഏഷ്യൻ കേന്ദ്രബാങ്കുകളുടെ തീരുമാനങ്ങളെയും സ്വാധീനിക്കുമെന്നതും വിപണിക്ക് പ്രതീക്ഷയാണ്.

മിഡിൽ ഈസ്റ്റിലെയും, ചൈനയുടെ ചുറ്റുവട്ടങ്ങളിലെയും നീറിനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ തന്നെയാകും 2024ലും ഇടക്കിടക്ക് വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടുക. 

ഓഹരികളും സെക്ടറുകളും 2024ൽ 

∙പൊതു മേഖല സെക്ടർ തകർപ്പൻ പ്രകടനം നടത്തിയ വർഷമാണ് 2023. ഒട്ടേറെ പൊതുമേഖല ഓഹരികൾ കഴിഞ്ഞ വർഷത്തിൽ 100% നേട്ടവും കുറിച്ചു. ഡിഫൻസ്, ഷിപ്ബിൽഡിങ്, പവർ, മാനുഫാക്ച്ചറിങ്, റെയിൽ, ബാങ്കിങ് പൊതു മേഖല ഓഹരികളാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 2024ലും പൊതുമേഖല മികച്ച പ്രകടനം ആവർത്തിക്കുമെന്ന് തന്നെ വിപണി പ്രതീക്ഷിക്കുമ്പോഴും പൊതു തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും, സർക്കാരിന്റെ നയവ്യതിയാന ഭീതിയും ഓഹരികൾക്ക് ക്ഷീണമായേക്കാം. 

∙പൊതു മേഖല പവർ സെക്ടർ ഓഹരികൾ സ്വകാര്യമേഖലയെ പിന്തള്ളിയ വർഷമാണ് കടന്നു പോയത്. ആർഇസി 250% ൽ കൂടുതൽ മുന്നേറിയപ്പോൾ പിഎഫ്സി 238%വും, എസ്ജെവിഎൻ 166%വും മുന്നേറ്റമാണ് കഴിഞ്ഞ വർഷം കുറിച്ചത്. കഴിഞ്ഞ വർഷം 86% മുന്നേറിയ എൻടിപിസിയും, 47% മാത്രം മുന്നേറ്റം കുറിച്ച പവർ ഗ്രിഡും ശ്രദ്ധിക്കുക. സ്വകാര്യ മേഖലയിൽ അദാനി പവറും, ടാറ്റ പവറും മികച്ച നേട്ടമുണ്ടാക്കി.

∙പൊതുമേഖല നിർമാണ കമ്പനികളായ ഭെൽ 143%വും, ബിഇഎംഎൽ 93%വും, ബിഇഎൽ 83%വും നേട്ടമുണ്ടാക്കിയപ്പോൾ ലാപ്ടോപ് നിർമാണ മേഖലയിലേക്ക് തിരിഞ്ഞ ഐടിഐ 193% നേട്ടം കുറിച്ചു.  ഓഹരികൾ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

∙മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യൻ പ്രതിരോധനിർമാണ കമ്പനികളെ ഇന്ത്യൻ സേനക്കായി നിർമിക്കുന്ന കമ്പനികളാക്കി മാറ്റിയ വർഷമായിരുന്നു 2023 എങ്കിൽ 2024ൽ രാജ്യാന്തര നിർമാണ ഓർഡറുകളുടെ പിന്തുണയിലായിരിക്കും ഇന്ത്യൻ ഡിഫൻസ് ഓഹരികൾ മുന്നേറുക. എച്എഎൽ 121% വും, ബിഡിഎൽ 81%വും മുന്നേറ്റം 2023 ൽ കുറിച്ചു.  

586358148

∙അമേരിക്കൻ ഫെഡിന്റെ നയവ്യതിയാന പ്രതീക്ഷയിൽ ഇന്ത്യൻ ഐടി സെക്ടർ കഴിഞ്ഞ വർഷങ്ങളിലെ നഷ്ടങ്ങളിൽ പാതിയിലധികവും തിരിച്ചു പിടിച്ചു കഴിഞ്ഞെങ്കിലും വരും ആഴ്ചകളിലെ ഐടി റിസൾട്ടുകൾ തന്നെയായിരിക്കും ഇന്ത്യൻ ഐടി സെക്ടറിന്റെ ഗതി നിർണയിക്കുക. 

∙കഴിഞ്ഞ വർഷം മികച്ച കുതിപ്പ് നടത്തിയ റെയിൽവേ ഓഹരികളും തുടർ മുന്നേറ്റ പ്രതീക്ഷയിലാണ്. ഐആർഎഫ്സി 204%വും, ഇർകോൺ 186%വും, ആർവിഎൻഎൽ 165%വും നേട്ടവുമാണ് 2023ൽ നേടിയത്. 

∙ടാറ്റ ഗ്രൂപ്പ് ഓഹരികൾ 2023ൽ മറ്റേത് ബിസിനസ്സ് ഗ്രൂപ്പിനേക്കാൾ നേട്ടമാണ്  നിക്ഷേപകർക്ക് .നൽകിയത്. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ 2023ൽ 30 ശതമാനത്തിൽപരം വളർച്ചയാണുണ്ടായത്. ബനാറസ് ഹോട്ടൽസ്, ആർട്ട്സൺ എഞ്ചിനിയറിങ്, ട്രെന്റ് മുതലായ ടാറ്റ ഓഹരികൾ കഴിഞ്ഞ കൊല്ലം 100%ൽ കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ഇക്കൊല്ലം ലിസ്റ്റ് ചെയ്ത ടാറ്റ ടെക്‌നോളജീസ് 100%ൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ ടെലി മാത്രമാണ് 2023ൽ നഷ്ടം കുറിച്ചത്. 

∙ഇലക്ട്രിക് ബസുകൾ ഇന്ത്യൻ നിരത്തുകൾ കൈയ്യടക്കുമ്പോൾ ഇലക്ട്രിക് ബസ് നിർമാണ മേഖലയിലെ ഇന്ത്യൻ വമ്പന്മാരായ ഒലക്ട്രാ ഗ്രീൻടെക്ക്, ജെബിഎം ഓട്ടോ, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാൻഡ്, ഐഷർ എന്നിവ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

∙ടെസ്‌ല ഗുജറാത്തിൽ വാഹന നിർമാണശാല ആരംഭിക്കുന്നു എന്ന വാർത്ത ഇന്ത്യൻ വാഹന മേഖലയുടെ തന്നെ ഗതി നിർണയിക്കുന്നതാണ്. ടെസ്‌ലയും ടാറ്റയും തമ്മിലുള്ള മത്സരം ഇന്ത്യൻ വാഹനനിർമാണ മേഖലക്ക് പുതിയ കുതിപ്പ് നൽകും. ടാറ്റ മോട്ടോഴ്‌സ് പുതിയ ഉയരങ്ങൾ കുറിക്കും. 

∙ടെസ്‌ലയുടെ നിർമാണശാലയുടെ പ്രഖ്യാപനം വൈബ്രന്റ് ഗുജറാത്ത് വേദിയിൽ നടക്കുമെന്നാണ് മാധ്യമങ്ങളുടെ ഊഹങ്ങൾ. ടെസ്‌ലയുടെ വരവ് വാഹനഘടകങ്ങൾ നിർമിക്കുന്ന കമ്പനികളുടെ ഓഹരികൾക്ക് 2024ൽ വീണ്ടും അതിമുന്നേറ്റം നൽകിയേക്കാം. 

∙ജനുവരി പത്തിന് ആരംഭിക്കുന്ന ‘വൈബ്രന്റ് ഗുജറാത്ത്’ വേദിയിലെ പ്രഖ്യാപനങ്ങൾ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. അദാനി കമ്പനികൾ ഗുജറാത്തിൽ കൂടുതൽ നിക്ഷേപപ്രഖ്യാപനങ്ങൾ നടത്തിയേക്കും.  

∙2023ൽ വൻകുതിപ്പ് നടത്തിയ ഷിപ് ബിൽഡിങ് മേഖല 2024ലും പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷം യഥാക്രമം 187%വും, 156%വും നേട്ടമുണ്ടാക്കിയ മുങ്ങിക്കപ്പൽ നിർമാതാക്കളായ മാസഗോൺ ഡോക്‌സും, വിമാന വാഹിനിക്കപ്പൽ നിർമാതാക്കളായ കൊച്ചിൻ ഷിപ്യാർഡും 2024ലും മുന്നേറ്റ പ്രതീക്ഷയിലാണ്. കൊച്ചിൻ ഷിപ്യാർഡ് ഓഹരി വിഭജന റെക്കോർഡ് തീയതി ജനുവരി പത്തിനാണ്. 

share14

∙തേജസ് യുദ്ധവിമാനം വാങ്ങാനായി മൂന്നിലധികം രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചത് എച്ച്എഎലിന് കൂടുതൽ അനുകൂലമാണ്. കഴിഞ്ഞ വര്ഷം 121% നേട്ടമുണ്ടാക്കിയ ഓഹരി ഇനിയും നിക്ഷേപത്തിന് അനുകൂലമാണ്. 

∙കാറ്റാടി യന്ത്രക്കമ്പനികളായ ഐനോക്സ് വിൻഡ് 357%വും, സുസ്‌ലോൺ 260%വും നേട്ടമാണ് കഴിഞ്ഞ വർഷമുണ്ടാക്കിയത്. വിൻഡ് എനർജി നിർമാണത്തെ പിഎൽഐ സ്‌കീമിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല എന്നതും, സൗരോർജ്ജപാടങ്ങളെല്ലാം ഹൈബ്രിഡ് ആകുവാനായി കാറ്റാടിയന്ത്രങ്ങളും സ്ഥാപിക്കുമെന്നതും ഇരു ഓഹരികൾക്കും അനുകൂലമാണ്.  

ഹോട്ടൽ മേഖലയും വലിയ കുതിപ്പാണ് 2024ൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വ്യാവസായികവൽക്കരണവും, തുടർന്നുള്ള നഗരവൽക്കരണവും ഇന്ത്യൻ ഹോട്ടൽ മേഖലക്ക് പലമടങ്ങ് വളർച്ച നൽകിയേക്കാം. 

അടുത്ത ഒരു വർഷത്തിനുള്ളിൽ ഫെഡറൽ ബാങ്കിന്റെയും, ആർബിഎൽ ബാങ്കിന്റെയും 9.95% വീതം ഓഹരികൾ സ്വന്തമാക്കാനുള്ള ആർബിഐയുടെ അനുവാദം ഐസിഐസിഐ പ്രുഡൻഷ്യലിന് ലഭിച്ചത് ഇരു ബാങ്കുകൾക്കും അനുകൂലമാണ്.  

റിസൾട്ടുകൾ 

ഇന്ത്യൻ വിപണിയിലെ മൂന്നാംപാദ ഫലപ്രഖ്യാപനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഇൻഫോസിസും, ടിസിഎസ്സും ജനുവരി പതിനൊന്നിനും, എച്ച്സിഎൽ ടെക്കും, വിപ്രോയും ജനുവരി പന്ത്രണ്ടിനും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് ജനുവരി പതിനാറിനും, ഐസിഐസിഐ ബാങ്ക്, അൾട്രാ ടെക്ക് എന്നിവ  ജനുവരി ഇരുപതിനും മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്നു. ജിഎം ബ്രൂവറീസ്, എയ്‌സ്‌ മെൻ എൻജിനിയറിങ് എന്നിവ ജനുവരി നാലിന് മൂന്നാം പാദ ഫലപ്രഖ്യാപനങ്ങൾ ആരംഭിക്കുന്നു. 

share15

ക്രൂഡ് ഓയിൽ 

ഡിമാന്റിൽ കുറവ് വരുന്നു എന്ന ഭയത്തിൽ 2023ൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ നഷ്ടം കുറിച്ചു. വെള്ളിയാഴ്ച 77 ഡോളറിൽ ക്ളോസ് ചെയ്ത ബ്രെന്റ് ക്രൂഡ് ഓയിലും, 71 ഡോളറിൽ വ്യാപാരമവസാനിപ്പിച്ച ഡബ്ലിയുടിഐ ക്രൂഡും 2024ൽ മുന്നേറ്റം നേടുമെന്നാണ് ഓയിൽ ബുള്ളുകളുടെ പക്ഷം. 

സ്വർണം 

അമേരിക്കൻ ഫെഡ് നിരക്ക് വർദ്ധന അവസാനിപ്പിച്ചതിനെത്തുടർന്ന് 2023ന്റെ അവസാന പാദത്തിൽ വൻകുതിപ്പ് നടത്തിയ രാജ്യന്തര സ്വർണവില 14% മുന്നേറ്റമാണ് നേടിയത്. 2152 ഡോളറെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച സ്വർണം വെള്ളിയാഴ്ച 2071 ഡോളറിലാണ് വ്യാപാരമവസാനിപ്പിച്ചത്. അമേരിക്കൻ ബോണ്ട് യീൽഡിന്റെ ചലനങ്ങൾ സ്വർണ വിലയേയും കൂടുതലായി സ്വാധീനിക്കും. ഫെഡ് നിരക്ക് തീരുമാനങ്ങളും, രാജ്യാന്തര സംഘര്‍ഷങ്ങളും സ്വർണത്തിനും നിർണായകമാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market in Positive Trend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com