ADVERTISEMENT

ഇപ്പോൾ കൈവശം നല്ലൊരു തുകയുണ്ടോ, മൂന്നു മാസത്തിനു ശേഷം മാത്രം ആവശ്യമുള്ളത്. എങ്കിൽ നിക്ഷേപിക്കാം, നേടാം 7.5 ശതമാനം പലിശ. അതും സർക്കാർ ഗ്യരാന്റിയോടെ.  കേരളാ ട്രഷറിയിൽ 91 ദിവസകാലാവധിയിൽ മാർച്ച 25 വരെ നടത്തുന്ന നിക്ഷേപങ്ങൾക്കാണ് 7.5 ശതമാനം പലിശ കേരളാ സർക്കാർ ഇപ്പോൾ വാഗ്ദനം നൽകുന്നത്. ഇതുവരെ 91 ദിവസത്തേയ്ക്ക് നൽകിയിരുന്ന 5.9 ശതമാനം എന്നത് കഴിഞ്ഞ സുപ്രഭാതത്തിൽ ഒറ്റയടിക്ക് 1.6 ശതമാനം  വർധിപ്പിക്കുകയായിരുന്നു. അതായത് പത്തു ലക്ഷം രൂപ ഇട്ടാൽ മൂന്നു മാസം കൊണ്ട് 18,750 രൂപ പലിശ ഇനത്തിൽ കിട്ടും.  

എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽ മൂന്നു മാസത്തേയ്ക്ക് 4.75 മുതൽ 5.25 ശതമാനം പലിശ ലഭിക്കുമ്പോഴാണ് ട്രഷറിയിൽ 7.5 ശതമാനം കിട്ടുന്നത്. 2.75 ശതമാനം വരെ അധിക പലിശയാണ് സംസ്ഥാനം ചെറുകിട നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ഉയർന്ന പലിശ നൽകുന്ന പ്രാഥമിക സഹകരണ സംഘങ്ങളിൽ മാത്രമാണ് നിലവിൽ 7.5 % പലിശ  ഇക്കാലയളവിൽ ലഭിക്കുന്നത്. രാജ്യത്തെ ചില ബാങ്കുകൾ എട്ടും ഒൻപതും ശതമാനം പലിശ നൽകുന്നുണ്ടെങ്കിലും അത് ഒന്നോ രണ്ടോ അതിലധികമോ വർഷത്തേയ്ക്ക് നിക്ഷേപിക്കുമ്പോൾ മാത്രമാണ്. 

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അതിരൂക്ഷമായതോടെ വർഷാവസാനത്തെ ചെലവുകൾക്കു പണം കണ്ടെത്താനായാണ് സർക്കാർ ആകർഷക നിരക്ക് വാഗ്ദാനം ചെയ്ത് ജനങ്ങളിൽ നിന്ന് നിക്ഷേപം സമാഹരിക്കുന്നത്. ഇതുവരെ 2 വർഷത്തിലേറെയുള്ള നിക്ഷേപത്തിനു മാത്രം നൽകിയിരുന്ന നിരക്കാണ് മൂന്നുമാസം എന്ന ഹ്രസ്വകാലത്തേയ്ക്ക് നൽകുന്നത്. ഈ നിക്ഷേപം പിന്നീട് സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽനിന്നു കേന്ദ്രം വെട്ടിക്കുറയ്ക്കുമെങ്കിലും തൽക്കാലം പിടിച്ചു നിൽക്കാൻ വേറെ നിവൃത്തിയില്ലാത്തതിനാലാണ് സർക്കാർ ഇത്തരമൊരു മീക്കവുമായി എത്തിയിരിക്കുന്നത്. 

കുറഞ്ഞ കാലയളവിലേക്ക് ഉയർന്ന പലിശ ലഭിക്കുമെന്നതിനാൽ നിക്ഷേപകർ  ഇത് നല്ല അവസരമായി കാണുമെന്നതിൽ സംശയമില്ല. മുൻപ് 2021ൽ ട്രഷറി പലിശ നിരക്ക് കുത്തനെ കുറച്ചപ്പോൾ, അതു പ്രാബല്യത്തിൽ വരും മുൻപ്  ഉയർന്ന നിരക്കിൽ പണം നിക്ഷേപിക്കാൻ വൻ തിരക്കായിരുന്നു. ഒറ്റയടിക്ക് 3,000 കോടി രൂപയാണ് അന്നു നിക്ഷേപമായി ട്രഷറിയിലേക്ക് ഒഴുകി എത്തിയത്.    അതുകൊണ്ട് തന്നെ ഹ്രസ്വകാലയളിവിലേയ്ക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്താൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാനുള്ള   തുക നാട്ടിലെ സാധാരണക്കാരിൽ നിന്നും സമാഹരിക്കാം എന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്.  

ഫെബ്രുവരി 12 അവസാനിച്ച സഹകരണ മേഖലയിലെ നിക്ഷേപ സമാഹരണം വൻവിജയമായത് സർക്കാരിനു പ്രതീക്ഷ പകരുന്നു. സഹകരണ നിക്ഷേപം നവകേരള നിർമിതിക്ക് എന്ന മുദ്രാവാക്യത്തോടെ 9,000 കോടി രൂപ ലക്ഷ്യമിട്ട്  തുടങ്ങിയ പരിപാടി 23,263 കോടി രൂപ സമാഹരിച്ച് വൻവിജയമാക്കാനായി. അതും സഹകരണമേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാലഘട്ടത്തിലാണിത് എന്നത് സർക്കാരിന് ആത്മവിശ്വാസം പകരുന്നു. സംസ്ഥാനത്തെ സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും പക്കൽ പണമുണ്ടെന്നും അതു ഇത്തരം വാഗ്ദാനങ്ങളിലൂടെ സമാഹരിക്കാമെന്നും   സർക്കാർ‌ കണക്കുകൂട്ടുന്നു. 

നിക്ഷേപിക്കുന്നവർ അറിയാൻ 

കുറഞ്ഞ കാലയളവിലേയ്ക്ക് അത്യാകർഷകമാണ് ഗ്യാരന്റിയോടെയുള്ള ഈ പലിശ എങ്കിലും നിക്ഷേപിക്കും മുൻപ് രണ്ടുവട്ടം ആലോചിക്കണം എന്നാണ് പേഴ്സണൽ ഫിനാൻസ് വിദഗ്ധർ പറയുന്നത്. സംസ്ഥാന ട്രഷറിയിലെ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റിയുണ്ടെങ്കിലും  മൂന്നു മാസം കഴിഞ്ഞ് പിൻവലിക്കാൻ ചെല്ലുമ്പോൾ പണം കിട്ടുമെന്ന് ഉറപ്പാക്കാനാകുമോ എന്നതാണ് സംശയം. കേരളാ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ആശങ്കതന്നെ അതിനു കാരണം. ഹ്രസ്വകാലത്തിനു ശേഷം ഉള്ള ഏതെങ്കിലും പ്രത്യേക ആവശ്യത്തിനായി നീക്കി വെച്ചിരിക്കുന്ന തുക ആണ് നിക്ഷേപിക്കുന്നതെങ്കിൽ സമയത്ത് കിട്ടാതെ വരാനുള്ള സാധ്യത തള്ളികളയാനാകില്ല. അതായത് വിവാഹം, പഠനത്തിനുള്ള ഫീസ് തുടങ്ങി നിശ്ചിത ആവശ്യത്തിനായി സമാഹരിച്ച തുകയാണെങ്കിൽ നിക്ഷേപിക്കുന്നത് പലവട്ടം ആലോചിച്ചു മാത്രം മതി. 

സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ  സാധാരണ ഏർപ്പെടുത്തുന്ന  ട്രഷറി നിയന്ത്രണം നിക്ഷേപകരുടെ പണത്തിന് ബാധകമാക്കാറില്ല. എന്നാൽ ഇപ്പോൾ 50,000 രൂപവരെ മാത്രമേ ട്രഷറിയിൽ നിന്നും പി‍ൻവലിക്കാനാകൂ എന്ന പരിധി ട്രഷറി നിക്ഷേപകർക്കും ബാധകമാണ് എന്നതാണ് യാഥാർ‍ത്ഥ്യം.  അതായത് മൂന്നു മാസത്തിനു ശേഷം സർക്കാരിന്‍ സാമ്പത്തിക പ്രതിസന്ധി തുടർന്നാൽ നിങ്ങൾ നിക്ഷേപിച്ച പണം സമയത്ത് കിട്ടാതെ വരാം. 

 നിലവിലെ ട്രഷറി പലിശ നിരക്ക്
∙ 46-90 ദിവസം: 5.4%
∙ 91-180 ദിവസം: 5.9%
∙ 181 ദിവസം-ഒരു വർഷം: 6%
∙ 1-2 വർഷം: 7%
∙ 2–99 വർഷം: 7.5%
∙ 91 ദിവസം: 7.5%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com