മരുന്ന് കമ്പനി ഓഹരികൾ കയ്ക്കുന്നു, എന്താണീ ഫാർമ കോഡ്?
Mail This Article
മരുന്നുകളുടെ അധാർമ്മിക വിപണനം തടയുന്നതിനും, മെഡിക്കൽ പ്രൊഫഷണലുകളെ പ്രത്യേക മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് തടയാനും കേന്ദ്ര സർക്കാർ ഒരു ഫാര്‍മ കോഡ് വിജ്ഞാപനം ചെയ്തു.
∙ഈ കോഡ് പ്രകാരം ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെൻ്റ് (DoP) ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകളോട് യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിങ് പ്രാക്ടീസ് (UCPMP) 2024 കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
∙ആരോഗ്യരംഗത്തെ പ്രൊഫഷണലുകളും കമ്പനികളുടെ മെഡിക്കൽ പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിൻ്റെ സ്വഭാവം ഇനി ഇതിനായുള്ള കമ്മറ്റികൾ വിലയിരുത്തും.
∙ഫാർമ അസോസിയേഷനുകളോട് മരുന്ന് നിർമാണ പ്രാക്ടീസുകൾക്കായി (ഇസിപിഎംപി) അഞ്ചംഗ എത്തിക്സ് കമ്മറ്റി രൂപീകരിക്കാനും അവരുടെ വെബ്സൈറ്റുകളിൽ പ്രത്യേക പോർട്ടൽ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
∙മാനദണ്ഡങ്ങൾ ലംഘിച്ചാൽ പിഴ, സസ്പെൻഷൻ അല്ലെങ്കിൽ അസോസിയേഷനിൽ നിന്ന് ആ സ്ഥാപനത്തെ പുറത്താക്കൽ തുടങ്ങിയ ശിക്ഷകൾ ഉണ്ടാകും.
∙ഏത് നിയമപ്രകാരമാണ് ഈ കോഡ് വിജ്ഞാപനം ചെയ്യപ്പെടുകയെന്നും പ്രോസിക്യൂഷൻ എങ്ങനെ നടത്തുമെന്നും ഇതുവരെ കൃത്യമായി വ്യക്തമായിട്ടില്ല.
∙ഇതനുസരിച്ച്, വിൽപന അല്ലെങ്കിൽ വിതരണത്തിന് അംഗീകാരം നൽകുന്ന റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് ഏതെങ്കിലും മരുന്ന് പ്രോത്സാഹിപ്പിക്കരുത്.
∙മരുന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ശരിയായതായിരിക്കണം. നേരിട്ടോ സൂചനകൾ കൊണ്ടോ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പാടില്ലെന്നും ഫർമാ കോഡിൽ ഉണ്ട്.
∙മരുന്നുകൾ നിർദ്ദേശിക്കാൻ യോഗ്യതയില്ലാത്തവർക്ക് സൗജന്യ സാമ്പിളുകൾ വിതരണം ചെയ്യുന്നത് ഫർമാ കോഡിൽ നിരോധിച്ചിട്ടുണ്ട്.
∙ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സമ്മാനങ്ങളും യാത്രാ സൗകര്യങ്ങളും നൽകുന്നതിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനികളെ വിലക്കുകയും ചെയ്യുന്നു.
∙ഏതെങ്കിലും ഫാർമസ്യൂട്ടിക്കൽ കമ്പനിയോ ഏജൻ്റോ, അതായത്, വിതരണക്കാർ, മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ തുടങ്ങിയവർ മരുന്നുകൾ നിർദ്ദേശിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ യോഗ്യരായ ഏതെങ്കിലും വ്യക്തിക്ക് പണമോ, ആനുകൂല്യമോ വാഗ്ദാനം ചെയ്യുകയോ, നൽകുകയോ ചെയ്യരുതെന്ന് ഇതിലുണ്ട്.
ഫാർമ കമ്പനി ഓഹരികൾ താഴേയ്ക്ക്
മരുന്ന് കമ്പനികൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന മാർക്കറ്റിങ് മാർഗ ങ്ങൾ ഇനി അനുവദിക്കില്ല എന്ന വാർത്ത വന്നതോടെ ഫാർമ സൂചിക ഇടിവിലാണ്. ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്, ബയോകോൺ, സനോഫി ഇന്ത്യ , ലോറസ് ലാബ്സ്, ലുപിൻ, സൺ ഫാർമ, അൽകെം ലബോറട്ടറീസ്, സൈഡസ് ലൈഫ് സയൻസസ്, ഡോക്ടർ റെഡീസ്, സിപ്ല എന്നിവയുടെ ഓഹരികളെല്ലാം തന്നെ നഷ്ടത്തിലാണ്.