ADVERTISEMENT

ഇന്ത്യൻ വിപണി ഇന്ന് രാജ്യാന്തര-ആഭ്യന്തര ഘടകങ്ങളുടെ സ്വാധീനത്തിൽ വീണ്ടും ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു. ഇന്നലെ 22055 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 22000 പോയിന്റിൽ താഴെ വ്യാപാരമാരംഭിച്ച് 238 പോയിന്റ് നഷ്ടത്തിൽ 21817 പോയിന്റിലാണവസാനിച്ചത്. ഇന്ന് 736 പോയിന്റുകൾ നഷ്ടമായ സെൻസെക്സ് 72012 പോയിന്റിലും ക്ളോസ് ചെയ്തു. 

ഇന്ത്യൻ വിപണി ഇന്ന് വീണ്ടും സമ്പൂർണ പരാജയം കുറിച്ചപ്പോൾ ഐടി, ഫാർമ, എഫ്എംസിജി സെക്ടറുകൾ 2%ൽ കൂടുതൽ നഷ്ടം കുറിച്ചു. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സൂചികകളും, നിഫ്റ്റി-500 സൂചികയും ഇന്ന് 1.2% നഷ്ടം കുറിച്ചപ്പോൾ നിഫ്റ്റിയുടെ നഷ്ടം 1.1% ആണ്.   

ടിസിഎസ് ഓഹരിവില്പനയും 

ടാറ്റ സൺസ് 4001 രൂപക്ക് ടിസിഎസ്സിന്റെ 110 കോടി ഓഹരികൾ വില്പന നടത്തിയത് ടിസിഎസ്സിന് 4.22% തിരുത്തൽ നൽകിയത് ഇന്ന് ഇന്ത്യൻ വിപണിയുടെ വീഴ്ചയിൽ കാതലായ കാരണമായി. നാളെ ഫെഡ് തീരുമാനങ്ങൾ വരാനിരിക്കെ ടിസിഎസിനൊപ്പം മറ്റ് ഐടി ഓഹരികളും വീണത് ഇന്ന് ഇന്ത്യൻ ഐടി സെക്ടറിന് മൂന്ന് ശതമാനത്തിനടുത്ത് തിരുത്തൽ നൽകി. ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക്, വിപ്രോ ഓഹരികളും ഇന്ന് രണ്ട് ശതമാനത്തിൽ കൂടുതൽ വീണു. 

ക്രൂഡ് ഓയിൽ മുന്നേറ്റവും എഫ്എംസിജിയും 

ക്രൂഡ് ഓയിലിന്റെയും പാം ഓയിലിന്റെയും മുന്നേറ്റം ഇന്ന് എഫ്എംസിജി, ഓഹരികൾക്ക് തിരുത്തൽ നൽകിയതും വിപണിക്ക് നിർണായകമായി. നിഫ്റ്റി എഫ്എംസിജി സൂചിക ഇന്ന് 2.2% വീണു.  ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികൾ രണ്ട് ശതമാനത്തിനടുത്ത് വീണത് ഇന്ത്യൻ  വിപണിക്കും നിർണായകമായി. 

റബർ ഇറക്കുമതിച്ചുങ്കം ഇളവ് ചെയ്യാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ ക്രൂഡ് ഓയിലിന്റെ മുന്നേറ്റം സിന്തറ്റിക്ക് റബറിന് വില കൂട്ടുമെന്നതും ഇന്നത്തെ ടയർ സെക്ടറിന്റെ വീഴ്ചക്ക് അടിസ്ഥാനമായി. എംആർഎഫ്, ജെകെ ടയർ എന്നീ ഓഹരികൾ വീണു. 

നിരക്കുയർത്തി ബാങ്ക് ഓഫ് ജപ്പാൻ 

തുടർച്ചയായ പതിനേഴ് വർഷങ്ങൾക്ക് ശേഷം നെഗറ്റീവ് പലിശ നിരക്കിൽ നിന്നും ബാങ്ക് ഓഫ് ജപ്പാൻ പിന്മാറിയത് വലിയ നയം മാറ്റങ്ങളുടെ മുന്നോടിയാണെന്നും വിപണി കരുതുന്നു. വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ അടിസ്ഥാന പലിശ നിരക്ക് -0.10%ൽ നിന്നും 0.00%ലേക്ക് നിശ്ചയിച്ചത് യെന്നിന് മുന്നേറ്റം നൽകി. തീരുമാനം പ്രതീക്ഷിച്ചിരുന്ന ജാപ്പനീസ് വിപണിയും ഇന്ന് തിരിച്ചു വരവ് നടത്തി.   

ഫെഡ് തീരുമാനം നാളെ 

വാഹനങ്ങൾക്ക് വില കൂട്ടുന്നത് ടെസ്‌ലക്ക് 6% മുന്നേറ്റം നൽകിയതും ഗൂഗിളിന്റെ ജെമിനി എഐ എഞ്ചിനെ ഐഫോണിൽ കൊണ്ട് വരാൻ ആപ്പിളുമായി ചർച്ച നടക്കുന്നു എന്ന വാർത്ത ഇരു ഓഹരികൾക്കും മുന്നേറ്റം മനൽകിയതും ഇന്നലെ ഫെഡ്-ഫിയർ മറികടന്ന് മുന്നേറാൻ അമേരിക്കൻ വിപണിയെ പിന്തുണച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് സമ്മിശ്രവ്യാപാരം തുടരുന്നു. 

ഇന്ന് ആരംഭിക്കുന്ന ഫെഡ് റിസർവ് യോഗത്തിന്റെ തീരുമാനങ്ങൾ നാളെ പ്രഖ്യാപിക്കാനിരിക്കുന്നതും കാത്തിരിക്കുകയാണ് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയും. ഫെഡ് റിസർവ് നിരക്കുകളിൽ മാറ്റം വരുത്തില്ലെങ്കിലും ഫെഡ് ചെയർമാന്റെ നാളത്തെ പ്രഖ്യാപനങ്ങൾ വിപണിയെ സ്വാധീനിക്കും. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും നാളെ പ്രൈം ലെൻഡിങ് നിരക്കുകൾ പ്രഖ്യാപിക്കുന്നത് നിർണായകമാണ്. 

ക്രൂഡ് ഓയിൽ 

സൗദിയുടെയും, ഇറാക്കിന്റെയും എണ്ണ കയറ്റുമതിയിലുണ്ടായ കുറവ് ഇന്നലെ ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. ഫെഡ് തീരുമാനങ്ങൾ വരാനിരിക്കെ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്ന ക്രൂഡ് ഓയിലിന് അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററി കണക്കുകളും പ്രധാനമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 86 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് സ്വർണവിലയെ വീണ്ടും 2150 ഡോളറിലേക്കെത്തിച്ചു. ഫെഡ് തീരുമാനങ്ങൾ വരാനിരിക്കെ 10വർഷ അമേരിക്കൻ ബോണ്ട് യീൽഡ് 4.30%ൽ മുകളിലാണ് വ്യാപാരം തുടരുന്നത്. 

ലിസ്റ്റിങ് 

ഇന്ന് ലിസ്റ്റ് ചെയ്ത പോപ്പുലർ വെഹിക്കിൾസ് ആൻഡ് സെർവീസസ് ഇഷ്യു ചെയ്ത 295 രൂപയിലും താഴെയാണ് ക്ളോസ് ചെയ്തത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Stock Market Closed in Red

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com