ADVERTISEMENT

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി വീണ്ടും റെക്കോർഡ് തിരുത്തിയ ശേഷം വീണ്ടുമൊരു പോസിറ്റീവ് ക്ളോസിങ് നടത്തി. മുൻ ആഴ്ചയിൽ 22326 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 22619 എന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം വെള്ളിയാഴ്ച 22513 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 74501 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം വെള്ളിയാഴ്ച 74248 പോയിന്റിലാണ് ക്ളോസ് ചെയ്തത്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ പിന്തുണയിൽ കഴിഞ്ഞ ആഴ്ചയിൽ ബാങ്ക് നിഫ്റ്റി 3% മുന്നേറിയപ്പോൾ മെറ്റൽ സെക്ടർ 5.5%വും, റിയൽറ്റി സെക്ടർ 4%വും, ഫിനാൻഷ്യൽ സെക്ടർ 2.7% നേട്ടവും കുറിച്ചു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 7% മുന്നേറ്റം നേടിയപ്പോൾ കഴിഞ്ഞ ആഴ്ചയിൽ നിഫ്റ്റി മിഡ്ക്യാപ്-100 സൂചിക 4%വും, നിഫ്റ്റി നെക്സ്റ്റ്50 സൂചിക 3.3% മുന്നേറ്റവും നേടിയത് നിക്ഷേപകർക്ക് അനുകൂലമായി. 

1615799446

ആർബിഐ നയങ്ങൾ  

തുടർച്ചയായ ഏഴാമത്തെ നയാവലോകനയോഗത്തിലും പണപ്പെരുപ്പം വീണ്ടും നിയന്ത്രിക്കുന്നതിന് വേണ്ടി ‘വിത്ത്ഡ്രോവൽ ഓഫ് അക്കൊമൊഡേഷൻ’ പോളിസി തുടരുന്ന ആർബിഐ റീപോ നിരക്ക് 6.50%ലും, റിവേഴ്‌സ് റീപോ നിരക്ക് 3.35%ലും, സിആർആർ 4.50%ലും തന്നെ നിലനിർത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ 7% ജിഡിപി വളർച്ചയും, 4.5% തന്നെ സിപിഐ വളർച്ചയുമാണ് ആർബിഐ അനുമാനിക്കുന്നത്. 

ബാങ്കുകളെ പണഞെരുക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള നയങ്ങൾക്ക് രൂപം നൽകുന്നതും, യുപിഐ ഐഡി ഉപയോഗിച്ച് സിഡിഎമ്മുകൾ വഴി ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിനുള്ള ക്രമീകരണവും, യുപിഐ ഇടപാടുകൾക്ക് തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാമെന്ന നിർദ്ദേശമാണ് ഇത്തവണ ആർബിഐ എംപിസി യോഗത്തിലെ മറ്റ് പ്രധാനതീരുമാനങ്ങൾ.    

share-

അവസാനപാദഫലങ്ങൾ 

രാജ്യാന്തര ഘടകങ്ങൾക്കും, പൊതുതിരെഞ്ഞെടുപ്പ് പ്രചാരങ്ങൾക്കുമൊപ്പം അവസാനപാദഫലങ്ങളും അടുത്ത ആഴ്ച മുതൽ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചു തുടങ്ങും. വെള്ളിയാഴ്ച വരുന്ന ടിസിഎസ്സിന്റെ റിസൾട്ട് ഫെഡ് നിരക്ക് കുറക്കാൻ കാത്തിരിക്കുന്ന ഇന്ത്യൻ ഐടി സെക്ടറിന് വളരെ പ്രധാനമാണ്. ഏപ്രിൽ മൂന്നാമത്തെ ആഴ്ചയിൽ വരുന്ന എച്ച്ഡിഎഫ്സി ബാങ്ക് റിസൾട്ടും ഇന്ത്യൻ വിപണിയുടെ തുടർഗതി നിർണയിക്കും. 

ട്രാൻസ്ഫോർമേഴ്സ് & റെക്റ്റിഫയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, കുപ്പിഡ്, എന്നീ കമ്പനികൾക്കൊപ്പം കേരള കമ്പനിയായ പോപ്പുലർ വെഹിക്കിൾസും ലിസ്റ്റിങിന് ശേഷമുള്ള ആദ്യ റിസൾട്ട് നാളെ പ്രഖ്യാപിക്കുന്നു.

ഇസ്രായേൽ-ഇറാൻ നേർക്ക് നേർ 

സിറിയയിലെ ഇറാൻ എംബസി അക്രമിക്കപ്പെട്ടതിന് ശേഷം മിഡിൽ ഈസ്റ്റിൽ കാര്യങ്ങൾ കടുക്കുമ്പോൾ അമേരിക്ക മധ്യസ്ഥന്റെ റോൾ വിട്ട് സംഘർഷത്തിൽ പങ്ക് ചേരുമോ എന്നത് അമേരിക്കൻ വിപണിയുടെ ഉൽകണ്ഠയാണ്. ഇറാനെയും സഖ്യകക്ഷികളെയും ആക്രമിക്കുമെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണിയും, അമേരിക്കയോട് മാറി നിൽക്കാൻ ഇറാൻ സൂചന നൽകിയതും വിപണിക്ക് ക്ഷീണമാണ്. ഇറാനും ഇസ്രയേലും തമ്മിലുള്ള വാക് പയറ്റ് അടുത്ത ആഴ്ചയിലും വിപണിയുടെ ആശങ്ക വർധിപ്പിച്ചേക്കാം. യുദ്ധഭീഷണി ക്രൂഡ് ഓയിലിനൊപ്പം സ്വർണത്തിനും അനുകൂലമാണ്. 

അമേരിക്കൻ പണപ്പെരുപ്പത്തിൽ കണ്ണ് നട്ട് 

1302697345

അടുത്ത ആഴ്ചയിൽ പുറത്ത് വരുന്ന അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം സൂചിപ്പിക്കുന്ന മാർച്ചിലെ സിപിഐ ഡേറ്റ മുൻ മാസത്തിൽ നിന്നും 0.3% വളർച്ചയോടെ 3.4% വളർച്ച കുറിക്കുമെന്നാണ് അനുമാനം. ജനുവരിയിലും, ഫെബ്രൂവരിയിലും അമേരിക്കൻ സിപിഐ ഡേറ്റ യഥാക്രമം 3.1%വും, 3.2%വും വീതം മുന്നേറ്റം നേടിയിരുന്നു. 

അമേരിക്കൻ ഡോളർ വീഴുന്നത് തടയാനായി ഇക്കൊല്ലം ഫെഡ് നിരക്ക് കുറയ്ക്കലുണ്ടാകില്ല എന്ന ധാരണ പടർത്താൻ ഫെഡ് അംഗങ്ങൾ ശ്രമിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ സിപിഐ കണക്കുകൾക്ക് ഇത്തവണ വലിയ പ്രാധാന്യം ലഭിച്ചേക്കാം. വ്യാഴാഴ്ച അറ്റ്ലാന്റ ഫെഡ് അംഗം റാഫേൽ ബോസ്റ്റിക്ക് സംസാരിക്കാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്. ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾ അടുത്ത ആഴ്ചയിലും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണികൾക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും. 

അടുത്ത ആഴ്ച ലോകവിപണിയിൽ 

∙ബുധനാഴ്ച വരാനിരിക്കുന്ന മാർച്ചിലെ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കക്കുകളും, ഫെഡ് മിനുട്സുമായിരിക്കും അടുത്ത ആഴ്ചയിൽ ലോക വിപണിയുടെ ശ്രദ്ധയാകർഷിക്കുക. വ്യാഴാഴ്ചയാണ് അമേരിക്കൻ ജോബ് ഡേറ്റയും, പിപിഐ ഡേറ്റയും വരുന്നത്.   

∙വ്യാഴാഴ്ചയാണ് യൂറോപ്യൻ കേന്ദ്ര ബാങ്ക് നയനകളും, പുതുക്കിയ നിരക്കുകളും പ്രഖ്യാപിക്കുക. നിലവിലെ ഇസിബി നിരക്ക് 4.5% ആണ്. 

∙വ്യാഴാഴ്ച്ച ചൈനീസ് സിപിഐ ഡേറ്റയും, വെള്ളിയാഴ്ച ഇന്ത്യൻ സിപിഐ ഡേറ്റയും,ഐഐപി ഡേറ്റയും വരുന്നു.

∙ജർമൻ, ഫ്രഞ്ച്, സ്പാനിഷ് സിപിഐ ഡേറ്റകളും, ബ്രിട്ടീഷ് ജിഡിപിയും, വ്യവസായികോല്പാദനവും അടക്കമുള്ള ഡേറ്റകളും വെള്ളിയാഴ്ചയാണ് വരുന്നത്. 

ഓഹരികളും സെക്ടറുകളും 

എൻഎസ്ഇക്ക് പിന്നാലെ ബിഎസ്ഇയും ഏപ്രിൽ 16 മുതൽ ലിമിറ്റ് പ്രൈസ് പ്രൊട്ടക്ഷൻ മെക്കാനിസം അവതരിപ്പിക്കുന്നത് നിക്ഷേപകരെ പ്രീമാർക്കറ്റ് വിലവ്യത്യാസങ്ങളിൽ നിന്നും സംരക്ഷിക്കും. എൻഎസ്ഇ 2022 ൽ തന്നെ എൽപിപി മെക്കാനിസം അവതരിപ്പിച്ചിരുന്നു. 

∙കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിപണിയിലേക്കെത്തിയ രണ്ട് ലക്ഷം കോടിയിലേറെ രൂപയിൽ നാലിലൊന്നും ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികളിലേക്കാണ് പോയതെന്ന റിപ്പോർട്ടുകൾ തുടർന്നും സെക്ടറിന് പിന്തുണയായേക്കാം. കൺസ്യൂമർ സർവീസ് സെക്ടറും, ഓട്ടോ, ഫിനാൻഷ്യൽ സർവിസ് സെക്ടറുകളുമാണ് വിദേശ ഫണ്ടുകളുടെ മറ്റ് ഇഷ്ടമേഖലകൾ. 

∙മെറ്റൽ & മൈനിങ്, മീഡിയ, ഓയിൽ & ഗ്യാസ് സെക്ടറുകളിൽ നിന്നും വിദേശ നിക്ഷേപകർ ഏറ്റവും കൂടുതൽ വിറ്റഴിക്കലും കഴിഞ്ഞ ക്കൊല്ലം നടത്തി. 

∙എൻഎസ്ഇ റീജിഗിന് ശേഷം കുതിപ്പ് തുടരുന്ന എച്ച്ഡിഎഫ്സി ബാങ്ക് റിസൾട്ട് പ്രതീക്ഷയിൽ മുന്നേറ്റ പ്രതീക്ഷയിലാണെങ്കിലും റിസൾട്ട് അടുക്കുന്നതോടെ നിക്ഷേപകർ കൂടുതൽ ശ്രദ്ധയോടെ നിലകൊണ്ടേക്കാം. ഓഹരിയിലെ അടുത്ത തിരുത്തൽ അവസരമാണ്.

∙വെള്ളിയാഴ്ച വരാനിരിക്കുന്ന ടിസിഎസിന്റെ റിസൾട്ടും ഇന്ത്യൻ ഐടി സെക്ടറിന്റെ തുടർഗതിയിൽ നിർണായകമാണ്. തുടർന്ന് അടുത്ത ആഴ്ചയിൽ ഇൻഫോസിസ്, വിപ്രോ എന്നീ ഐടി ഭീമന്മാരും റിസൾട്ട് പ്രഖ്യാപിക്കുന്നു. 

∙വേനൽ വീണ്ടും കടുക്കുമ്പോൾ എയർകണ്ടീഷൻ വില്പന വർദ്ധിക്കുന്നത് എയർകണ്ടീഷൻ ഓഹരികൾക്ക് അനുകൂലമാണ്. ആംബർ, വോൾട്ടാസ്, ബ്ലൂസ്റ്റാർ എന്നിവ നാലാം പാദത്തിലും, നടപ്പ് പാദത്തിലും മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചേക്കും. 

∙എലോൺ മസ്കിന്റെ ടെസ്‌ലയുടെ ഇന്ത്യൻ പ്ലാന്റിന്റെ പ്രഖ്യാപനം അടുത്ത് തന്നെ പ്രതീക്ഷിക്കുന്നത് ഇന്ത്യൻ വാഹന നിർമാതാക്കൾക്ക് പ്രതീക്ഷയാണ്. 

∙കഴിഞ്ഞ പാദത്തിൽ മാത്രം 86 പുതിയ ഷോറൂമുകൾ ആരംഭിച്ച ടൈറ്റന് 3035 റീറ്റെയ്ൽ സ്റ്റോറുകളുണ്ട്.

∙കഴിഞ്ഞ പാദത്തിൽ ഇന്ത്യയിൽ 5.38 ദശലക്ഷം ടൺ ഉരുക്ക് ഉത്പാദനം നടത്തിയ ടാറ്റ സ്റ്റീൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഉത്പാദനം 20.8 ദശലക്ഷം ടൺ കുറിച്ചു. ടാറ്റ സ്റ്റീൽ-നെതർലൻഡ്,  ടാറ്റ സ്റ്റീൽ-യുകെ എന്നീ ഉപകമ്പനികൾ യഥാക്രമം 4.80 ദശലക്ഷം ടൺ, 3.02 ദശലക്ഷം ടൺ വീതവും സ്റ്റീൽ ഉല്പാദനം നടത്തി. ഓഹരി അതി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙വേദാന്ത ഗോവയിൽ ആറു വർഷങ്ങൾക്ക് ശേഷം വീണ്ടും മൈനിങ് തുടങ്ങുന്നു എന്ന വാർത്ത ഓഹരിക്ക് വലിയ കുതിപ്പ് നൽകി. 

∙ജയപ്രകാശ് പവർ വെഞ്ച്വറിൽ നിന്നും 774 കോടി രൂപയുടെ രണ്ട് ഓർഡറുകൾ ലഭിച്ചത് ജിഇ പവറിനും ജെപി പവറിനും അനുകൂലമാണ്. 

∙ജിഎം ബ്രൂവറീസ് നാലാം പാദത്തിൽ വരുമാനവും, പ്രവർത്തനലാഭവും ക്രമമായിതന്നെ നിർത്തിയപ്പോൾ ‘’മറ്റ് വരുമാന’’ സ്രോതസിൽ നിന്നുള്ള പിന്തുണയിൽ മികച്ച അറ്റാദായം സ്വന്തമാക്കി. 

ക്രൂഡ് ഓയിൽ 

മിഡിൽ ഈസ്റ്റിൽ പ്രശ്നങ്ങൾ കടുക്കുന്നതിന്റെ പിൻബലത്തിൽ 90 ഡോളർ കടന്ന് മുന്നേറിയ ബ്രെന്റ് ക്രൂഡ് ഓയിൽ വീണ്ടും മുന്നേറ്റ പ്രതീക്ഷയിലാണ്. ബുധനാഴ്ച വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും, വ്യാഴാഴ്ച വരുന്ന ഒപെക് മാസറിപ്പോർട്ടും ക്രൂഡ് ഓയിലിന് പ്രധാനമാണ്. 

സ്വർണം 

gold-4-

വെള്ളിയാഴ്ച മാത്രം 40 ഡോളർ മുന്നേറിയ രാജ്യാന്തര സ്വർണം വീണ്ടും റെക്കോർഡ് തിരുത്തി 2349 ഡോളറിലാണ് ക്ളോസ് ചെയ്തത്. മിഡിൽ ഈസ്റ്റിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നത് സ്വർണത്തിന് അനുകൂലമാണെങ്കിലും പെട്ടെന്നുള്ള സമാധാന നീക്കങ്ങൾ സ്വർണത്തിൽ ലാഭമെടുക്കലിനും വഴിവെച്ചേക്കാം.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Coming Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com