ജീവനക്കാരുടെ ഡിസ്പോസിബിള്‍ ഇന്‍കം കൂടും
Mail This Article
തൊഴില്‍ ദാതാവിന്റെയും ജീവനക്കാരുടെയും ഇ പി എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കുന്നത് മൂന്ന് മാസത്തേയ്ക്കു കൂട്ടിയതോടെ അവരുടെ പക്കലെ ചെലവഴിക്കാവുന്ന വരുമാനത്തിൽ വർധനയുണ്ടാകും. ആഗസ്ത് മാസം വരെയുള്ള വിഹിതമാണ് സര്‍ക്കാര്‍ അടയ്ക്കുക. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മൂന്ന് മാസത്തെ പി എഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കാന്‍ തീരുമാനമായത്. രണ്ട് മാസത്തോളം തുടര്‍ച്ചയായി രാജ്യം അടഞ്ഞ് കിടന്നപ്പോള്‍ സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.
ഇക്കാലയളവില്‍ സ്ഥാപനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്കും ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂന്ന് മാസം ഇപിഎഫി വിഹിതത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. കോവിഡ് ബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് ഇത് മറ്റൊരു മൂന്നു മാസം കൂടി ഇപ്പോള്‍ നീട്ടിയത്. 24 ശതമാനം പി എഫ് വിഹിതം ( 12 ശതമാനം ജീവനക്കാരുടെ വിഹിതവും 12 ശതമാനം സ്ഥാപനങ്ങളുടെ സംഭാവനയും) ആണ് മൂന്ന് മാസത്തേയ്ക്ക് കുടി സര്‍ക്കാര്‍ അടയ്ക്കുക. മൊത്തം 4860 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. ആകെ 72 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.100 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതില്‍ തന്നെ 90 ശതമാനം ജീവനക്കാരും 15000 രൂപ വരെ വേതനംകൈപ്പറ്റുന്നവരുമായിരിക്കണം.
English Summery: Disposible Income of Employees may Increase