സ്വര്‍ണം വാങ്ങാൻ ആലോചനയുണ്ടെങ്കില്‍ കെ വൈ സി യും കരുതിക്കോളൂ
Mail This Article
ഭാവിയില്‍ സ്വര്‍ണം വാങ്ങാനുദേശിക്കുന്നുണ്ടെങ്കില്‍ കരുതിയിരിക്കുക. പാന്‍ കാര്‍ഡ്, ആധാര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ ഇനി ആഭരണം വാങ്ങാന്‍ നിര്‍ബന്ധമാക്കിയാല്‍ അത്ഭുതപെടേണ്ടതില്ല. അടുത്ത ബജറ്റില്‍ അത്തരം ഒരു നീക്കം ഉണ്ടാകുമെന്നാണ് സ്വര്‍ണ വിപണി ഭയക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വ്യക്തിഗത സാമ്പത്തിക ഇടപാടുകള്‍ ഒന്നൊന്നായി നികുതി വലയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇതും.
നാഗപടത്താലിയും പവിത്രക്കെട്ടും
സ്വര്‍ണം എന്നത് ആഭരണം എന്ന നിലയ്ക്കല്ല കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കാണുന്നത്. സ്‌റ്റോക്ക്, റിയല്‍ എസ്‌റ്റേറ്റ്, മ്യൂച്ചല്‍ ഫണ്ട് പോലുള്ള നിക്ഷേപമായിട്ടാണ് തിരിച്ചറിയുന്നത്. അതുകൊണ്ട് നാഗപടത്താലിയും പവിത്രക്കെട്ടുമെല്ലാം ആഭരണമെന്ന വികാരങ്ങളല്ലെന്നും അത് മാറ്റില്ലാത്ത ആസ്തിയാണെന്നുമാണ് ധനമന്ത്രാലയം കണക്കാക്കുന്നത്. അതുകൊണ്ട് മറ്റേതൊരു ആസ്തി സ്വരൂപിക്കുമ്പോഴും നല്‍കേണ്ട രേഖകള്‍ ഇവിടേയും ബാധകമാക്കാനാണ് നീക്കം. ഇത്രയും കാലം രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള ഇടപാടുകളുടെ കാര്യത്തില്‍ കെ വൈസി ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കെ വൈ സി നിര്‍ബന്ധമാക്കുമെന്നാണ് അറിയുന്നത്.
സ്വര്‍ണം വികാരമല്ല, ആസ്തി
സ്വര്‍ണത്തെ ആസ്തി എന്ന ക്ലാസില്‍ പെടുത്തി സമഗ്രമായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ മുതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ഇന്നത്തേത് പോലെ ഇത് അപ്രഖ്യാപിത നിധിയായി കാണാന്‍ ഇനി ആവില്ല. മറിച്ച് സുരക്ഷിത നിക്ഷേപം അല്ലെങ്കില്‍ ആഢംബര ഉൽപ്പന്നം എന്ന നിലയ്ക്ക് കാണണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള നിയമപരമായ എല്ലാ കാര്യങ്ങളും ഇവിടെയും ബാധകമാകും. നിലവില്‍ രാജ്യത്ത് 800-850 ടണ്‍ സ്വര്‍ണത്തിന്റെ വാര്‍ഷിക ഉപഭോഗമുണ്ടെന്നാണ് വിലയിരുത്തല്‍. കേരളമാണ് ഇതില്‍ മുന്നില്‍.
English Summary : You may need KYC for Gold Purchase from next Financial Year