‘ഞങ്ങളല്ല, കോവിഡാണ് തളർന്നത്’; ഒരു ലോക്ഡൗൺ അതിജീവനക്കഥ
Mail This Article
കോവിഡിനെയും ലോക്ഡൗണിനെയും പരാജയപ്പെടുത്തിയ ഒരുപാട് പേരുണ്ട്. അവരിലൊരാളാണ് തൃശൂർ വെളുത്തൂരിലെ പി കെ ജോസ്. അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ "ഞങ്ങളെയല്ല, ഞങ്ങൾ കോവിഡിനെയാണ് തളർത്തിയതെന്നു വേണം പറയാൻ". കെട്ടിടനിർമാണ രംഗത്ത് മേസ്തിരിയായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. കോവിഡ് വ്യാപനത്തോടെ ലോക്ഡൗൺ പ്രഖ്യാപിക്കുകയും നിർമാണമേഖല ആകെ സ്തംഭിക്കുകയും ചെയ്തു. ദിവസവും ജോലിക്കു പോയി കിട്ടുന്നതുകൊണ്ട് കഴിഞ്ഞുകൂടിയിരുന്ന കുടുംബമാണ് എന്റേത്. ഇതിൽനിന്നും മിച്ചംപിടിച്ച് ചില ചെറിയ നിക്ഷേപങ്ങളും ഉണ്ട്.
വീടുപണി തീർക്കാനായി
കോവിഡ്കാലത്ത് എന്തായാലും ജോലിക്കു പോകുവാൻ സാധ്യമല്ലെന്നു മനസ്സിലായതോടെ വീടുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് െചയ്യുവാനുള്ളതെന്നു നോക്കി. കട്ടപണിത് മേൽക്കൂര വാർപ് മാത്രം കഴിഞ്ഞൊരു വീടായിരുന്നു ഞങ്ങളുടേത്. തേപ്പുപണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല. ആ ജോലികൾ സ്വയം ചെയ്യാമെന്നു വച്ചിരുന്നുവെങ്കിലും എന്നും ജോലിക്കു പോയിരുന്നതുകൊണ്ട് സമയം തീരെയില്ലായിരുന്നു. ലോക്ഡൗണായതോടെ സമയത്തിന്റെ പ്രശ്നം തീർന്നു.
അങ്ങനെ വീടിന്റെ േതപ്പുപണി സ്വയം ചെയ്യാൻ തീരുമാനിച്ചു. ആവശ്യത്തിനുള്ള മണൽ നേരത്തേ ഇറക്കിയിട്ടത് വീട്ടിലുണ്ടായിരുന്നു. പിന്നെ വേണ്ടത് സിമന്റും ഒരു സഹായിയുമാണ്. വീടിനു സമീപത്തായി ഒരു സിമന്റ് കടയുണ്ട്. ഉടമയെ പരിചയവും ഉണ്ട്. അദ്ദേഹത്തെ കണ്ട് കാര്യം ധരിപ്പിച്ചതോടെ അവിടെ കെട്ടിക്കിടന്ന സിമന്റ് അവരുടെ തന്നെ വണ്ടിയിൽ വീട്ടിൽ എത്തിച്ചുകിട്ടി.
സഹായി ഭാര്യ തന്നെ
ഇത്രയും ആയപ്പോൾ സഹായിയായി ഭാര്യയും കൂടെ കൂടി. അങ്ങനെ ഞങ്ങൾ രണ്ടുപേരും വീട്ടു ജോലിയെല്ലാം ഒതുങ്ങിക്കഴിയുമ്പോൾ തേപ്പിന്റെ ജോലി തുടങ്ങി. ഏകദേശം ഒരു മാസം കൊണ്ട് ആ പണി തീർത്തെടുത്തു. ശരിക്കും പറഞ്ഞാൽ കോവിഡ് ഒരു അനുഗ്രഹമായെന്നാണ് ഭാര്യ പറയുക. അതുകൊണ്ട് വീടിന്റെ പണികൾ തീർത്തെടുക്കാൻ കഴിഞ്ഞല്ലോ. ആ ഒരു സന്തോഷത്തോടെയാണ് പിന്നീടുള്ള ദിവസങ്ങൾ പോയത്.
English Summary : How We defeat Covid and Lockdown Last Year