ADVERTISEMENT

ജീവിത ചെലവ് എല്ലാ തരത്തിലും ഉയരുന്ന സമയത്ത് ലോകമെമ്പാടുമുള്ള പാവപെട്ട സ്ത്രീകൾ പണം ലാഭിക്കാൻ 'ആർത്തവ ശുചിത്വ' ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വെട്ടിച്ചുരുക്കുന്നുവെന്ന ഒരു പ്രവണത ഉണ്ടാകുന്നവെന്ന ഒരു പഠനം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഭക്ഷണത്തിന് പണം ചെലവിടണോ 'പാഡ്'  വാങ്ങണോ എന്ന സംശയം വരുമ്പോൾ പലപ്പോഴും സ്ത്രീകൾ ഭക്ഷണത്തിനു തന്നെയാണ് പ്രാധാന്യം നൽകുന്നത്. 

ആരോഗ്യത്തെ ബാധിക്കുന്ന ബദൽ മാര്‍ഗങ്ങൾ

ആർത്തവവുമായി ബന്ധപ്പെട്ടു ഓരോ മാസവും കുറഞ്ഞത് 300 രൂപയെങ്കിലും ഒരു പെൺകുട്ടിയും, സ്ത്രീയും ചെലവിടേണ്ടി വരുമ്പോൾ വില കുറഞ്ഞ ബദൽ മാർഗങ്ങളിലേക്ക് അവർ പോകുന്നത് സാധാരണയാണ്. ദീർഘകാലത്തിൽ സ്ത്രീകളുടെ ആരോഗ്യത്തെ പോലും മോശമായി ബാധിക്കുന്ന തരത്തിലുള്ള വസ്തുക്കളാണ് പല പാവപെട്ട സ്ത്രീകളും ഉപയോഗിക്കുന്നത്. ഉണക്കപ്പുല്ല് ആർത്തവ കാലങ്ങളിൽ ഉപയോഗിക്കുന്ന ഒരുപാടു സ്ത്രീകൾ ഇന്നും ഇന്ത്യയിലെ കുഗ്രാമങ്ങളിലുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

ലോക ബാങ്കിന്റെ കണക്കുകൾ അനുസരിച്ച് 500 ദശലക്ഷത്തോളം സ്ത്രീകൾക്ക് ലോകമെമ്പാടും ആർത്തവ സമയത്ത് പാഡുകളും, മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങാൻ സാധിക്കുന്നില്ല. ഇന്ത്യയിൽ ദാരിദ്ര്യം മൂലം 23 ദശലക്ഷം കുട്ടികൾ പഠനം ഉപേക്ഷിക്കുമ്പോൾ ആർത്തവ ദിനങ്ങളിൽ പുറത്തിറങ്ങാതെയും, ജോലിക്ക് പോകാതെയും കഴിച്ചുകൂട്ടൂന്ന സാഹചര്യങ്ങൾ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ഇപ്പോഴും നിലനിക്കുന്നുവെന്ന അവസ്ഥ പരിതാപകരം തന്നെയാണ്. 

Photo credit : Makostock / Shutterstock.com
Photo credit : Makostock / Shutterstock.com

'പിരീഡ് പോവെർട്ടി'- പീരീഡ് പ്രോഡക്ട് ആക്ട് 

'പീരീഡ്‌ പോവെർട്ടി' അല്ലെങ്കിൽ ആർത്തവ ദാരിദ്ര്യാവസ്ഥയെ പറ്റിയുള്ള ചർച്ചകൾ സമൂഹത്തിൽ നടക്കുമ്പോഴും,ഇതിന്റെ സന്ദേശവും  സാമ്പത്തിക സഹായങ്ങളും എത്തേണ്ട സ്ത്രീകളിലേക്കും പെണ്‍കുട്ടികളിലേക്കും പലപ്പോഴും എത്തുന്നുമില്ല എന്നതും സങ്കടകരം തന്നെയാണ്.   ഇന്ത്യയെ പോലുള്ള രാജ്യത്ത് മാത്രമല്ല വികസിത രാജ്യങ്ങളിലും ഈ ഒരു പ്രശ്‍നം നിലനിൽക്കുന്നുണ്ട്. സ്കോട് ലാൻഡിൽ അടുത്തിടെ 'പിരീഡ് പ്രോഡക്ട് ആക്ട്' നിലവിൽ വന്നു. സ്ത്രീകൾക്ക് ആർത്തവ ഉത്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട് ലാൻഡ് മാറി. സ്കൂളുകളും, കോളേജുകളുമടക്കമുള്ള സ്ഥലങ്ങളിലും, പൊതു ശുചിമുറികളിലും പാഡുകളും മറ്റു ഉത്പന്നങ്ങളും സൗജന്യമായി ലഭ്യമാക്കുക എന്ന വിപ്ലവകരമായ മാറ്റമാണ് സ്കോട് ലാൻഡ് കൊണ്ടുവന്നിരിക്കുന്നത്. 

മെൻസ്ട്രൽ കപ്പുകൾ 

ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പണം ചെലവഴിച്ചു ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് നല്ലൊരു ബദൽ മാർഗമാണ് ആർത്തവ കപ്പുകൾ. ആർത്തവ സമയത്ത് ഉപയോഗിക്കാവുന്ന കപ്പുകൾ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ ലഭ്യമാണെങ്കിലും, പലർക്കും ഇന്നും അതിനെക്കുറിച്ച് അവബോധമില്ല. പാഡുകൾക്ക് പകരക്കാരനായി വന്നിരിക്കുന്ന ആർത്തവ സമയത്ത് ഉപയോഗിക്കാവുന്ന കപ്പുകൾ ചെലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. 80 രൂപക്ക് മുതൽ ലഭിക്കുന്ന ആർത്തവ സമയത്ത് ഉപയോഗിക്കാവുന്ന കപ്പുകൾ ഇന്ന് വിപണിയിൽ  ലഭ്യമാണ്. 

menstrual cups

പ്രകൃതി സൗഹൃദം 

സാനിറ്ററി പാഡുകൾ ദ്രവിച്ച് മണ്ണിൽ ചേരാൻ 250 മുതൽ 800 വർഷങ്ങൾ വരെ എടുക്കുമെന്ന പഠനങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇതിനെകുറിച്ചെല്ലാം ബോധവതികളായിരിക്കുന്ന പുതു തലമുറയിലെ പലരും 'മെൻസ്ട്രൽ കപ്പുകൾ' ഇപ്പോൾ ഉപയോഗിക്കുവാൻ തുടങ്ങി. ഒറ്റ തവണ ഉപയോഗിക്കുന്ന വസ്തുക്കളെക്കാൾ കഴുകി ഉണക്കി ഉപയോഗിക്കാവുന്ന കപ്പുകൾ നമ്മുടെ നാട്ടിലും ഇപ്പോൾ സുലഭമാണ്. 

തൃക്കരിപ്പൂർ മോഡലും കപ്പ് ഓഫ് ലൈഫും 

കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് 'നവീന വനിതാ സൗഹൃദ പദ്ധതി' യുടെ ഭാഗമായി മെൻസ്ട്രൽ കപ്പുകൾ സ്ത്രീകൾക്കും, പെൺകുട്ടികൾക്കും സൗജന്യമായി  വിതരണം ചെയ്യുന്നത് ഒരു മാതൃകാപരമായ തീരുമാനമാണ്. അഞ്ചു വർഷം മുതൽ എട്ടു വർഷം വരെ പുനരുപയോഗിക്കാവുന്ന കപ്പുകളുടെ ഉപയോഗം സ്ത്രീകൾക്ക് ആർത്തവ ശുചിത്വമുറപ്പ് വരുത്തുന്നതിന് പുറമെ പരിസ്ഥിതി സൗഹൃദവുമാണ്.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ഐഎംഎയുടെയും മുത്തൂറ്റ് ഫിനാൻസിന്റെയും കൂടെ എം പി ഹൈബി ഈഡൻ ഇന്ന് കപ്പ് ഓഫ് ലൈഫ് എന്ന പേരിൽ എറണാകുളം പ്രസ് ക്ലബിൽ കപ്പ് ഓഫ് ലൈഫ് എന്ന പദ്ധതിയും ആരംഭിക്കുന്നുണ്ട്. ഒരു ലക്ഷം മെൻസ്ട്രുവൽ കപ്പുകളാണ് ഇതിലൂടെ വിതരണംചെയ്യുന്നത്. ഇത്തരത്തിലുള്ള മാതൃകകൾ കേരളത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധിച്ചാൽ പുതിയൊരു കേരള മോഡൽ രീതിക്കും തുടക്കമിടുന്നതായിരിക്കും. 

ചെലവാകുന്നത് കുറഞ്ഞത് 300 രൂപ 

കുറഞ്ഞത് 300 രൂപ  ഒരു മാസം ഒരു കുടുംബത്തിലെ  ഒരു സ്ത്രീക്ക് ശുചിത്വ സാധനങ്ങൾക്കായി ചെലവാക്കേണ്ടത് കുറക്കാൻ സാധിച്ചാൽ ഒരു കുടുംബത്തിൽ പോലും ഒരു വർഷത്തെ കണക്കെടുക്കുമ്പോൾ അത് വലിയ സാമ്പത്തിക ലാഭവും ഉണ്ടാക്കുന്നതായിരിക്കും. പരിസ്ഥിതിക്കും പോക്കറ്റിനും ഒരുപോലെ ഇണങ്ങുന്ന മെൻസ്ട്രൽ കപ്പുകളുടെ  ഉപയോഗം സർക്കാർ തലത്തിൽ തന്നെ പ്രചരിപ്പിക്കുകയാണെങ്കിൽ അത് പാവപെട്ട ഒരുപാടു സ്ത്രീകൾക്ക് ഉപയോഗപ്രദമായിരിക്കും. കൂടുതൽ സാമൂഹ്യ സംഘടനകൾക്കും, മറ്റു സന്നദ്ധ സംഘടനകൾക്കും ഈ ഒരു മാതൃക പ്രചരിപ്പിക്കാൻ മുന്നോട്ടിറങ്ങാം.

English Summary : Know more about Social and Economic Inequalities of Menstrual Hygiene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com