ചായയ്ക്ക് വില കൂടും, പാലട പ്രഥമൻ പുളിയ്ക്കും! പടച്ചോനേ ഇങ്ങള് കാത്തോളീ
Mail This Article
പടച്ചോനേ ഇങ്ങള് കാത്തോളീ.... ഇത് ഒരു സിനിമാപ്പേരു മാത്രമല്ല. വിലക്കയറ്റം കൊണ്ട് ശ്വാസം മുട്ടിയ ജനങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഉയരുന്ന ദീനരോദനമാണിത്. പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും അനിയന്ത്രിതമായ വിലക്കയറ്റം മൂലം ജനജീവിതം ദുസ്സഹമായിരിക്കെ വീണ്ടും ഇരുട്ടടിയായി പാൽവില വർദ്ധനവും. ഒറ്റയടിക്ക് ലിറ്ററിന് 6 രൂപയുടെ വർദ്ധനവാണ് സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ചത്. ക്ഷീരകർഷകരുടെ നഷ്ടം നികത്താനാണ് പാൽവില വർദ്ധിപ്പിക്കേണ്ടി വന്നതെന്നും വർദ്ധിപ്പിച്ച 6 രൂപയിൽ 5 രൂപയിലധികം (83.75%) അവർക്ക് കൈമാറുമെന്നാണ് അധികൃതരുടെ ഭാഷ്യം. നെയ്യ് അടക്കമുള്ള പാൽ ഉല്‍പ്പന്നങ്ങളിൽ കാര്യമായ വില വർദ്ധനവ് ഉടൻ പ്രതീക്ഷിക്കാം. ഒരു ലിറ്റർ പാലിന് കർഷകന് 8.57 രൂപയുടെ നഷ്ടം സംഭവിക്കുന്നുവെന്നാണ് മിൽമ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ലിറ്ററിന് 8 രൂപയുടെ വില വർദ്ധനവാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്.
തമിഴ്നാട്ടിൽ 3രൂപ കുറച്ചു
തമിഴ്നാട്ടിൽ പാൽ വില ലിറ്ററിന് 3 രൂപ കുറച്ചപ്പോഴാണ് കേരളത്തിൽ 6 രൂപ കൂട്ടിയത്. പാൽ വില കുറച്ചതിലെ നഷ്ടം നികത്താൻ തമിഴ്നാട് സർക്കാർ പാൽ വിതരണക്കമ്പനിക്ക് സബ്സിഡി അനുവദിക്കുന്നുണ്ട്. കർണാടകത്തിലും പാൽവില താരതമ്യേന കുറവാണ്. ലിറ്ററിന് 40 രൂപ മാത്രം. ഇവിടെ പുതുക്കിയ വിലയനുസരിച്ച് ഇളം നീല കവറിലുള്ള പാലിന് 50 രൂപയാകും.
ചായവില കൂടും; പാലട പ്രഥമൻ കയ്ക്കും
പത്തു രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ചായയുടെ വില 12-15 രൂപയായേക്കും. ചായയ്ക്കും കാപ്പിക്കും മാത്രമല്ല പാലു കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾക്കും വില കൂടും. കല്യാണ സദ്യകളിലെ മുഖ്യ ഇനമായ പാലട പ്രഥമന്റെ നിർമാണത്തിനു ചെലവു കൂടുന്നതിനാൽ സദ്യയ്ക്ക് ചെലവേറും. ഐസ് ക്രീമുകളുടെ വിലയും വർദ്ധിക്കും. സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഇനമാണ് പാൽ. അരിയുടെയും മറ്റു പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റത്തിൽ പൊറുതിമുട്ടി നിൽക്കുന്ന ജനത്തിന് പാൽ വില വർദ്ധനവ് കൂനിൻമേൽ കുരുവാകുമെന്ന് സംശയമില്ല. കുടുംബ ബജറ്റിനെത്തന്നെ താളം തെറ്റിക്കുന്നതാണ് ഇപ്പോഴത്തെ പാൽ വില വർദ്ധനവ്.
ഇനി വൈദ്യുതി ഷോക്ക്?
സംസ്ഥാനത്തെ വൈദ്യുതി നിരക്കും ഉടൻ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഉപഭോഗം കൂടിയ വൈകീട്ട് 6 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഉയർന്ന നിരക്ക് ഈടാക്കാനാണ് കെ.എസ്.ഇ.ബിയുടെ ആലോചന. നിലവിൽ പ്രതിമാസം 500 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഭവനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത്. ഈ രീതി എല്ലാ ഉപഭോക്താക്കൾക്കും ബാധകമാക്കാനാണ് അധികൃതരുടെ നീക്കം.
ടൈം ഓഫ് ദി ഡേ താരിഫ്
രാവിലെ 6 മുതൽ വൈകീട്ട് 6 വരെ സാധാരണ നിരക്കും വൈകീട്ട് 6 മുതൽ രാത്രി 10 വരെ കൂടിയ (20% അധികം ) നിരക്കും രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് നിലവിലുള്ളതിനെക്കാൾ കുറഞ്ഞ (10% കുറവ്) നിരക്കും ഏർപ്പെടുത്താനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആലോചിക്കുന്നത്. പീക്ക് സമയത്തെ (വൈകീട്ട് 6- രാത്രി 10) താരിഫ് വർദ്ധിപ്പിച്ചാൽ ഉപഭോഗം കുറയുമെന്നാണ് വൈദ്യുതി വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതു പ്രാവർത്തികമായാൽ പുറത്തു നിന്ന് ഉയർന്ന നിരക്കിൽ വാങ്ങുന്ന വൈദ്യുതിയുടെ അളവു കുറയ്ക്കാം. കെ എസ് ഇ ബിയുടെ ചെലവു കുറയുന്നതിനൊപ്പം നിരക്കു കുട്ടുന്നതിലൂടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യാം. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കാനുള്ള സംവിധാനം ഭൂരിപക്ഷം മീറ്ററുകളിലും ഉണ്ടത്രേ. മറ്റിടങ്ങളിൽ ടിഒഡി (ടൈം ഓഫ് ദി ഡേ)മീറ്റർ സ്ഥാപിക്കേണ്ടി വരും. അതിന്റെ ഭാരവും ഉപയോക്താക്കളുടെ തലയിലാകുമെന്നുറപ്പ്. വരുന്നതൊന്നും വഴിയിൽ തങ്ങില്ലല്ലോ.
English Summary: Expense for Daily Life is Increasing