ADVERTISEMENT

പണം തട്ടിപ്പുകാർ ഏതു വഴിയിലൂടെയും വരാം. പുതിയ രൂപഭാവങ്ങളിൽ. ഇത്തരത്തിലുള്ള ചില  തട്ടിപ്പുകാരാണ് വാഹന വില്പനയുടെ പേരിൽ ഇപ്പോൾ എത്തിയിട്ടുള്ളത്. 

സൈനികരുടെ പേരിൽ

സൈനികരുടെ പേരിലാണ് വീണ്ടും തട്ടിപ്പു നടന്നുകൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് വീട് വാടകയ്ക്ക് ആവശ്യമുണ്ടെന്നു പരസ്യം നൽകി അതിനു പ്രതികരിക്കുന്നവരെ തട്ടിപ്പിന് ഇരയാക്കുന്ന സംഭവങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പട്ടാളക്കാരുടെ വാഹനങ്ങൾ വിൽക്കാനുണ്ടെന്നു പരസ്യപ്പെടുത്തിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.

വിലക്കുറവ് എന്ന പ്രലോഭനം

ഒ.എൽ.എക്സ് തുടങ്ങിയ സൈറ്റുകളിലാണ് ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പട്ടാളക്കാരുടെ സ്കൂട്ടർ, മോട്ടോർ ബൈക്ക്, കാർ തുടങ്ങിയ നല്ല കണ്ടീഷനുള്ള വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ജോലി സ്ഥലം മാറുന്നതിനാൽ കുറഞ്ഞ വിലയിൽ വിൽക്കുന്നു എന്നതാണ് വിശദീകരണം. മാത്രമല്ല വാഹനം സേനയുടെ പാഴ്സൽ സർവീസിൽ വീട്ടിലെത്തിച്ചു തരും എന്ന ഓഫർ കൂടി ഉണ്ടാവും. ആവശ്യപ്പെടുന്നവർക്ക് സൈനികരുടെ തിരിച്ചറിയൽ കാർഡും വാഹനത്തിന്റെ ഫോട്ടോയും ആർസി തുടങ്ങിയവയും വാട്സാപ്പിൽ അയച്ചു കൊടുക്കും. പാഴ്സൽ അയക്കാൻ 10,000 രൂപയും ആവശ്യപ്പെടും. ഗൂഗിൾ പേയിലൂടെ പണം അയക്കാനുള്ള  ലിങ്കും അയച്ചു നൽകും. വിലക്കുറവിലും വിശ്വാസ്യതയിലും പ്രലോഭനം ഉൾക്കൊണ്ട് പണം അയച്ചവരാണ് ചതിയിൽ കുടുങ്ങിയിട്ടുള്ളത്. 

ഇടപാട് നടന്നു കഴിഞ്ഞാൽ ഇവരെ ഫോണിൽ ബന്ധപ്പെടാൻ കഴിയില്ല. ഡൽഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിലാണത്രേ ഇത്തരം തട്ടിപ്പുകാരുടെ താവളം. അവർ തെളിവിനായി അയച്ചു കൊടുക്കുന്ന ഫോട്ടോകളും രേഖകളും കൃത്രിമമായി ചമയ്ക്കുന്നവയാണ്.

സൈബർ പോലീസിൽ അറിയിക്കണം

ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സൈബർ പോലീസിൽ വിവരം അറിയിക്കണം. cybercrime.gov.in എന്ന പോർട്ടലിൽക്കൂടിയും പരാതിപ്പെടാം. ഓൺലൈൻ ഇടപാടിൽ പണം നഷ്ടപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കാം.

English Summary : Financial Frauds in Different Ways

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com