ADVERTISEMENT

ജനപ്രിയ മലയാള സിനിമയിലെ നായിക തന്റെ അച്ഛനോട് പറയുന്ന ഡയലോഗ് ആണിത്. അവളുടെ   പ്രണയത്തെ അച്ഛൻ എതിർത്തതിന്റെ കാരണമായി പറഞ്ഞത് അവനു സ്ഥിരവരുമാനമുള്ള നല്ല ഒരു ജോലി ഇല്ല എന്നതായിരുന്നു. അതു കൊണ്ടു അവൻ എങ്ങനെ നിന്നെ നോക്കും ഇതായിരുന്നു അച്ഛനെ വിഷമിപ്പിച്ചത്. അതിനു മകൾ കൊടുത്ത മറുപടി ആണ് “അവൻ എന്തിനാ എന്നെ നോക്കുന്നത്, എന്നെ നോക്കാൻ എനിക്ക് അറിയാം. ഇനി വേണമെങ്കിൽ ഞാൻ അവനെയും നോക്കാം.” 

ഹോം മേക്കറിൽ നിന്ന്  ബ്രഡ് വിന്നറിലേക്ക് 

കുടുംബ ബന്ധങ്ങളും അവയുടെ സമവാക്യങ്ങളും ഏറെ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. പുരുഷൻ അന്നദാതാവും ( ബ്രഡ്‌ വിന്നർ ) സ്ത്രീ കുടുംബിനിയുമായ  (ഹോം മേക്കർ)  അവസ്ഥയിൽനിന്ന് നമ്മൾ ഏറെ  മുന്നോട്ടു പോയി. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുള്ള പെൺകുട്ടികൾ ധാരാളമായി വളർന്നുവരുന്നു. വ്യവസായവൽക്കരണത്തിന് മുമ്പ്, കൃഷി, കുടിൽ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു സ്ത്രീകൾ ഏർപ്പെട്ടിരുന്ന വിവിധ തൊഴിൽ മേഖലകളും. എന്നാൽ വിദ്യാഭാസത്തിന്റെയും വിവര സാങ്കേതിക വിദ്യയുടെയും വളർച്ച നിയമം, സാമ്പത്തിക ശാസ്ത്രം, വൈദ്യശാസ്ത്രം, ഐ. ടി, മാനേജ്മെന്റ്, മാധ്യമ പ്രവർത്തനം തുടങ്ങിയ പുതിയ തൊഴിൽ മേച്ചിൽപുറങ്ങളിലേക്കു നയിച്ചു. 

ബാക് ടു വർക്ക് സ്കീമുകൾ 

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡി.എസ്‌.സി) പ്രകാരം വിവാഹം മൂലമോ വ്യക്തിപരവും കുടുംബപരവുമോ  ആയ കാരണങ്ങളാൽ കരിയർ  ഉപേക്ഷിക്കേണ്ടിവന്ന അഞ്ച് ലക്ഷം സ്ത്രീകൾ കേരളത്തിൽ ഉണ്ട്. അവർക്ക്‌ ഉപകാരപ്രദമായ രണ്ടു സ്കീമുകൾ പരിചയപ്പെടാം.

ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ICFOSS) എന്ന സ്വയംഭരണ സ്ഥാപനം അവർക്ക്‌ മുൻ പരിചയമുള്ള ഡൊമൈനുകളെ അപ്ഡേറ്റ് ചെയ്യാനുള്ള പരിശീലനം നൽകുന്നു. പുതിയ സാങ്കേതിക വിദ്യ പഠിപ്പിക്കുകയും ചെയ്യുന്നു. 

കെ-ഡിസ്‌കിന്റെ കീഴിലുള്ള കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം.) സ്ത്രീ തൊഴിലാളികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ജോലി ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. വീട്ടിൽ നിന്ന് ജോലി ചെയ്യുക, വീടിനടുത്തുള്ള ജോലി, ഫ്രീലാൻസ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തുടങ്ങി  നിരവധി സ്കീമുകൾ പദ്ധതിയിലുണ്ട്. 

രക്ഷകർത്താക്കൾക്കും പങ്കുണ്ട്  

സമ്പദ് മേഖലയിൽ സ്ത്രീകളുടെ സംഭാവനകളെ കുറിച്ചും തൊഴിലിടങ്ങളിൽ അവർ നേരിടുന്ന സേവന വേതന വ്യവസ്ഥകളിലെ ലിംഗ അസമത്വങ്ങളെക്കുറിച്ചുമുള്ള പഠനത്തിന് 2023 ലെ സാമ്പത്തികശാസ്ത്ര നോബൽസമ്മാന ജേതാവായ പ്രൊഫസറായ ക്ലോഡിയ ഗോൾഡിന്റെ അഭിപ്രായത്തിൽ ലിംഗ അസമത്വങ്ങൾക്കു കാരണം വ്യവസ്ഥാപിത സംവിധാനങ്ങൾ മാത്രമല്ല  രക്ഷകർത്താക്കളും കൂടിയാണ്. അതുകൊണ്ടു സാമ്പത്തിക സാമൂഹ്യ മേഖലകളിൽ തന്റേതായ ഇടം കണ്ടെത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളെ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും 

∙സ്ത്രീകൾ ജോലിക്കു പോകുന്നത് സാമ്പത്തികത്തിനുവേണ്ടി മാത്രമല്ല ഉദ്യോഗസ്ഥരായ  സ്ത്രീകളിലാണ് കൂടുതൽ പോസിറ്റീവ് ആയ ആത്മാഭിമാനം അഥവാ  സെൽഫ് എസ്റ്റീം  പ്രകടമാകുന്നത്. 

∙ഉദ്യോഗസ്ഥരായ അമ്മമാരുടെ മക്കളിലാണ് നിയതമായ ജീവിതാഭിമുഖ്യവും  സ്വയം പര്യാപ്തതയും കൂടുതലായി കണ്ടുവരുന്നത്. 

∙സംഖ്യാപരമായി അളന്നു തിട്ടപ്പെടുത്താവുന്ന സൂചികകളായ  വരുമാനം, സമ്പാദ്യം, നിക്ഷേപം എന്നിവയും അളക്കാനാവാത്ത ഘടകങ്ങളായ ആശയവിനിമയം, തീരുമാനങ്ങൾ എടുക്കുക,  സാമൂഹിക ഇടപെടലുകൾ നടത്തുക തുടങ്ങിയ കഴിവുകളും   ജീവിത വിജയത്തിന് ആവശ്യമാണ്. 

∙കുടുംബം സ്ത്രീകൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഇടമാകയാൽ അതുപേക്ഷിക്കാൻ തയ്യാറാകേണ്ടിവരുക എന്നത് വേദനിപ്പിക്കുന്നതായതുകൊണ്ട് സ്ത്രീകൾക്ക് അനുകൂലമായ വർക്ക് കൾച്ചർ ലഭ്യമല്ലായെങ്കിൽ അത് സൃഷ്ടിക്കാനാവണം.  

ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും നേടിയത് 

ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും ആർജിച്ചെടുത്ത വിദ്യാഭ്യാസം ഉപയോഗിക്കാതിരിക്കുന്നത് രാഷ്ട്രത്തോടു ചെയ്യുന്ന അനീതിയാണ്. കാരണം വിദ്യാഭ്യാസ പ്രക്രിയയിൽ രാഷ്ട്രത്തിന്റെ സംഭാവന വളരെ വലുതാണ്. സാമൂഹിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഉച്ചയൂണ്കഴിഞ് വഴിയിൽ സ്‌കൂൾബസ് വരുന്നതും നോക്കി ബിരുദാനന്തര ബിരുദധാരികളായ സ്ത്രീകൾ നിൽക്കുന്നത് കേരളത്തിലെ മാത്രം കാഴ്ച്ചയാണ്. അതുകൊണ്ടു എവിടെയെങ്കിലും വച്ച് മുറിഞ്ഞുപോയതോ നിന്നുപോയതോ ആയ വിദ്യാഭ്യാസപരമോ തൊഴിൽപരമോ ആയ തലങ്ങൾ പുനരാരംഭിക്കാൻ ശ്രമിക്കണം. അബ്ദുൾ കലാം അഭിപ്രായപ്പെട്ടതുപോലെ തിരമാലകളെ എനിക്ക് ഇഷ്ടമാണ്. കാരണം ഏതൊരു താഴ്ചയിൽ നിന്നും അത് ഉയർന്നുവരാൻ പരിശ്രമിക്കുന്നു.

English Summary:

Women Empowerment and financial Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com