കളി വേറെ ലെവലിൽ!
Mail This Article
പവർ ഹിറ്റിങ്ങ് കൊണ്ട് ആരാധകർക്കു ദൃശ്യവിരുന്നൊരുക്കിയ കൊൽക്കത്ത– ബാംഗ്ലൂർ മത്സരത്തിനുശേഷം ഐപിഎല്ലിലെ പുതിയ ചില കണക്കുകളിലേക്കു കണ്ണോടിക്കുകയുണ്ടായി. സീസണിലെ 35 കളികളിൽ 11 തവണയാണ് അവസാന 3 ഓവറുകളിൽ അൻപതിലധികം റൺസ് പിറന്നത്! കഴിഞ്ഞ് നാലു വർഷങ്ങളിലെ കണക്ക് 2, 3, 4, 6 എന്നിങ്ങനെയായിരുന്നു.
പവർ ഹിറ്റിങ്ങ് അടുത്ത ലെവലിലേക്കു കടന്നിരിക്കുകയാണോ? ഭാരമേറിയ ബാറ്റുകൾ, കാര്യമായി സ്വിങ് ചെയ്യാത്ത പന്തുകൾ. ഫ്ലാറ്റ് വിക്കറ്റ്, ചെറിയ ബൗണ്ടറി, എല്ലാം ബാറ്റ്സ്മാനു തുണയാണ്. പക്ഷേ, കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ സാഹചര്യങ്ങളിലൊന്നും കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. ബാറ്റ്സ്മാൻമാർക്കു കൂടുതൽ കരുത്തു കൈവന്നിട്ടുണ്ടോ? ആന്ദ്രേ റസ്സലിനെ ഒന്നു നോക്കിയാൽ ഉണ്ട് എന്നാണ് ഉത്തരം.
ഷർട്ടിനുള്ളിൽ ഒതുക്കി നിർത്താനാകാത്ത തരത്തിലാണു റസ്സലിന്റെ മസിൽ. അപ്പോൾ ഹാർദിക് പാണ്ഡ്യയോ? ശരീരവലുപ്പത്തിന്റെ കാര്യത്തിൽ ഇടത്തരക്കാരനാണു ഹാർദിക്. കൈകളിലെ മസിൽ സാധാരണക്കാരന്റേതുപോലെതന്നെ. അപ്പോൾ വലുപ്പത്തിൽ മാത്രമല്ല കാര്യം.
കളിക്കാരുടെ ചിന്താഗതിയിൽ മാറ്റം വന്നിട്ടുണ്ടോ? ഷോട്ടുകൾക്കായുള്ള തയ്യാറെടുപ്പിൽ ബാറ്റ്സ്മാൻമാർ വ്യത്യാസം വരുത്തിയോ? ബോളർമാർ ലെങ്തിൽ വരുത്തുന്ന ചെറിയ പിഴവുകളെപ്പോലും തിരഞ്ഞുപിടിച്ചു ശിക്ഷിക്കുകയാണോ ഇവർ ചെയ്യുന്നത്? അതോ ഭയപ്പാടോടെ പന്തെറിയുന്ന ബോളർമാരുടെ ലെങ്ത് പിഴയ്ക്കുന്നതാണോ പ്രശ്നം? മഞ്ഞുവീഴ്ചയെത്തുടർന്നു പന്തു ഗ്രിപ്പ് ചെയ്യാൻ ബുദ്ധിമുട്ടാകുന്നതാണോ കുഴപ്പമാകുന്നത്? ഇതിൽ ഒന്നിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ല റണ്ണൊഴുക്കിനുള്ള ഉത്തരം. ഇതു പഠനത്തിനു വിധേയമാക്കാവുന്നതാണ് എന്നും തോന്നുന്നു.