ഭിന്നതാൽപര്യങ്ങളില്ല; ദ്രാവിഡ് ‘കുഴപ്പക്കാരന’ല്ലെന്ന് ക്രിക്കറ്റ് ഭരണസമിതി
Mail This Article
മുംബൈ∙ ഭിന്നതാൽപര്യ വിഷയത്തിൽ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന് ക്രിക്ക്രറ് ഭരണസമിതിയുടെ ക്ലീൻ ചിറ്റ്. ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായുള്ള ദ്രാവിഡിന്റെ നിയമനത്തിനു ബിസിസിഐ ഭരണസമിതി അംഗീകാരം നൽകി. ദ്രാവിഡിനു ഭിന്നതാൽപര്യമില്ലെന്നും അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതു ബിസിസിഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫിസറുമായ റിട്ട. ജസ്റ്റിസ് ഡി.കെ. ജെയ്ൻ ആണെന്നും ഭസണസമിതിയിലെ പുതിയ അംഗമായ ലഫ്. ജനറൽ രവി തോഡ്ഗെ പറഞ്ഞു.
‘രാഹുൽ ദ്രാവിഡിന്റെ കാര്യത്തിൽ ഭിന്നതാൽപര്യത്തിന്റെ വിഷയമേ ഉദിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ദ്രാവിഡിന് കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിയമനം ഞങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ദ്രാവിഡിന് എന്തെങ്കിലും ഭിന്നതാൽപര്യങ്ങളുള്ളതായി ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. എങ്കിലും ബിസിസിഐ ഓംബുഡ്സ്മാൻ എന്തെങ്കിലും ഭിന്നതാൽപര്യങ്ങൾ കണ്ടെത്തിയാൽ ഞങ്ങളുടെ നിലപാട് അദ്ദേഹത്തെ അറിയിക്കും’ – തോഡ്ഗെ വ്യക്തമാക്കി.
ഇന്ത്യാ സിമന്റ്സ് ഗ്രൂപ്പിൽ വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്ന ദ്രാവിഡിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമകളായ ഇന്ത്യ സിമന്റ്സിന്റെ താൽപര്യം സംരക്ഷിക്കേണ്ടി വരുമെന്നുള്ള ആരോപണത്തിന്റെ പേരിൽ ജസ്റ്റിസ് ഡി.കെ. ജെയിൻ ദ്രാവിഡിനു കാരണംകാണിക്കൽ നോട്ടിസ് അയച്ചിരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗ സഞ്ജീവ് ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ, ഇതിനെതിരെ മുൻ താരങ്ങളായ സൗരവ് ഗാംഗുലിയും ഹർഭജൻ സിങ്ങും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ‘ഇന്ത്യൻ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ’ എന്നായിരുന്നു ഇതേക്കുറിച്ച് ഇവരുടെ പ്രതികരണം. അതേസമയം, കാരണം കാണിക്കൽ നോട്ടിസിന് ദ്രാവിഡ് മറുപടി അയച്ചതായാണ് വിവരം.
English Summary: Rahul Dravid has no conflict of interest: CoA