ADVERTISEMENT

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ പോയതിന്റെ നിരാശ മായും മുൻപേ രവിചന്ദ്രൻ അശ്വിന് വീണ്ടും തിരിച്ചടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ നായകൻ കൂടിയായ അശ്വിനെ, അടുത്ത സീസണിനു മുന്നോടിയായി ടീമിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കിങ്സ് ഇലവനായി 28 മൽസരങ്ങളിൽനിന്ന് 25 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അശ്വിന്, കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫിലെത്താതെ പുറത്തായതാണ് തിരിച്ചടിയായത്. ഇതുവരെ 139 ഐപിഎൽ മൽസരങ്ങളിൽനിന്ന് 125 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം.

അശ്വിനെ വിൽക്കുന്ന കാര്യത്തിൽ ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് ടീമുകളുമായി പഞ്ചാബ് ടീം മാനേജ്മെന്റ് ചർച്ച നടത്തിവരികയാണെന്നാണ് വിവരം. ഈ ആഴ്ച അവസാനം കിങ്സ് ഇലവൻ പഞ്ചാബ് അധികൃതർ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ അശ്വിന്റെ കാര്യം തീരുമാനമാകുമെന്നാണ് വിവരം.

2018 ഐപിഎൽ സീസണിനു മുന്നോടിയായി 7.8 കോടി രൂപയ്ക്കാണ് കിങ്സ് ഇലവൻ പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബിനെ നയിച്ച അശ്വിന്, ക്യാപ്റ്റനെന്ന നിലയിൽ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‍ലറെ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയ അശ്വിന്റെ നടപടി ക്രിക്കറ്റ് വൃത്തങ്ങളിൽനിന്ന് കനത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ഇനി ഡൽഹി, രാജസ്ഥാൻ തുടങ്ങിയ ടീമുകളിലേക്കു മാറിയാലും ക്യാപ്റ്റൻ സ്ഥാനത്തു തുടരാൻ അശ്വിനു കഴിയില്ല. 

ഡൽഹിക്ക് നിലവിൽ ശ്രേയസ് അയ്യരിലൂടെ മികച്ചൊരു ക്യാപ്റ്റനെ ലഭിച്ചുകഴിഞ്ഞു. ഏഴു വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ സീസണിൽ അയ്യർക്കു കീഴിൽ ഡൽഹി പ്ലേഓഫിലും ഇടംപിടിച്ചിരുന്നു. മൂന്നാം സ്ഥാനത്തെത്താനും ടീമിനായി. മറുവശത്ത് അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരിൽ ആരെ ക്യാപ്റ്റനാക്കണമെന്ന് തലപുകയ്ക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ഓപ്പണർ കൂടിയായ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുൽ കിങ്സ് ഇലവൻ പഞ്ചാബിനെ വരും സീസണിൽ നയിക്കാനാണ് സാധ്യത. പരിശീലക സ്ഥാനത്തുനിന്ന് ന്യൂസീലൻഡുകാരൻ മൈക്ക് ഹെസ്സൻ ഒഴിഞ്ഞ സാഹചര്യത്തിൽ പുതിയ പരിശീലകനെയും പഞ്ചാബിന് കണ്ടെത്തേണ്ടതുണ്ട്. മുൻ ഓസീസ് താരങ്ങളായ ജോർജ് ബെയ്‍ലി, ഡാരൻ ലേമാൻ തുടങ്ങിയവരുമായി ഇക്കാര്യത്തിൽ ടീം ചർച്ച നടത്തിവരികയാണ്.

English Summary: Ashwin likely to be released, KXIP mulling new captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com