ബുമ്ര ആ പ്രതാപകാലം ഓർമിപ്പിക്കുന്നു, ഒപ്പം വേണ്ടിയിരുന്നു: ആംബ്രോസ്
Mail This Article
ആന്റിഗ്വ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഉജ്വലമായൊരു സ്പെല്ലുമായി ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച പേസ് ബോളർ ജസ്പ്രീത് ബുമ്രയ്ക്കുള്ള അഭിനന്ദന പ്രവാഹം നിലയ്ക്കുന്നില്ല. വെസ്റ്റിന്‍ഡീസിൽനിന്നുള്ള പേസ് ബോളിങ് ഇതിഹാസങ്ങളായ കർട്‌ലി ആംബ്രോസ്, ആൻഡി റോബർട്സ് എന്നിവർക്കു പിന്നാലെ ഇന്ത്യൻ ബോളിങ് പരിശീലകൻ ഭരത് അരുണും ബുമ്രയെ വാനോളം പുകഴ്ത്തി രംഗത്തെത്തി. കരിയറിലെ 11–ാം ടെസ്റ്റ് കളിച്ച ബുമ്ര, ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇതാദ്യമായി ആദ്യ പത്തിലും ഇടംപിടിച്ചിരുന്നു. 774 പോയിന്റുമായി റാങ്കിങ്ങിൽ ഏഴാമതാണ് ബുമ്ര. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ബുമ്ര സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് എന്നീ രാജ്യങ്ങളിൽവച്ച് ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ബോളർ എന്ന ഖ്യാതിയും ആന്റിഗ്വ ടെസ്റ്റിൽ ബുമ്ര സ്വന്തമാക്കി. പേസ് ബോളിങ് ഫാക്ടറിയായ പാക്കിസ്ഥാനിൽനിന്ന് വന്ന് ക്രിക്കറ്റ് ലോകം കീഴടക്കിയ വസിം അക്രം, വഖാർ യൂനിസ്, ശുഐബ് അക്തർ തുടങ്ങിയവർക്കൊന്നും സാധ്യമാകാതെ പോയ നേട്ടമാണിത്. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബുമ്ര, ഇതുവരെ ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് മൽസരം കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ വിൻഡീസ് എന്നിവിടങ്ങളിലായി പൂർത്തിയാക്കിയ 11 ടെസ്റ്റുകളിൽനിന്ന് 55 വിക്കറ്റുകളാണ് നേട്ടം. ഇതിൽ നാല് അഞ്ചു വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു.
∙ ആ പ്രതാപകാലം ഓർമിപ്പിക്കുന്നു: ആംബ്രോസ്
ഒരു കാലത്ത് ബാറ്റ്സ്മാൻമാരുടെ നെഞ്ചിടിപ്പേറ്റിയ വിൻഡീസ് പേസ് ബോളർമാരുടെ പ്രതാപകാലം അനുസ്മരിപ്പിക്കുന്ന ബോളിങ്ങായിരുന്നു ബുമ്രയുടേതെന്ന് മുൻ വിൻഡീസ് താരം കൂടിയായ കർട്‌ലി ആംബ്രോസ് പറഞ്ഞു. ‘പ്രതലത്തിന്റെ സവിശേഷതകളും ബാറ്റ്സ്മാന്റെ രീതിയും മനസ്സിലാക്കി ലെങ്‌തിൽ വ്യതിയാനം വരുത്താനുള്ള ബുമ്രയുെട കഴിവ് അപാരമാണ്. ലോകകപ്പിൽ അതു നാം കണ്ടതാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ഉജ്വലമായാണ് അദ്ദേഹം ലെങ്തിൽ വ്യതിയാനം വരുത്തിയത്. ബാറ്റ്സ്മാൻമാർക്ക് അദ്ദേഹമൊരു പേടിസ്വപ്നമാകുന്നത് വെറുതെയല്ല’ – ആംബ്രോസ് പറഞ്ഞു.
‘ബുമ്രയുടെ ഈ പ്രകടനം കാണുമ്പോൾ എനിക്കു കോട്നി വാൽഷിനെയാണ് ഓർമ വരുന്നത്. ലെങ്‌തിൽ വ്യതിയാനം വരുത്തി ബാറ്റ്സ്മാൻമാരെ സമ്മർദ്ദത്തിലാക്കുന്ന കാര്യത്തിൽ വാൽഷ് അഗ്രഗണ്യനായിരുന്നു’ – ആംബ്രോസ് ചൂണ്ടിക്കാട്ടി.
‘ചില സമയത്ത് ബുമ്ര ഞങ്ങളുടെ ആ പ്രതാപകാലത്തെയും ഓർമിപ്പിക്കുന്നുണ്ട്. പേസും ആക്രമണോത്സുകതയും വൈരാഗ്യബുദ്ധിയും ക്രാഫ്റ്റിങ്ങിലെ മികവുമെല്ലാം ഉദാഹരണം. ബാറ്റ്സ്മാൻമാരെ അദ്ദേഹം വരിഞ്ഞുമുറുക്കുന്നത് എത്ര മികവോടെയാണ്. ബുമ്ര ഞങ്ങളിൽ ഒരാളാകേണ്ടതായിരുന്നു. ഏതു കാലഘട്ടത്തിലും വിജയിക്കുന്ന ബോളർമാരിൽ ഒരാളാണ് ബുമ്ര’ – ആംബ്രോസ് പറഞ്ഞു.
∙ ഞാൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ പേസർ: റോബർട്സ്
‘ഞാൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ പേസ് ബോളർ’ – ബുമ്രയെക്കുറിച്ച് മുൻ വിൻഡീസ് താരം ആൻഡി റോബർട്സിന്റെ വാക്കുകൾ ഇങ്ങനെ. ‘ഞാനൊക്കെ കളിച്ചിരുന്ന കാലത്ത് സ്പിന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധം. സ്പിൻ വളരെ മികച്ചതാണെങ്കിലും വിദേശത്തു മൽസരങ്ങൾ ജയിക്കാൻ അതു പോരാ. കപിൽ ദേവ് ഉൾപ്പെടെയുള്ള പേസ് ബോളർമാർ ഇന്ത്യയിൽനിന്നുണ്ടായിട്ടുണ്ട്. എങ്കിലും ബുമ്രയേപ്പോലൊരു താരം ഇന്ത്യയിൽ നിന്നുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. ഞാൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ പേസ് ബോളർ ബുമ്ര തന്നെ’ – റോബർട്സ് പറഞ്ഞു.
‘ക്രിക്കറ്റ് കളത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും അപരിചിതമായ ബോളിങ് ആക്ഷനാണ് ബുമ്രയുടേത്. അദ്ദേഹത്തിന്റെ ആക്ഷന്റെ സാങ്കേതികയെക്കുറിച്ച് ഞാൻ കുറേക്കാലം ചിന്തിച്ചിരുന്നു. ഞങ്ങളുടെ കാലത്താണ് ബുമ്ര കളിച്ചിരുന്നതെങ്കിൽ അദ്ദേഹത്തെ ഞങ്ങളെടുത്തേനെ. വൈവിധ്യമാർന്ന ഞങ്ങളുടെ ബോളിങ് ലൈനപ്പിൽ ബുമ്രയേപ്പോലൊരു താരത്തിന്റെ കുറവുണ്ടായിരുന്നു. ബുമ്രയേപ്പോലൊരു ബോളറെ നൽകാൻ ഇനി ഇന്ത്യയ്ക്കു തന്നെ കഴിയുമോയെന്നു സംശയമാണ്’ – റോബര്‍ട്സൻ പറഞ്ഞു.
∙ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച സ്പെൽ: ഭരത് അരുൺ
താൻ കണ്ടിട്ടുള്ളതിൽവച്ച് ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച സ്പെല്ലാണ് ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുമ്ര കാഴ്ചവച്ചതെന്ന് ഇന്ത്യൻ ബോളിങ് പരിശീലകൻ ഭരത് അരുൺ. എട്ട് ഓവറിൽ നാലു മെയ്ഡൻ സഹിതം ഏഴു റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബുമ്രയുടെ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഭരത് അരുണിന്റെ നല്ല വാക്കുകൾ.
‘മികവുള്ള ബോളറാണ് ബുമ്ര. സാഹചര്യങ്ങൾക്കനുസരിച്ച് ബോളിങ് ശൈലിയിൽ മാറ്റം വരുത്താനുള്ള കഴിവാണ് ബുമ്രയെ വ്യത്യസ്തനാക്കുന്നത്. ആന്റിഗ്വ ടെസ്റ്റിന്റെ തന്നെ ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ബുമ്രയുടെ ബോളിങ് ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. ഇന്ത്യൻ താരത്തിൽനിന്ന് ഞാൻ കണ്ട ഏറ്റവും മികച്ച പേസ് ബോളിങ് സ്പെല്ലാണ് ആന്റിഗ്വയിൽ ബുമ്രയുടേത്.
English Summary: Jasprit Bumrah rekindles memories of our prime, he could've been one of us: Curtly Ambrose