അർധസെഞ്ചുറി നേടി മായങ്ക്, കോലി; രണ്ടാം ടെസ്റ്റിൽ ഇന്ത്യ അഞ്ചിന് 264
Mail This Article
കിങ്സ്റ്റൻ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ അഞ്ചിന് 264 റൺസെന്ന നിലയിൽ ഇന്ത്യ. ഓപ്പണർ മായങ്ക് അഗർവാൾ (127 പന്തിൽ 55), ക്യാപ്റ്റൻ വിരാട് കോലി (163 പന്തിൽ 76) എന്നിവരുടെ അർധസെഞ്ചുറി പ്രകടനമാണ് ഒന്നാംദിവസത്തിലെ ഹൈലൈറ്റ്. വിൻഡീസ് നിരയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ക്യാപ്റ്റൻ ജെയ്സൺ ഹോൾഡറുടെ ബോളിങ് പ്രകടനമാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്.
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. കെ.എൽ. രാഹുൽ (26 പന്തിൽ 13), ചേതേശ്വർ പൂജാര (25 പന്തിൽ 6), അജിൻക്യ രഹാനെ (55 പന്തിൽ 24) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. ഹനുമാ വിഹാരി (80 പന്തിൽ 42), ഋഷഭ് പന്ത് (64 പന്തിൽ 27) എന്നിവരാണു ക്രീസിൽ.
കോൺവാൾ ഷോ
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ താരമെന്ന (140 കിലോ) ഖ്യാതിയുമായി അരങ്ങേറ്റം നടത്തിയ കോൺവാളായിരുന്നു ഇന്നലത്തെ താരം. ഒരു വിക്കറ്റും 2 ക്യാച്ചുമെടുത്ത് താരം ഇന്നലെ തിളങ്ങി. ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ വാർവിക് ആംസ്ട്രോങ്ങിന്റെ (133 കിലോ) പേരിലായിരുന്നു നിലവിലെ റെക്കോർഡ്.
ആന്റിഗ്വയിൽനിന്നുള്ള ഇരുപത്താറുകാരൻ കോൺവാൾ ആദ്യം കെ.എൽ.രാഹുലിനെ ഹോൾഡറുടെ പന്തിൽ സ്‍ലിപ്പിൽ അനായാസം കയ്യിലൊതുക്കി. സ്പിൻ ബോളിങ്ങുമായി ഇറങ്ങിയപ്പോൾ പൂജാരയെ ബ്രൂക്ക്സിന്റെ കയ്യിലെത്തിച്ച് ഒരു വിക്കറ്റെടുത്തു. അർധസെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെ ബാറ്റിലുരുമ്മിയ പന്ത് ഒന്നാം സ്‍ലിപ്പിലേക്കു വീണപ്പോഴും അവിടെ പന്ത് കാത്ത് കോൺവാളുണ്ടായിരുന്നു.
English Summary: India Vs West Indies 2nd Test, Day 1 - Live Updates