ADVERTISEMENT

പേസ് ബോളിങ്ങിന്റെ പുത്തൻ വിസ്മയങ്ങൾ നിറച്ച പന്തുകളുമായി വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നിത്തിളങ്ങിയ ജസ്പ്രീത് ബുമ്രയ്ക്ക് നാം ആവോളം കയ്യടിച്ചു. ബുമ്ര അത് അർഹിക്കുന്നുമുണ്ട്. ബുമ്രയ്ക്ക് കയ്യടിക്കാനുള്ള തിരക്കിലും ബുമ്രയുടെ വിസ്മയ പ്രകടനത്തിൽ കണ്ണഞ്ചിച്ചും നാം കാണാതെ പോയ മറ്റൊരു മിന്നും താരമുണ്ട്; ഇഷാന്ത് ശർമ. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ താരപ്പകിട്ട്, പന്തുകൊണ്ടും ബാറ്റുകൊണ്ടും വിൻഡീസിൽ പുതുചരിത്രം രചിച്ച ഇഷാന്തിനു കൂടി അവകാശപ്പെട്ടതാണ്! ബുമ്രയുടെ വരവോടുകൂടി പുതിയൊരു തലത്തിലേക്ക് ഉയർന്ന ഇന്ത്യൻ പേസ് ബോളിങ് ഡിപ്പാർട്ട്മെന്റിൽ വിയർത്തു പണിയെടുക്കുന്ന ഇഷാന്ത്, മുഹമ്മദ് ഷമി തുടങ്ങിയവർക്കുനേരെ നാം കണ്ണടയ്ക്കുന്നത് നീതികേടാകും. ഇരുവരുടെയും കഴിഞ്ഞ രണ്ടു വർഷത്തെ ബോളിങ് പ്രകടനം ഇതു ശരിവയ്ക്കുന്നുമുണ്ട്!

ഇന്ത്യൻ ടെസ്റ്റ് ടീമിലെ നിതാന്ത സാന്നിധ്യമായി ഈ ഡൽഹി സ്വദേശി മാറിയിട്ട് ഒരു ദശാബ്ദം പിന്നിട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇഷാന്ത് 31–ാം ജന്മദിനം ആഘോഷിച്ചത്. ഇതിനിടെ, വിദേശ മണ്ണിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായി ഇഷാന്ത് മാറി. കണക്കുകളും ഇതു ശരിവയ്ക്കുന്നു. ഏഷ്യയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഇന്ത്യൻ ബോളറെന്ന നേട്ടം ഇഷാന്ത് കൈവരിച്ചത് ഇക്കഴിഞ്ഞ വിൻ‍ഡീസ് പര്യടനത്തിലാണ്. മറികടന്നത് സാക്ഷാൽ കപിൽ ദേവിനെ. വിദേശ മണ്ണിൽ ഇന്ത്യ നേടിയിട്ടുള്ള ടെസ്റ്റ് വിജയങ്ങളിൽ, ഏറ്റവും കൂടുതൽ മൽസരങ്ങളിൽ ടീമിലുണ്ടായിരുന്ന രണ്ടാമത്തെ താരം കൂടിയാണ് ഇഷാന്ത്. മുന്നിലുള്ളത് രാഹുൽ ദ്രാവിഡ് മാത്രം.

ഇതിനെല്ലാം പുറമെ, ഇക്കഴിഞ്ഞ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെയും വിക്കറ്റെടുത്തവരുടെയും പട്ടികകളിൽ ആദ്യ ഏഴിൽ ഇടംപിടിച്ച രണ്ടു പേരേയുള്ളൂ. അതിൽ ഒന്ന് ഇഷാന്താണ്. രണ്ടാമൻ ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാമതുള്ള വിൻഡീസ് നായകൻ ജെയ്സൻ ഹോൾഡറും!

∙ ബോളിങ്ങിൽ ബുമ്രയെ ‘തൊട്ടുതൊട്ട്’...

ബോളിങ്ങിൽ ഉജ്വല പ്രകടനമായിരുന്നു ഇഷാന്തിന്റേത്. ഇന്ത്യൻ ബോളിങ്ങിന്റെ മികവത്രയും ബുമ്രയുടെ രണ്ട് അഞ്ചു വിക്കറ്റ് പ്രകടനങ്ങളും ഹാട്രിക് നേട്ടവും ചേർന്ന് പങ്കിട്ടെടുത്തെങ്കിലും ഇഷാന്തിന്റെ പ്രകടനത്തിന്റെ മാറ്റു കുറയുന്നില്ല. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബോളറാണ് ഇഷാന്ത്. രണ്ട് മൽസരങ്ങളിൽനിന്നായി നേടിയത് 11 വിക്കറ്റ്. ഇതിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. രണ്ട് വിക്കറ്റ് മാത്രം അധികം നേടിയ ബുമ്ര തൊട്ടുമുന്നിൽ.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇഷാന്ത് ശർമ.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇഷാന്ത് ശർമ.

ബോളിങ്ങിന്റെ വിശദമായ കണക്കിൽ ബുമ്രയും ഇഷാന്തും തമ്മിലുള്ള അന്തരം നാം മനസ്സിലാക്കിയതിലും ചെറുതാണെന്നു കാണാം. പരമ്പരയിലാകെ 295 പന്തുകൾ എറിഞ്ഞ ബുമ്ര 120 റൺസ് വിട്ടുകൊടുത്താണ് 13 വിക്കറ്റ് വീഴ്ത്തിയത്. ബുമ്രയേക്കാൾ മൂന്നു പന്തു കൂടുതൽ ബോൾ ചെയ്ത ഇഷാന്ത് ആകട്ടെ, 135 റൺസ് വിട്ടുകൊടുത്താണ് 11 വിക്കറ്റെടുത്തത്. വിക്കറ്റ് നേട്ടത്തിൽ മാത്രമല്ല, റൺസ് വിട്ടുകൊടുക്കുന്നതിലെ പിശുക്കിന്റെ കാര്യത്തിലും ബുമ്രയ്ക്ക് തൊട്ടടുത്തുണ്ട്, ഇഷാന്ത്!

പരമ്പരയിലെ ഏറ്റവും മികച്ച മൂന്നാമത്തെ ബോളിങ് പ്രകടനവും ഇഷാന്തിന്റെ പേരിലാണ്. ഒന്നാം ടെസ്റ്റിൽ 43 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത പ്രകടനമാണ് ഇഷാന്തിനെ മൂന്നാം സ്ഥാനത്തെത്തിച്ചത്. രണ്ടാം ടെസ്റ്റിൽ 27 റണ്‍സ് വഴങ്ങി ആറും ഒന്നാം ടെസ്റ്റിൽ ഏഴു റൺസ് വഴങ്ങി അഞ്ചും വിക്കറ്റെടുത്ത ബുമ്ര മാത്രം മുന്നിൽ. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ഇഷാന്തിന്റെ പ്രകടനം ഈ പട്ടികയിൽ എട്ടാമതുമുണ്ട്!

∙ ഇഷാന്ത് എന്ന ബാറ്റ്സ്മാന്‍ !

പന്തുകൊണ്ടു മാത്രമല്ല, ബാറ്റുകൊണ്ടും ഇഷാന്ത് അദ്ഭുതപ്പെടുത്തിയ പരമ്പരയാണ് കടന്നുപോയത്. 92 മൽസരങ്ങൾ പിന്നിടുന്ന രാജ്യാന്തര ടെസ്റ്റ് കരിയറിൽ ഇഷാന്തിന്റെ പേരിലുള്ളത് ഒരേയൊരു അർധസെഞ്ചുറിയാണ്. ഇഷാന്തിന്റെ കരിയറിലെ 80 ഏകദിനങ്ങളും 14 ട്വന്റി20 മൽസരങ്ങളും ചേർത്തുവച്ചാലും മറ്റൊരു അർധസെഞ്ചുറി കൂട്ടിനില്ല. അദ്ദേഹത്തിന്റെ കരിയറിലെ ആ ഏക അർധസെഞ്ചുറി പിറന്നത് ഈ വിൻഡീസ് പര്യടനത്തിലാണ്. ജമൈക്ക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ നേടിയ ആ 57 റൺസാണ് ഇഷാന്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ! 

രണ്ട് ടെസ്റ്റുകളിലുമായി രണ്ട് ഇന്നിങ്സിൽ മാത്രമേ ബാറ്റിങ്ങിന് അവസരം ലഭിച്ചുള്ളൂവെങ്കിലും പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഏഴാമത്തെ താരമാണ് ഇഷാന്ത്. ഈ പട്ടികയിലെ ആദ്യ പത്തുപേരിൽ രണ്ട് ഇന്നിങ്സിൽ മാത്രം ബാറ്റു ചെയ്ത് പട്ടികയിൽ ഇടംനേടിയ ഏകതാരവും ഇഷാന്ത് തന്നെ. നാല് ഇന്നിങ്സുകളിൽനിന്ന് 96.33 റൺസ് ശരാശരിയിൽ 289 റൺസോടെ ഹനുമ വിഹാരി മുന്നിൽ നിൽക്കുന്ന പട്ടികയിൽ ഇഷാന്തിന്റെ സംഭാവന രണ്ട് ഇന്നിങ്സിൽനിന്ന് 76 റൺസാണ്. അതും 38 റൺസ് ശരാശരിയിൽ. ആദ്യ പത്തു പേരിൽ ഇതിൽ കൂടുതൽ ശരാശരിയുള്ളത് ഹനുമ വിഹാരി, പട്ടികയിൽ രണ്ടാമതുള്ള അജിൻക്യ രഹാനെ (90.33) എന്നിവർക്കു മാത്രം. വിരാട് കോലി (34.00) ഉള്‍പ്പെടെയുള്ളവർ പിന്നിലാണ്.

ആകെ നേടിയ റൺസിൽ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ളവർ ഇഷാന്തിനു പിന്നിലാണ്. മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ, ജെയ്സൻ ഹോൾഡർ, വിരാട് കോലി തുടങ്ങിയവർ അധികം ദൂരത്തല്ലാതെ മുന്നിലുണ്ടെങ്കിലും നാല് ഇന്നിങ്സിലും ബാറ്റിങ്ങിന് അവസരം ലഭിച്ചവരാണ്.

ishant-jadeja-kohli

ആന്റിഗ്വയിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇഷാന്ത് ശർമ ആകെ നേടിയത് 62 പന്തിൽ 19 റൺസാണ്. നേടിയ റൺസിനേക്കാൾ ഇന്ത്യൻ സ്കോറിലേക്ക് മികച്ചൊരു കൂട്ടുകെട്ട് സംഭാവന ചെയ്യാൻ ഇഷാന്തിനായി എന്നതാണ് പ്രധാനം. എട്ടാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ഇഷാന്ത് കൂട്ടിച്ചേർത്ത 60 റൺസാണ് ഇന്ത്യൻ സ്കോർ 300ന് തൊട്ടടുത്തെത്തിച്ചത്. ഏതാണ്ട് അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇഷാന്ത് ഒരു അർധസെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളിയായത്!

ജമൈക്കയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇഷാന്ത് വേറെ ലെവലായി. രാജ്യാന്തര കരിയറിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഒന്നാം ഇന്നിങ്സിൽ ഇഷാന്ത് നേടിയത്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര തുടങ്ങിയ വാലറ്റക്കാർ അക്ഷരാർഥത്തിൽ വാലറ്റക്കാരായി ഒതുങ്ങുമ്പോഴാണ് ബാറ്റുകൊണ്ടും ഭേദപ്പെട്ട സംഭാവനകളുമായി ഇഷാന്ത് കളം നിറയുന്നത്. 80 പന്തിൽ ഏഴു ബൗണ്ടറി സഹിതം 57 റൺസെടുത്ത ഇഷാന്ത്, രാജ്യാന്തര ക്രിക്കറ്റിൽ തന്റെ ആദ്യ അർധസെഞ്ചുറിയാണ് കണ്ടെത്തിയത്. എട്ടാം വിക്കറ്റിൽ ഹനുമ വിഹാരിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടു തീർക്കാനും ഇഷാന്തിനായി. ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിലേക്ക് സംഭാവന ചെയ്തത് 112 റൺസാണ്. ഇതിൽ കൂടുതൽ പങ്കും ഇഷാന്തിന്റെ വകയായി! ഈ പരമ്പരയിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇതുതന്നെ.

∙ വിദേശ മണ്ണിലെ ‘ഇന്ത്യൻ തുരുപ്പ്’

ഏഷ്യയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ െടസ്റ്റ് വിക്കറ്റ് നേടുന്ന ഇന്ത്യൻ ബോളറെന്ന നേട്ടം ഇഷാന്ത് സ്വന്തമാക്കിയും ഈ പരമ്പരയ്ക്കിടെയാണ്. 155 വിക്കറ്റുകൾ നേടിയ സാക്ഷാൽ കപിൽ ദേവിന്റെ റെക്കോർഡ് കടപുഴക്കിയാണ് ഇഷാന്ത് ഉപഭൂഖണ്ഡത്തിനു പുറത്ത് ഏറ്റവും കൂടുതൽ വിക്കറ്റ് പിഴുത ഇന്ത്യൻ ബോളറായത്. ഇഷാന്തിന്റെ ഈ നേട്ടം യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും. 2018 മുതലുള്ള കണക്കു പരിശോധിച്ചാൽ ഇന്ത്യയുടെ മൂന്നു പേസ് ബോളർമാരും ടെസ്റ്റിൽ മാത്രം 50 വിക്കറ്റിൽ അധികം നേടിയിട്ടുണ്ട്.

ജസ്പ്രീത് ബുമ്ര – 62 വിക്കറ്റ് (19.24 ശരാശരി)

മുഹമ്മദ് ഷമി – 58 (25.68)

ഇഷാന്ത് ശർമ – 52 (19.78)

ഇതേ കാലയളവിൽ 50ൽ അധികം ടെസ്റ്റ് വിക്കറ്റ് നേടിയ രണ്ടിലധികം പേസ് ബോളർമാരുള്ള മറ്റൊരു ടീമില്ല!

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങുമ്പോൾ ശരാശരിയിൽ ബുമ്രയേക്കാൾ മുന്നിലായിരുന്നു ഇഷാന്ത് എന്നതുകൂടി ചേർത്തുവായിക്കണം. മാത്രമല്ല, ഇന്ത്യ വിദേശ മണ്ണിൽ ജയിച്ച ടെസ്റ്റ് മൽസരങ്ങളിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ ടീമിലുണ്ടായിരുന്ന രണ്ടാമത്തെ താരവും ഇഷാന്താണ്. ഇതുവരെ ഇന്ത്യ വിദേശത്തു ജയിച്ച 20 മൽസരങ്ങളിൽ ഇഷാന്തും ടീമിൽ അംഗമായിരുന്നു. 24 മൽസരങ്ങളിൽ ടീമിലുണ്ടായിരുന്ന രാഹുൽ ദ്രാവിഡാണ് മുന്നിൽ. ദ്രാവിഡ് 164 ടെസ്റ്റുകൾ കളിച്ച താരമാണ് എന്നത് മറക്കരുത്. ഇഷാന്ത് ഇതുവരെ കളിച്ചത് 92 ടെസ്റ്റും! 200 ടെസ്റ്റ് കളിച്ച സച്ചിനും വിദേശ മണ്ണിൽ 20 വിജയങ്ങളേ സ്വന്തം ക്രെഡിറ്റിലുള്ളൂ. വി.വി.എസ്. ലക്ഷ്മണും 20 വിദേശ ജയങ്ങളിൽ ഇന്ത്യൻ ടീമിൽ അംഗമായി. ഇക്കാര്യത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം ഇങ്ങനെ:

18 – സഹീർ ഖാൻ

17 – വീരേന്ദർ സേവാഗ്

16 – സൗരവ് ഗാംഗുലി

15 – വിരാട് കോലി

15 – അനിൽ കുംബ്ലെ 

English Summary: Ishant Sharma, India's Unsung Hero in Windies Heroics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com