ADVERTISEMENT

സിഡ്നി∙ സമകാലിക ക്രിക്കറ്റിലെ മികച്ച താരം ഇന്ത്യൻ നായകൻ വിരാട് കോലിയോ ഓസ്ട്രേലിയുടെ മുൻ നായകൻ സ്റ്റീവ് സ്മിത്തോ? കണക്കെടുപ്പുകളും അതിനെ അധികരിച്ചുള്ള താരതമ്യങ്ങളും അരങ്ങുതകർക്കുന്നതിനിടെ, സ്മിത്തിനെ പിന്തുണച്ചും പരമ്പരാഗത ശൈലികളെ മാത്രം അംഗീകരിക്കുന്ന ഓസ്ട്രേലിയൻ രീതിയെ വിമർശിച്ചും സ്മിത്തിന്റെ ബാല്യകാല പരിശീലകൻ ട്രെന്റ് വുഡ്ഹിൽ രംഗത്ത്. സ്മിത്ത് ഇന്ത്യയിലാണ് ജനിച്ചിരുന്നതെങ്കിൽ താരത്തിന് കൂടുതൽ അംഗീകാരവും ബഹുമാനവും ലഭിക്കുമായിരുന്നുവെന്ന് വുഡ്ഹിൽ അഭിപ്രായപ്പെട്ടു. സ്മിത്തിന്റെ ശൈലി ഓസ്ട്രേലിയയിൽ വലിയ വിമർശനങ്ങൾക്കു വിധേയമാകുന്ന സാഹചര്യത്തിലാണ് പിന്തുണയുമായി വുഡ്ഹില്ലിന്റെ വരവ്.

‘സ്മിത്ത് ഇന്ത്യക്കാരനായിരുന്നു എന്നു കരുതുക. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ കേളീശൈലിക്കും സാങ്കേതിക മികവിനും ബാറ്റിങ് തന്ത്രങ്ങൾക്കും കൂടുതൽ സ്വീകാര്യത ലഭിക്കുമായിരുന്നു. വിരാട് കോലി, സുനിൽ ഗാവസ്കർ, രോഹിത് ശർമ, സൗരവ് ഗാംഗുലി, വീരേന്ദർ സേവാഗ് തുടങ്ങിയ ഇന്ത്യൻ താരങ്ങളെല്ലാം സ്വതസിദ്ധമായ ശൈലി ഉണ്ടായിരുന്നവരാണ്. അവർക്കെല്ലാം അർഹിക്കുന്ന അംഗീകാരവും ലഭിച്ചു. കാരണം, ഇന്ത്യൻ രീതിയനുസരിച്ച് ‘റിസൾട്ട്’ ആണു പ്രധാനം. നേടുന്ന റൺസിനാണ് അവരുടെ കയ്യടി. റൺസ് നേടുന്നിടത്തോളം കാലം അതു നേടുന്ന രീതി ഇന്ത്യക്കാർക്ക് പ്രശ്നമല്ല. ഓസ്ട്രേലിയയിൽ സ്ഥിതി നേരെ തിരിച്ചാണ്. അവിടെ റൺസ് നേടിയാൽ മാത്രം പോരാ. അത് ചന്തമുള്ള രീതിയിലുമാകണം’ – വുഡ്ഹിൽ ചൂണ്ടിക്കാട്ടി.

‘ഇതുപോലുള്ള (സ്മിത്തിനേപ്പോലുള്ള) പ്രതിഭാധനരായ താരങ്ങളെ എങ്ങനെ ടീമിൽ നിലനിർത്താമെന്നാണ് മറ്റു രാജ്യങ്ങൾ ചിന്തിക്കുന്നത്. റാഷിദ് ഖാന്റെ കാര്യം നോക്കുക. ഓഫ് സ്പിന്നർമാരെ അനുകരിച്ചാണ് റാഷിദ് പന്തു പിടിക്കുന്നത്. എന്നാൽ എറിയുന്നത് ലെഗ് സ്പിന്നും. അനിൽ കുംബ്ലെയുടെ കാര്യവും അങ്ങനെ തന്നെ. ഇരുവർക്കും അവരുടെ രാജ്യത്ത് വലിയ ബഹുമാനമാണ് ലഭിക്കുന്നത്. ഓസ്ട്രേലിയയിൽ അതു പറ്റില്ല. ‘ഇതുവരെ നാം പിന്തുടർന്ന രീതി ഇതാണ്. ഇനിയങ്ങോട്ടും അതുതന്നെ വേണം’ എന്ന നിലപാടാണ് അവർക്ക്. ഇതിനു വിരുദ്ധമാണ് സ്മിത്തിന്റെ ശൈലി, ഒരു പരിധിവരെ വാർണറിന്റേതും’ – വുഡ്ഹിൽ ചൂണ്ടിക്കാട്ടി.

ആഷസ് പരമ്പരയിൽ ഏഴ് ഇന്നിങ്സുകളിൽനിന്ന് 744 റൺസ് നേടിയ സ്മിത്ത്, പന്തു ചുരണ്ടൽ വിവാദത്തെ തുടർന്ന് ലഭിച്ച വിലക്കിൽനിന്ന് അതിശക്തമായാണ് തിരിച്ചുവന്നത്. ഒരു ഇരട്ടസെഞ്ചുറി സഹിതം മൂന്നു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടിയ സ്മിത്തിന്റെ ശരാശരി 110നു മുകളിലായിരുന്നു. എന്നാൽ, സവിശേഷമായ ശൈലിയിൽ പന്തുകൾ ‘ലീവ്’ ചെയ്യുന്ന സ്മിത്തിന്റെ രീതി പരമ്പരയ്ക്കിടെ വലിയ ചർച്ചയായിരുന്നു. താൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മോശം സെഞ്ചുറികളാണ് സ്മിത്തിന്റേതെന്ന പരാമർശവുമായി ദക്ഷിണാഫ്രിക്ക മുൻ താരം ജോണ്ടി റോഡ്സും രംഗത്തെത്തിയിരുന്നു.

‘ഇത്തരം വ്യത്യസ്തമായ കാഴ്ചപ്പാടു മൂലം ഓസ്ട്രേലിയയിൽ താരങ്ങൾ നേരിടുന്ന ബുദ്ധിമുട്ടു ചില്ലറയല്ല. അവിടെ പരമ്പരാഗത ശൈലിയോട് ഒട്ടിനിന്ന്, ആകർഷകമായ സാങ്കേതികത്തികവോടെ ഷോൺ മാർഷ് 30 റൺസെടുത്താൽ എല്ലാവർക്കും വലിയ സന്തോഷമാണ്. എന്നാൽ, പരമ്പരാഗത ശൈലികളെ വെല്ലുവിളിച്ച് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയാലും വിമർശനത്തിന് കുറവുമില്ല’ – വുഡ്ഹിൽ പറഞ്ഞു

നേരത്തെ, കണ്ടിരിക്കാൻ കൂടുതൽ ഇഷ്ടം വിരാട് കോലിയുടെ കളിയാണെന്നും അങ്ങനെ നോക്കിടാൽ വിരാട് കോലിയാണ് സ്റ്റീവ് സ്മിത്തിനേക്കാൾ മികച്ച കളിക്കാരനെന്നും ദക്ഷിണാഫ്രിക്ക മുൻ താരം ജോണ്ടി റോഡ്സ് അഭിപ്രായപ്പെട്ടിരുന്നു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റോഡ്സ് നിലപാട് വ്യക്തമാക്കിയത്.

‘വിരാട് കോലിയുടെ കളി കണ്ടിരിക്കാൻ എനിക്കിഷ്ടമാണ്. പ്രത്യേകതകൾ നിറഞ്ഞ ആക്ഷനും ടെക്നിക്കും വച്ച് ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മോശം സെഞ്ചുറികൾ സ്മിത്തിന്റേതാണ്. അതേസമയം, അതേ ശൈലിവച്ച് അദ്ദേഹം റൺസ് വാരിക്കൂട്ടുകയും ചെയ്യുന്നു. ‘എങ്ങനെ ആ പന്ത് കളിക്കാൻ സാധിക്കുന്നു’ എന്നതിനേക്കാൾ, ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ച് ‘വാവ്, എത്രയോ സുന്ദരമായ ഷോട്ട്’ എന്ന് വിസ്മയിക്കാനാകും അയാൾക്ക് കൂടുതൽ താൽപര്യം. ഇക്കാര്യത്തിൽ കോലി തന്നെ മുന്നിൽ’ – റോഡ്സ് പറഞ്ഞു.

English Summary: ‘If Steve Smith was Indian, his technique would be accepted’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com