ഒത്തുകളിക്കാരുടെ ഇടയിലായിരുന്നു ഞാൻ: ‘ഞെട്ടിച്ച്’ അക്തർ
Mail This Article
ന്യൂഡൽഹി ∙ 2010ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച ഒത്തുകളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ പേസ് ബോളർ ശുഐബ് അക്തർ. ‘പാക്കിസ്ഥാനെ വഞ്ചിക്കാൻ എനിക്ക് ഒരിക്കലും സാധിക്കില്ല. പക്ഷേ, ഒത്തുകളിക്കാരുടെ ഇടയിലായിരുന്നു ഞാൻ. ചില മത്സരങ്ങളിൽ എനിക്കു നേരിടേണ്ടത് 21 പേരെയായിരുന്നു. എതിർ ടീമിലെ 11 പേരെയും സ്വന്തം ടീമിലെ 10 പേരെയും. ആരാണ് ഒത്തുകളിക്കുക എന്നതു പോലും പറയാൻ കഴിയുമായിരുന്നില്ല’– സ്വകാര്യ ടെവിവിഷൻ ചാനലിലെ പരിപാടിയിൽ നാൽപ്പത്തിനാലുകാരനായ അക്തർ പറഞ്ഞു.
‘ഒത്തുകളി എന്നത് ആ കാലത്ത് പാക്കിസ്ഥാൻ ടീമിൽ വളരെ വ്യാപകമായിരുന്നു. ഒത്തുകളി നടത്തുന്നത് ഏങ്ങനെയാണെന്നും അതിനായി എന്തൊക്കെ ചെയ്തു എന്നും മുഹമ്മദ് ആസിഫ് എന്നോടു പറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ആസിഫും മുഹമ്മദ് ആമിറും കൃത്രിമം നടത്തിയെന്നു വ്യക്തമായപ്പോൾ ഇരുവരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചതാണ്. എന്തുചെയ്യാം, അവരുടെ ഭാവി അവർതന്നെ നശിപ്പിച്ചു. ദേഷ്യം കൂടിയപ്പോൾ ഞാൻ അന്നു ഭിത്തിയിൽ ആഞ്ഞിടിക്കുകവരെ ചെയ്തു’– അക്തറിന്റെ വാക്കുകൾ.
2011ൽ ഒത്തുകളി ആരാപണം തെളിയിക്കപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാൻ താരങ്ങളായ സൽമാൻ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിർ എന്നിവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ 5 വർഷത്തെ വിലക്ക് നൽകിയിരുന്നു.