ADVERTISEMENT

ഇൻഡോർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെ തകർപ്പൻ വിജയം നേടിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീം. ഇന്നിങ്സിനും 130 റൺസിനുമാണ് കോലിയും സംഘവും ബംഗ്ലദേശിനെ തകർത്തത്. 393 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ബംഗ്ലദേശ്, രണ്ടാം ഇന്നിങ്സിൽ 213 റൺസിന് പുറത്തായതോടെയാണ് ഇന്ത്യ ഐതിഹാസിക വിജയം നേടിയത്. ഇതോടെ തുടർച്ചയായി മൂന്നു ടെസ്റ്റുകളിൽ ഇന്നിങ്സ് ജയമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1–0ന് മുന്നിലെത്തുകയും ചെയ്തു.

ബാറ്റിങ്ങിലും ബോളിങ്ങിലും ഏറ്റവും മികച്ച പ്രകടനവുമായി കളം നിറയുമ്പോഴും ഫീൽഡിങ്ങിലെ ഒരുപറ്റം ‘കൈവിട്ട കളി’കളുടെ പേരിൽക്കൂടിയാകും ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യൻ ആരാധകർ ഓർമിക്കുക. ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലുമായി അര ഡസനിലധികം ക്യാച്ച് അവസരങ്ങളാണ് ഇന്ത്യൻ താരങ്ങൾ പാഴാക്കിയത്. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, ഏകദിന ടീം ഉപനായകൻ രോഹിത് ശർമ എന്നിവരാണ് മൂന്നു ദിവസത്തിനിടെ ക്യാച്ചുകൾ കൈവിടാൻ ‘മത്സരിച്ചത്’.

ഒന്നാം ഇന്നിങ്സിൽ കൂടുതൽ ക്യാച്ചുകൾ കൈവിട്ടത് കോലിയും രഹാനെയുമായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമയാണ് അനായാസ ക്യാച്ച് നിലത്തിട്ട് ഞെട്ടിച്ചത്. മുഹമ്മദ് ഷമിയുടെ പന്തിൽ മുഷ്ഫിഖുർ റഹിം നൽകിയ അനായാസ ക്യാച്ചാണ് രോഹിത് സ്ലിപ്പിൽ കൈവിട്ടത്. രോഹിത് നൽകിയ ‘ജീവൻ’ മുതലെടുത്ത് മുഷ്ഫിഖുർ അർധസെഞ്ചുറിയോടെ ബംഗ്ലദേശിന്റെ ടോപ് സ്കോററുമായി. ക്യാച്ചിൽനിന്ന് രക്ഷപ്പെടുമ്പോൾ ആറു പന്തിൽ നാലു റൺസുമായി നിൽക്കുകയായിരുന്നു റഹിം. പുറത്താകും മുൻപേ ടെസ്റ്റിലെ 20–ാം അർധസെഞ്ചുറി കുറിച്ച റഹിം 150 പന്തിൽ ഏഴു ഫോറുകൾ സഹിതം നേടിയത് 64 റൺസ്.

ആദ്യ സെഷനിൽ അനായാസ ക്യാച്ച് കൈവിട്ടതിന്റെ ‘ക്ഷീണം’ ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനിൽ രോഹിത് തീർത്തു. മുഷ്ഫിഖുർ റഹിമിനെ കിട്ടിയില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരെ മികച്ച ബാറ്റിങ് റെക്കോർഡുള്ള മഹ്മൂദുല്ലയെയാണ് രോഹിത് ക്യാച്ചെടുത്തു മടക്കിയത്. ഇത്തവണയും മുഹമ്മദ് ഷമി തന്നെയായിരുന്നു ബോളർ. മഹ്മൂദുല്ലയുടെ ബാറ്റിൽ എഡ്ജ് ചെയ്ത് പന്ത് നേരെ സ്ലിപ്പിലേക്ക്. അവിടെ ഇക്കുറി ചോരാത്ത കൈകളുമായി രോഹിത് കാത്തുനിന്നിരുന്നു. യാതൊരു പിഴവും വരുത്താതെ രോഹിത് പന്ത് കൈപ്പിടിയിലൊതുക്കി. ഇതോടെ ബംഗ്ലദേശ് അഞ്ചിന് 72 റൺസ് എന്ന നിലയിൽ തകരുകയും ചെയ്തു.

രസമതല്ല. ഇന്ത്യൻ ഡ്രസിങ് റൂമിനു നേർക്കു കൈചൂണ്ടിയാണ് രോഹിത് ക്യാച്ച് ആഘോഷിച്ചത്. എന്താണ് സംഭവമെന്ന് അധികം വൈകാതെ വ്യക്തമായി. മത്സരം സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ ചാനൽ തന്നെയാണ് ആ രഹസ്യം പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിനു പിരിഞ്ഞ സമയത്ത് ‘കളി പഠിച്ചെ’ത്തിയാണ് രോഹിത് ഇക്കുറി ക്യാച്ച് കയ്യിലൊതുക്കി ‘ഷൈൻ’ ചെയ്തത്. റഹിം നൽകിയ അനായാസ ക്യാച്ച് കൈവിട്ടതിന്റെ നിരാശയിലാകണം, ലഞ്ചിന്റെ സമയത്ത് പ്രത്യേക ക്യാച്ചിങ് പരിശീലനം നടത്തിയാണ് രോഹിത് കളത്തിലിറങ്ങിയത്. ഫീൽഡിങ് പരിശീലകൻ രോഹിത്തിന് പ്രത്യേകം ക്യാച്ചിങ് പരിശീലനം നൽകുന്നതും ചാനൽ സംപ്രേക്ഷണം ചെയ്തു. ‘ആ പരിശീലന സെഷൻ വെറുതെയായില്ലെന്നാണ്’ ഡ്രസിങ് റൂമിലിരുന്ന ഫീൽഡിങ് പരിശീലകനു നേരെ കൈചൂണ്ടി രോഹിത് പറഞ്ഞത്!

English Summary: Rohit Sharma gestures to fielding coach R Sridhar after grabbing Mahmudullah’s catch in Indore Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com