ADVERTISEMENT

മുംബൈ∙ മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽനിന്ന് തഴഞ്ഞപ്പോൾ പിന്തുണ പ്രഖ്യാപിച്ച് സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു. ഒട്ടേറെ ആരാധകരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. ചില മാധ്യമങ്ങൾ വാർത്തയുമാക്കി. വിവാദ വിഷയങ്ങളിൽ സാധാരണ ‘തലയിടാത്ത’ സാക്ഷാൽ സച്ചിന്റെ മകൻ പ്രത്യക്ഷത്തിൽ സഞ്ജുവിനു ‘പിന്തുണ’ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ആരാധകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഇതു സച്ചിന്റെ മകന്റെ അക്കൗണ്ടു തന്നെയോ എന്നു സംശയിച്ചവരും കുറവല്ല.

‘ഒഫീഷ്യൽ’ എന്ന് ആമുഖമായി കുറിച്ചിരിക്കുന്ന അക്കൗണ്ടിൽ, ‘ഇടംകയ്യൻ മീഡിയം പേസർ, ദൈവത്തിന്റെ മകൻ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2018 ജൂൺ മുതൽ അക്കൗണ്ട് ഉപയോഗത്തിലുമുണ്ട്. അർജുൻ തെൻഡുൽക്കറിന്റെ ചിത്രം തന്നെയാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചിരുന്നത്. അർജുൻ തെൻഡുൽക്കർ വിഖ്യാതമായ ലോഡ്സ് ക്രിക്കറ്റ് മൈതാനത്ത് നിന്നെടുത്ത ചിത്രമായിരുന്നു കവർ പിക്ചർ.

എന്തായാലും ‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്നു പറഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തിൽ ദേവേന്ദ്ര ഫഡ്നാവിസിനും ‘ട്വിറ്ററിലെ അർജുൻ’ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംഭവം കൈവിട്ടുപോയത്. തികച്ചും രാഷ്ട്രീയച്ചുവയുള്ള ഈ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഫഡ്നാവിസിനാണ് തന്റെ പിന്തുണയെന്നു വ്യക്തമാക്കുന്ന ഹാഷ് ടാഗ് മാത്രമായിരുന്നു പോസ്റ്റ്.

എന്തായാലും സംഭവം ദേശീയ ശ്രദ്ധ നേടിയതോടെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ആദ്യം സഞ്ജുവിനും പിന്നീട് ഫഡ്നാവിസിനും പിന്തുണ പ്രഖ്യാപിച്ച ട്വിറ്റർ അക്കൗണ്ട് തന്റെ മകന്‍ അർജുൻ തെൻഡുൽക്കറിന്റേതല്ലെന്ന് വ്യക്തമാക്കിയാണ് ട്വിറ്ററിൽ സച്ചിൻ ലഘുകുറിപ്പ് പോസ്റ്റ് ചെയ്തത്. അതിങ്ങനെ:

‘എന്റെ മകൻ അർജുനും മകൾ സാറയ്ക്കും ട്വിറ്റർ അക്കൗണ്ട് ഇല്ല എന്ന കാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അർജുന്റേതെന്ന പേരിലുള്ള അക്കൗണ്ട് തെറ്റായി സൃഷ്ടിച്ചിട്ടുള്ളതാണ്. വ്യക്തികൾക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പ്രസ്തുത അക്കൗണ്ടിൽനിന്ന് വിദ്വേഷപരമായ ട്വീറ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ സത്വര നടപടി സ്വീകരിക്കാൻ ട്വിറ്റർ ഇന്ത്യയോട് അപേക്ഷിക്കുന്നു.’

എന്തായാലും സച്ചിന്റെ ഇടപെടൽ പാഴായില്ല. അർജുൻ തെൻഡുൽക്കറിന്റെ പേരിലുണ്ടായിരുന്ന വ്യാജ അക്കൗണ്ട് അപ്പോൾത്തന്നെ ട്വിറ്റർ ഡിലീറ്റ് ചെയ്തു. ഇപ്പോൾ അർജുൻ തെൻഡുൽക്കറിന്റെ അക്കൗണ്ട് അന്വേഷിക്കുന്നവർക്ക്, ‘റദ്ദാക്കി’ എന്ന അറിയിപ്പാണ് ലഭിക്കുന്നത്. മുൻപ് സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ച് ഈ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റ് ഇങ്ങനെ:

‘സഞ്ജു സാംസണോടു ചെയ്തതുപോലുള്ള നടപടികളാണ് ഒരാളുടെ ആത്മവിശ്വാസം ഇടിക്കുന്നത്. എം.എസ്.കെ. പ്രസാദ് എന്തിനാണ് ഋഷഭ് പന്തിനെ തിരഞ്ഞെടുത്തതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരാളിൽ വിശ്വാസമർപ്പിക്കുന്നത് തീർച്ചയായും നല്ലതാണ്. അതിനുപക്ഷേ മറ്റൊരാളുടെ പ്രതിഭയെ കാണാതിരിക്കണമെന്ന് അർഥമില്ല. ഈ ടീമിൽ സഞ്ജുവിനെ തീർച്ചയായും മിസ്സ് ചെയ്യും.’

English Summary: Arjun and Sara not on Twitter: Sachin Tendulkar irked by 'malicious tweets' from fake account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com