ADVERTISEMENT

കറാച്ചി∙ വാരിയെല്ലിനേറ്റ ‘പരുക്കു’ ചൂണ്ടിക്കാട്ടി ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് പിൻമാറിയ പാക്കിസ്ഥാൻ പേസ് ബോളർ ഹസൻ അലി വിവാദക്കുരുക്കിൽ. ദേശീയ ടീമിൽനിന്ന് പരുക്ക് ചൂണ്ടിക്കാട്ടി പിൻമാറിയ ഹസൻ അലി തൊട്ടുപിന്നാലെ ഒരു ഫാഷൻ ഷോയിൽ മോഡലായി പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. ഇതോടെ, ദേശീയ ടീമിനേക്കാൾ വലുതാണോ ഹസൻ അലിക്ക് ഫാഷൻ ഷോയെന്ന ചോദ്യവുമായി ആരാധകർ കടുത്ത വിമർശനവുമായി രംഗത്തെത്തി.

സുവർണ നിറമുള്ള ഷർവാണി ധരിച്ച് ഇരുപത്തഞ്ചുകാരനായ ഹസൻ അലി റാംപിൽ ചുവടുവയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്രിക്കറ്റ് കളത്തിൽ വിക്കറ്റെടുത്തശേഷം ഹസൻ അലി പ്രശസ്തമാക്കിയ ‘ബോംബ് സ്ഫോടന’ ആഘോഷവും താരം റാംപിൽ പുറത്തെടുത്തു. എന്നാൽ, ഈ വിഡിയോയിലൊരിടത്തും ഹസൻ അലിക്കു ശാരീരിക ബുദ്ധിമുട്ടുകളുള്ളതിന്റെ ലക്ഷണങ്ങളില്ല. ഇതിനെ ചോദ്യം ചെയ്താണ് ആരാധകരിലേറെയും വിമർശനം ഉന്നയിച്ചിരിക്കുന്നത്. പാക്ക് മാധ്യമപ്രവർത്തകനായ സാജ് സാദിഖാണ് ആദ്യം വിഡിയോ ട്വീറ്റ് ചെയ്തത്.

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയും പരുക്കുമൂലം ഹസൻ അലിക്കു നഷ്ടമായിരുന്നു. ഇക്കഴിഞ്ഞ നവംബർ 30നാണ് പരുക്കുമൂലം ഹസൻ അലി ടീമിനു പുറത്തായത്. അലിയുടെ വാരിയെല്ലിനു പരുക്കേറ്റ കാര്യം സ്കാനിങ്ങിലൂടെ വ്യക്തമായെന്നു കാട്ടി കഴിഞ്ഞ മാസം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നു. പരുക്കിൽനിന്നു മുക്തി നേടാൻ ആറാഴ്ച വിശ്രമം വേണമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്നും ഹസൻ അലി പിൻമാറിയത്. 10 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പാക്ക് മണ്ണിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. റാവൽപിണ്ടിയിൽ 11 മുതലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബർ 19 മുതൽ കറാച്ചിയിൽ നടക്കും.

English Summary: Pakistan cricket fans slam injured Hasan Ali for walking down the ramp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com