ADVERTISEMENT

‘പ്രവചിക്കാനാവില്ല ഐപിഎൽ േലലം. തിരഞ്ഞെടുക്കുമോയെന്ന് ആർക്ക് അറിയാം ?’ – ആറു മാസം മുൻപ് ഏകദിന ലോകകപ്പിൽ തകർത്തുകളിച്ച കിവീസ് ഓൾറൗണ്ടർ ജിമ്മി നീഷത്തിന്റേതാണീ വാക്കുകൾ. ലോക ക്രിക്കറ്റിലെ ഏറ്റവും ‘പിരിമുറുക്കം’ നിറഞ്ഞ സിലക്ഷൻ വേദിയാണ് ഇന്ത്യൻ ലീഗിലെ താരലേലമെന്നതിന് ഇതിനപ്പുറമൊരു സർട്ടിഫിക്കറ്റ് ആവശ്യമില്ല.

നീഷം പറഞ്ഞതു താരമെന്ന നിലയ്ക്കുള്ള ചിത്രം. ലാപ്ടോപ്പുകളും നോട്ട് ബുക്കുകളും ഡേറ്റാ പ്രിന്റ് ഔട്ടുകളുമായി അര ഡസൻ ആളുകൾ ഒരു മേശയ്ക്കു ചുറ്റും നിരന്നിരിക്കുന്ന ലേലചിത്രം അതിലേറെ സങ്കീർണമാണ്. സീസൺ അവസാനിക്കും മുൻപേ അടുത്ത ലേലത്തിന് ഒരുങ്ങുന്നവരാണ് ഐപിഎൽ ടീമുകൾ പലതും. നാട്ടിലും മറുനാട്ടിലുമുള്ള താരത്തിളക്കങ്ങൾക്കു പിന്നാലെ വിടാതെയുണ്ടാകും അവരുടെ കണ്ണുകൾ.

∙ ഗവേഷണം, നിരീക്ഷണം

താരത്തിളക്കമോ ഒന്നോ രണ്ടോ മത്സരങ്ങളിലെ ആളിക്കത്തലോ കൊണ്ട് ഒരു കളിക്കാരനും ഐപിഎൽ അവസരമെത്തില്ല. പ്രത്യേകിച്ചു വിദേശതാരങ്ങൾക്ക്. മാസങ്ങൾ നീളുന്ന, ചെറുതല്ലാത്ത ഗവേഷണത്തിന്റെ പിൻബലമുണ്ട് ഓരോ വിളിക്കു പിന്നിലും. ഒരു ബോളറുടെ കാര്യമെടുത്താൽ, വിക്കറ്റിന്റെ എണ്ണവും ഇക്കോണമിയും മാത്രമല്ല മാനദണ്ഡം.പൊതു സവിശേഷതകൾക്കപ്പുറം ഇഴകീറി പരിശോധിക്കും ഗവേഷകർ.

വലംകയ്യൻ – ഇടംകയ്യൻ ബാറ്റ്സ്മാൻമാർക്കെതിരായ പ്രകടനം, ഓവർ ദ് വിക്കറ്റ്– എറൗണ്ട് ദ് വിക്കറ്റ് മികവ്, ന്യൂബോൾ – ഡെത്ത് ബോൾ പ്രാവീണ്യം, ഡോട്ട് ബോളുകളുടെ എണ്ണം, സമ്മർദനിമിഷങ്ങളിലെ നിയന്ത്രണം തുടങ്ങി ബോളറുടെ സ്വഭാവം വരെ കണക്കിലെടുത്താകും തിരഞ്ഞെടുപ്പ്. ഇവിടെയും തീരുന്നില്ല, ബോളിങ് ആക്ഷൻ മൈക്രോസ്കോപ്പ് വിഡിയോ അനാലിസിസിനു വിധേയമാകും. ഫിറ്റ്നസ് തലത്തിലും കാടുകയറി അന്വേഷണമെത്തും.

∙ റാപ്പിഡ് ഫയർ റൗണ്ട് !

എത്ര പഠിച്ചെത്തിയാലും ടീമുകളുടെ കണക്കുകൂട്ടൽ പിഴച്ചു പോകും ലേലത്തട്ടിൽ. എതിർടീമുകളുടെ നീക്കങ്ങൾ തന്നെ കാരണം. ലക്ഷ്യമിട്ട താരത്തെ ലഭിക്കുന്ന കാര്യത്തിലും നൽകേണ്ടിവരുന്ന തുകയിലുമെല്ലാം നേരിടുന്ന ഈ അനിശ്ചിതത്വം അതിവേഗം മറികടക്കേണ്ട വെല്ലുവിളിയും ലേലത്തിൽ കാത്തിരിക്കുന്നു. ലേലത്തിനു നേരിട്ടു ഹാജരാകുന്ന അനലിസ്റ്റ് മാത്രമല്ല ടീമുകളുടെ ആശ്രയം. ലേലം കൊൽക്കത്തയിലാണെങ്കിലും ചെന്നൈയിലും മുംബൈയിലുമെല്ലാമായി അനലിസ്റ്റുകളുടെ ‘വാർ റൂം’ തന്നെ ടീമിനു സഹായത്തിനായുണ്ടാകും.

പ്ലാൻ എ, ബി, സി എന്ന മട്ടിൽ താരങ്ങളുടെ ‘ഓപ്ഷനുകൾ’ ക്ഷണവേഗത്തിൽ ഓക്ഷൻ സംഘത്തിന്റെ ടേബിളിലെത്തും. രാജസ്ഥാൻ റോയൽസ് പോലുള്ള ചില ടീമുകൾ ഈ സമ്മർദ സാഹചര്യം നേരിടാൻ ദിവസങ്ങൾ നീളുന്ന ‘മോക്ക് ഡ്രിൽ’ പോലും നടത്തിയാണെത്തുന്നത്. യഥാർഥ ലേലത്തിന്റെ അതേ രീതിയിൽ 7 എതിരാളികളുടെ വെല്ലുവിളികളും തടസങ്ങളും ഒരുക്കി താരലഭ്യതയുടെയും തുകയുടെയും ഏറ്റക്കുറച്ചിലുകൾ പലകുറി പരീക്ഷിച്ചാണ് ഈ മാതൃകാലേലം.

∙ ഗ്ലോബൽ സ്കൗട്ടിങ്

ട്വന്റി 20 ഫോർമാറ്റുകളിൽ ലോകത്തെവിടെല്ലാം പോരാട്ടമുണ്ടോ അവിടെല്ലാം ഐപിഎൽ സ്കൗട്ടിങ് സംഘങ്ങളെത്തുന്നുണ്ട്. അഫ്ഗാനെന്നോ ഇംഗ്ലണ്ടെന്നോയുള്ള അതിരുകളില്ലാതെ, വെടിക്കെട്ട് പ്രകടനങ്ങൾ 5 മിനിറ്റ് നീളുന്ന ഫൂട്ടേജുകളായി ഐപിഎൽ സ്ട്രാറ്റജിസ്റ്റുകൾക്കു മുന്നിലേക്കു മാസങ്ങൾക്കു മുൻപേയെത്തും. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ 15 വയസ് മുതലുള്ള താരത്തിളക്കങ്ങൾ ഐപിഎൽ ടീമുകളുടെ റഡാറിലുണ്ട്. ലക്ഷ്യം വയ്ക്കുന്ന താരങ്ങളുടെ ഡേറ്റ അനലറ്റിക്സും വിഡിയോ അനാലിസിസുമെല്ലാം സോഫ്റ്റ്‌വെയർ സഹായത്തോടെ പൂർത്തിയാക്കിയാണു ടീമുകൾ ലേലത്തിനെത്തുക.

∙ വേണം, ബാറ്റിങ് സ്റ്റാറ്റിട്രിക്സ് !

പേരു കേട്ട പല താരങ്ങളും ഐപിഎൽ ലേലത്തിൽ വിളിക്കാനാളില്ലാതെ മടങ്ങുന്നതു കണ്ടിട്ടില്ലേ? ബാറ്റിങ് ശരാശരിയോ അക്കൗണ്ടിലുള്ള ശതകങ്ങളോ ഒന്നും ഇവിടെ വിലപ്പോകില്ലെന്നതാണു കാരണം. ട്വന്റി 20 യിൽ ഈ സ്റ്റാറ്റ്സുകൾ തെറ്റിദ്ധാരണ പടർത്തുന്ന വിവരങ്ങളാണെന്നാണ് ടീം മാനേജ്മെന്റുകളുടെ പക്ഷം. എത്ര പന്ത് കൂടുമ്പോഴാണ് സിക്സ്, ഡോട്ട് ബോളുകളുടെ എണ്ണം, ക്രീസിലെത്തി പൊടുന്നനെ സ്ട്രോക്ക് പ്ലേ സാധിക്കുമോ എന്നിങ്ങനെ നീളും ബാറ്റിങ് ക്രീസിലെ തിരഞ്ഞെടുപ്പിനുള്ള അന്വേഷണം. അടിച്ചു കൂട്ടിയ സിക്സറുകളുടെ എണ്ണം കൊണ്ടും സ്വാധീനിക്കാനാകില്ല. ഏതു ബോളർക്കെതിരെ, ഏതു തരം പിച്ചിൽ, ഏതു സാഹചര്യത്തിൽ എന്നിങ്ങനെയുള്ള അനാലിസിസ് പിന്നാലെയുണ്ടാകുമെന്നതു തന്നെ കാരണം.

English Summary: Indian Premier League Auction, unknown stories of vast preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com