ADVERTISEMENT

മുംബൈ∙ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ യുവപ്രതിഭകൾ ഉള്ള ടീമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ദേശീയ സീനിയർ ടീമിൽ ഒരു താരത്തിനു പരുക്കേറ്റാൽ പകരം കളിക്കാൻ താരങ്ങളുടെ നീണ്ട നിര തന്നെ ലഭിക്കും ഇന്ത്യയ്ക്ക്. സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ ദേശീയ ടീം സിലക്ടർ എം.എസ്.െക. പ്രസാദ് ഇന്ത്യയുടെ ‘പകരക്കാരുടെ കരുത്ത്’ എത്രയുണ്ടെന്നു കാണിച്ചുതരികയാണ്. ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത് മലയാളികളുൾപ്പെടെ 10 യുവതാരങ്ങളെ. സിലക്ടർ ചുമതലയിൽ പ്രസാദിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു.

ഈ സാഹചര്യത്തിലാണ് ബാറ്റിങ്ങിലും ബോളിങ്ങിലും അവസരം കാത്തുനിൽക്കുന്ന താരങ്ങൾ ആരൊക്കെയെന്ന് എം.എസ്.കെ. പ്രസാദ് വ്യക്തമാക്കിയത്. ബാറ്റിങ്ങിലെ ഇന്ത്യയുടെ ബെഞ്ചിലെ കരുത്ത് എത്രത്തോളമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തിരിച്ചുവരവിന്റെ പാതയിലുള്ള രണ്ട് താരങ്ങളെയും ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ടോപ് സ്കോറർമാരായ താരങ്ങളെയുമാണ് പ്രസാദ് ഉയര്‍ത്തിക്കാട്ടിയത്. ഓപ്പണർമാരെ നോക്കുകയാണെങ്കിൽ രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ.രാഹുല്‍, അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പാഞ്ചൽ‌ എന്നിവരുണ്ട്. ഇവരിൽ ആർക്കും ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യാം. ഇന്ത്യ എ ടീമിന്റെ പര്യടനങ്ങളിൽ ആ രീതിയിലാണു താരങ്ങളെ വളർത്തിയെടുത്തത്– ഒരു ദേശീയ മാധ്യമത്തോടു പ്രസാദ് പറഞ്ഞു.

ബോളർമാരിലും ഇന്ത്യയ്ക്ക് ആവശ്യത്തിലധികം ലോകോത്തര താരങ്ങളുണ്ടെന്നാണു മുൻ സിലക്ടറുടെ വാദം. മുന്നിൽ നിൽ‌ക്കാൻ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവരുണ്ട്. ഇവർക്കു പുറമേ ആറ് ബോളർമാരുടെ മികവു കൂടി പുതുതായി വരുന്ന സിലക്ഷൻ കമ്മിറ്റി പരിശോധിക്കണമെന്നും എംഎസ്കെ. പ്രസാദ് പറഞ്ഞു. നവ്ദീപ് സെയ്നി, ആവേശ് ഖാൻ, ബേസിൽ തമ്പി, സന്ദീപ് വാര്യർ, ഇഷാൻ പോറേൽ, മുഹമ്മദ് സിറാജ് എന്നിവരാണവർ.

ബാറ്റിങ്ങിലെ പകരക്കാർ

അഭിമന്യു ഈശ്വരനും പ്രിയങ്ക് പാഞ്ചലും ആഭ്യന്തര ക്രിക്കറ്റിൽ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. ബംഗാൾ ഓപ്പണറായ അഭിമന്യു രഞ്ജി ട്രോഫിയിൽ 861 റൺസ് നേടിയിട്ടുണ്ട്. ഗുജറാത്ത് താരം പ്രിയങ്ക് 898 റൺസെടുത്തു. കഴിഞ്ഞ ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരങ്ങൾക്കുള്ള ടെസ്റ്റ് ടീമിലേക്ക് ഇരുവരെയും പരിഗണിച്ചിരുന്നതാണ്. എന്നാൽ നേരിയ വ്യത്യാസത്തിൽ അവസരം നഷ്ടമായി. വിലക്കിനു ശേഷം തിരിച്ചെത്തിയ പൃഥ്വി ഷാ രഞ്ജിയിൽ മുംബൈയ്ക്കായി ഇരട്ട സെഞ്ചുറി നേടി. എന്നാൽ താരത്തിന്റെ ഫിറ്റ്നസും ഷോട്ട് സെലക്ഷനും ഇനിയും പാകപ്പെടാനുണ്ട്. ടെസ്റ്റിൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ഏകദിന, ട്വന്റി20 ടീമുകളില്‍ കെ.എൽ. രാഹുൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

ബോളിങ്ങിലെ കരുത്തര്‍

ലിമിറ്റ‍ഡ് ഓവർ ക്രിക്കറ്റില്‍ സീനിയര്‍ ടീമിൽ കളിക്കുന്ന നവ്ദീപ് സെയ്നി ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ താരമാണ്. ഉടൻ തന്നെ ടെസ്റ്റ് ടീമിലും സെയ്നി കളിക്കുമെന്ന് പ്രതീക്ഷ. 2018 ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നെറ്റിൽ പന്തെറിയാൻ കൊണ്ടുപോയ താരമാണ് മധ്യപ്രദേശിൽനിന്നുള്ള ആവേശ് ഖാൻ. കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിലും ഇന്ത്യയ്ക്കായി നെറ്റ്സിൽ പന്തെറിഞ്ഞത് ആവേശ് ഖാനാണ്. ഇഷാൻ പോറേലും മുഹമ്മദ് സിറാജും അവസരത്തിനായി കാത്തുനിൽക്കുന്നു.

ബേസിൽ തമ്പിയും സന്ദീപ് വാര്യരും

ട്വന്റി20യിൽ യോർക്കറുകളിലൂടെ വിക്കറ്റ് നേടുന്ന ബേസിൽ തമ്പിയുടെ മികവ് ടെസ്റ്റ് ക്രിക്കറ്റിലും കാണാമെന്നാണു പ്രതീക്ഷ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 72 വിക്കറ്റുകൾ ബേസിൽ തമ്പി സ്വന്തമാക്കിയിട്ടുണ്ട്. മലയാളി ഫാസ്റ്റ് ബോളർ സന്ദീപ് വാര്യരെ ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രഞ്ജിയിൽ കഴിഞ്ഞ സീസണിൽ കേരളത്തിനായി നടത്തിയ പ്രകടനമാണ് എ ടീമിലേക്കുള്ള വഴി തുറന്നത്.

English Summary: 4 batsmen, 6 bowlers: MSK Prasad identifies 10 best back-ups for Team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com