ADVERTISEMENT

മുംബൈ∙ ഈ സർഫറാസ് ഖാൻ ഇതെന്തു ഭാവിച്ചാണ്! 17–ാം വയസ്സിൽ ഐപിഎല്ലിൽ ‘വണ്ടർ കിഡാ’യി അവതരിച്ച് പതുക്കെ വിസ്മൃതിയിലേക്കു മാഞ്ഞുതുടങ്ങിയ ഇരുപത്തിരണ്ടുകാരനായ സർഫറാസിന്, രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം ഇരട്ടസെഞ്ചുറി. ധരംശാലയിലെ ഹിമാചൽ പ്രദേശ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഹിമാചലിനെതിരെയാണ് മുംബൈയ്ക്കായി സർഫറാസ് വീണ്ടും ഇരട്ടസെഞ്ചുറി നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഉത്തർപ്രദേശിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടി റെക്കോർഡിട്ട പ്രകടനത്തിന്റെ ആവേശമാറും മുൻപേയുള്ള ഈ ഇരട്ടസെഞ്ചുറിയും ട്രിപ്പിൾ സെഞ്ചുറിയിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യുന്ന മുംബൈ വെളിച്ചക്കുറവു മൂലം ഒന്നാം ദിവസത്തെ കളി നേരത്തേ നിർത്തുമ്പോൾ 75 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 372 റൺസ് എന്ന നിലയിലാണ്. സർഫറാസ് 226 റൺസോടെയും ശുഭം രഞ്ജനെ 44 റൺസോടെയും ക്രീസിൽ. പിരിയാത്ത ആറാം വിക്കറ്റിൽ സർഫറാസ് – ശുഭം സഖ്യം 158 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഏകദിന ശൈലിയിൽ തകർത്തടിച്ചു മുന്നേറുന്ന സർഫറാസ് 199 പന്തിലാണ് ഇരട്ടസെഞ്ചുറി നേടിയത്. ബൗണ്ടറിയിലൂടെ ഇരട്ടസെഞ്ചുറിയിലെത്തിയ സർഫറാസ് ഇതിനിടെ 29 ഫോറും മൂന്നു സിക്സും നേടി. ഇതുവരെ 213 പന്തുകൾ നേരിട്ട സർഫറാസ് 32 ഫോറും നാലു സിക്സും സഹിതമാണ് 226 റൺസെടുത്തത്.

ഒരു ഘട്ടത്തിൽ നാലിന് 71 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയ്ക്കായി അഞ്ചാം വിക്കറ്റിലും ആറാം വിക്കറ്റിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് സർഫറാസ് രക്ഷകനായത്. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ആദിത്യ താരെയ്ക്കൊപ്പം 143 റൺസാണ് കൂട്ടിച്ചേർത്തത്. ആദിത്യ താരെ 100 പന്തിൽ എട്ടു ഫോറുകൾ സഹിതം 62 റൺസെടുത്തു. ഓപ്പണർമാരായ ജയ് ബിസ്ത (12 പന്തിൽ 12), ഭൂപൻ ലാൽവാനി (ഒന്ന്), ഹാർദിക് ടാമോർ (എട്ടു പന്തിൽ രണ്ട്), സിദ്ധേഷ് ലാഡ് (33 പന്തിൽ 20) എന്നിവരാണ് മുംബൈ നിരയിൽ പുറത്തായ മറ്റുള്ളവർ. ഹിമാചലിനായി വൈഭവ് അറോറ, രാഘവ് ധവാൻ എന്നിവർ രണ്ടും കെ.ഡി. സിങ് ഒരു വിക്കറ്റും വീഴ്ത്തി.

∙ ഉത്തർപ്രദേശിനെതിരെ ട്രിപ്പിൾ

തന്റെ പഴയ തട്ടകമായ ഉത്തർപ്രദേശിനെതിരെ ട്രിപ്പിൾ സെഞ്ചുറി നേടി ഒരാഴ്ച പിന്നിടും മുൻപാണ് തൊട്ടടുത്ത മത്സരത്തിൽ സർഫറാസ് വീണ്ടും ഇരട്ടസെഞ്ചുറി കടന്നത്. ഉത്തർപ്രദേശിനതിരെ 397 പന്തുകൾ നേരിട്ട സർഫറാസ് 30 ഫോറും എട്ടു സിക്സും സഹിതം 301 റണ്‍സുമായി പുറത്താകാതെ നിന്നു. 166.3 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 688 റൺസെടുത്ത മുംബൈ സർഫറാസിന്റെ ട്രിപ്പിൾ സെഞ്ചുറിയുടെ കരുത്തിൽ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കിയിരുന്നു. മത്സരം സമനിലയിൽ അവസാനിച്ചതോടെ ലീഡിന്റെ പിൻബലത്തിൽ മുംബൈയ്ക്ക് മൂന്നു പോയിന്റ് ലഭിച്ചു.

അന്ന് ഉത്തർപ്രദേശിനെതിരെയും 128 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് രക്ഷകനായി സർഫറാസ് എത്തുന്നത്. അഞ്ചാം വിക്കറ്റിൽ സിദ്ധേഷ് ലാഡിനെ കൂട്ടുപിടിച്ച് ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുമായി (210) മുംബൈ ഇന്നിങ്സിനെ ‘നേരെയാക്കിയ’ സർഫറാസ്, ക്യാപ്റ്റൻ ആദിത്യ താരെയ്ക്കൊപ്പം ഇരട്ടസെഞ്ചുറിയുടെ വക്കിലെത്തിയ മറ്റൊരു കൂട്ടുകെട്ടിലൂടെ ടീമിനെ ലീഡിലേക്കും നയിച്ചു. ലാഡ് 174 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 98 റണ്‍സെടുത്തും ക്യാപ്റ്റൻ ആദിത്യ താരെ 144 പന്തിൽ 14 ഫോറുകൾ സഹിതം 97 റൺസെടുത്തും പുറത്തായി. ഏഴാം വിക്കറ്റിൽ ഷംസ് മുളാനിയെ കൂട്ടുപിടിച്ച് സർഫറാസ് വീണ്ടും സെഞ്ചുറി കൂട്ടുകെട്ടു (150) തീർത്തു. തകർപ്പനൊരു സിക്സിലൂടെ 250 കടന്ന സർഫറാസ്, 300 കടന്നതും സിക്സിലൂടെത്തന്നെ.

കഴിഞ്ഞ സീസണിന്റെ ആരംഭം വരെ ഉത്തർപ്രദേശിനായി കളിച്ചിരുന്ന സർഫറാസ് പിന്നീട് മുംബൈയിലേക്ക് മാറുകയായിരുന്നു. 2009ൽ രോഹിത് ശർമ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് സർഫറാസിലൂടെ മറ്റൊരു മുംബൈ താരം വീണ്ടും ട്രിപ്പിൾ നേടിയത്. ഇതോടെ, സുനിൽ ഗാവസ്കർ, സഞ്ജയ് മഞ്ജരേക്കർ, രോഹിത് ശർമ, അജിത് വഡേക്കർ, വസിം ജാഫർ, വിജയ് മെർച്ചന്റ് തുടങ്ങിയ മഹാരഥൻമാർക്കൊപ്പമെത്താനും സർഫറാസിനായി. വസിം ജാഫർ മാത്രമാണ് മുംബൈയിൽനിന്ന് രണ്ട് ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള താരം.

∙ സർഫറാസിനെക്കുറിച്ച് അറിയാൻ...

ഐപിഎല്ലാണ് സർഫറാസിന്റെ യഥാർഥ കളരി. 2015ൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു വേണ്ടി കളിച്ച സർഫറാസ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. വിരാട് കോഹ്ലി, എ.ബി ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ എന്നിവരുൾപ്പെടുന്ന ടീമിൽ അതേ ശൈലിയിലുള്ള ബാറ്റിങ്ങിലൂടെ സ്വന്തം ഇടം കണ്ടെത്തുകയും ചെയ്തു. ക്രിക്കറ്റ് പരിശീലകനായ പിതാവ് നൗഷാദ് ഖാന്റെ കീഴിൽ കളി പഠിച്ചു തുടങ്ങിയ സർഫറാസ് 2014, 2016 അണ്ടർ19 ലോകപ്പുകളിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2016 ലോകകപ്പിൽ റൺവേട്ടക്കാരിൽ രണ്ടാമനുമായിരുന്നു. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറികളും സർഫറാസിന്റെ പേരിൽ തന്നെ. മുംബൈയിൽ ജനിച്ച സർഫറാസ് ആദ്യം ഉത്തർ പ്രദേശിനു വേണ്ടിയാണ് രഞ്ജി ട്രോഫിയിൽ കളിച്ചത്. പിന്നീട് മുംബൈ ടീമിലേക്കു തട്ടകം മാറ്റി.

English Summary: Sarfaraz Khan of Mumbai Hits Double Hundred vs Himachal Pradesh After Triple Century vs Uttar Pradesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com