ADVERTISEMENT

രഞ്ജി ട്രോഫിയിൽ പുതുച്ചേരി ടീമിനായി ഇരട്ടസെഞ്ചുറി നേടിയ മലയാളി താരം ഫാബിദ് അഹമ്മദ്

ര‍‍ഞ്ജി ട്രോഫി ക്രിക്കറ്റിലെ ഈ സീസണിൽ കേരളത്തിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. എന്നാൽ രഞ്ജിയിൽ തുടക്കക്കാരായ പുതുച്ചേരിയുടെ പ്രകടനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് ഒരു മലയാളിയാണ്. നാലു സീസണുകളിൽ കേരളത്തിനു വേണ്ടി രഞ്ജി മത്സരങ്ങൾ കളിച്ച, കഴിഞ്ഞ രണ്ടു സീസണുകളായി പുതുച്ചേരിക്കു വേണ്ടി പാഡണിയുന്ന മാഹി സ്വദേശി ഫാബിദ് അഹമ്മദ്. വ്യാഴാഴ്ച മണിപ്പുരിനെതിരെ പുതുച്ചേരി ഇന്നിങ്സിനും 241 റൺസിനും ജയിച്ചപ്പോൾ മുന്നിൽ നിന്നു നയിച്ചത് ഫാബിദായിരുന്നു. ഇരട്ട സെഞ്ചുറിയും (233) നാലു വിക്കറ്റും നേടിയ ഫാബിദായിരുന്നു മത്സരത്തിലെ താരവും. മാഹി സ്വദേശികളായ ഫറൂഖ് സിടികെ, സജ്ന ദമ്പതികളുടെ മകനായാ ഫാബിദ് സംസാരിക്കുന്നു:

രഞ്ജി ട്രോഫിയിലെ ആദ്യ ഇരട്ട സെഞ്ചുറിയാണല്ലേ?
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 4ന് 90 എന്ന നിലയിലാണ് ഞാൻ ക്രീസിലെത്തിയത്. ടീമിലെ സീനിയർ താരം പരസ് ദോഗ്രയായിരുന്നു കൂടെ. രഞ്ജി ട്രോഫിയിൽ 9 ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള ആളാണ് പരസ്. പാർട്നർഷിപ് ഉണ്ടാക്കി കളിക്കാനാണു പരസ് നിർദേശിച്ചത്. പരസ് പുറത്തായപ്പോൾ ഞാൻ സ്വാഭാവിക ഗെയിം കളിച്ചു. അവസാന വിക്കറ്റുകാരിൽനിന്നു ലഭിച്ച പിന്തുണയാണ് ഇരട്ട സെഞ്ചുറിയിലേക്ക് എത്തിച്ചത്.

എന്തുകൊണ്ട് പുതുച്ചേരി?
കഴിഞ്ഞ രണ്ടു സീസണായി ഞാൻ പുതുച്ചേരിക്കു വേണ്ടി കളിക്കുന്നു. അതിനു മുൻപു 4 സീസൺ കേരളത്തിനു വേണ്ടി ഇറങ്ങിയിട്ടുണ്ട്. ജലജ് സക്സേനയെപ്പോലെ പുറത്തുനിന്നുള്ള കളിക്കാർ വന്നപ്പോൾ അവസരങ്ങൾ കിട്ടാതെ വന്നു. അതോടെയാണ് പുതുച്ചേരിയിലേക്കു മാറാൻ ഞാൻ തീരുമാനിച്ചത്.

കേരളത്തിലേക്ക് ഒരു മടങ്ങിവരവ്?
ഇപ്പോൾ അതേക്കുറിച്ചു ചിന്തിക്കുന്നില്ല. ഇവിടെ ഞാൻ ഹാപ്പിയാണ്. ആവശ്യത്തിന് അവസരങ്ങൾ ലഭിക്കുന്നുണ്ട്. നന്നായി കളിക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ. പിന്നെ കേരള ടീമിലെ സഹ താരങ്ങളെ ഇടയ്ക്ക് മിസ് ചെയ്യും.

കേരളത്തിന്റെ ഈ സീസണിലെ പ്രകടനത്തെക്കുറിച്ച്?
പ്രധാന താരങ്ങൾക്കു പരുക്കേറ്റതും സ‍ഞ്ജു ഉൾപ്പെടെയുള്ളവർ ഇന്ത്യ എ മത്സരങ്ങൾക്കായി ടീമിൽ നിന്നു വിട്ടു നിന്നതും തിരിച്ചടിയായി. ഒരു സീസണിലെ പ്രകടനത്തെ വിലയിരുത്തി ടീമിന്റെ ഭാവി പ്രവചിക്കാൻ സാധിക്കില്ല. കേരളം ശക്തമായി തിരിച്ചുവരും എന്നാണെന്റെ പ്രതീക്ഷ.

പരിശീലനം?
സീസൺ തുടങ്ങിയാൽ പുതുച്ചേരി ടീമിനൊപ്പം പരിശീലനം നടത്തും. അല്ലാത്തപ്പോൾ തലശ്ശേരിയിൽ തന്നെയാണ് പ്രാക്ടീസ്. അവിടെ മസർ മൊയ്തു ഉൾപ്പെടെയുള്ള പരിശീലകർ മികച്ച പിന്തുണ നൽകാറുണ്ട്.

പ്രതീക്ഷകൾ?
എല്ലാവരെയും പോലെ ഇന്ത്യൻ ടീം തന്നെയാണ് സ്വപ്നം. പക്ഷേ, അതിനുവേണ്ടി കളിയിൽ കൂടുതൽ സമ്മർദം ചെലുത്താറില്ല. കിട്ടുന്ന അവസരങ്ങളിൽ മികച്ച പ്രകടനം നടത്തും. ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കും.

കുടുംബം?
ക്രിക്കറ്റ് ഞങ്ങളുടെ ജീനിൽ ഉള്ളതാണ്. ഉപ്പയുടെ സഹോദരൻമാരായ ഉസ്മാൻ കുട്ടി, മഷൂദ് , നാസിർ ഇവരെല്ലാം എന്നെക്കാൾ മുൻപേ സിടികെ കുടുംബത്തിൽ നിന്നു രഞ്ജി ട്രോഫി ഉൾപ്പെടെ കളിച്ചിട്ടുള്ളവരാണ്. ഇവരുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഈ ഇരട്ട സെഞ്ചുറി അവർക്കും എന്റെ മാതാപിതാക്കൾക്കുമുള്ള ഒരു ചെറിയ സമ്മാനമാണ്.

English Summary: Puducherry Ranji Team Member - Fabid Ahamed Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com