ADVERTISEMENT

ഇസ്‍ലാമാബാദ്∙ വിവാദങ്ങളുടെ തോഴനായ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിന് സസ്പെൻഷൻ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അഴിമതി വിരുദ്ധ വിഭാഗമാണ് താരത്തിന് അടിയന്തരമായി സസ്പെൻഷൻ ഏർപ്പെടുത്തിയത്. സസ്പെൻഷൻ ഏർപ്പെടുത്താനുള്ള കാരണം പിസിബി വ്യക്തമാക്കിയിട്ടില്ല. ഇതോടെ, ഇന്ന് ആരംഭിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) ഇരുപത്തൊൻപതുകാരനായ ഉമർ അക്മലിന് കളിക്കാനാകില്ല. ഉമറിന്റെ ടീമായ നിലവിലെ ചാംപ്യൻമാർ കൂടിയായ ക്വേട്ടാ ഗ്ലാഡിയേറ്റേഴ്സിന് പകരം കളിക്കാരനെ ഉൾപ്പെടുത്താൻ അനുമതി നൽകും.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അധീനതയിലുള്ള ക്രിക്കറ്റ് സംബന്ധമായ ഒരു കാര്യത്തിലും സസ്പെൻഷൻ കാലയളവിൽ അക്മലിന് പങ്കെടുക്കാനാകില്ല. അക്മലിനെതിരെ പിസിബിയുടെ അഴിമതി വിരുദ്ധ വിഭാഗം നടത്തിവരുന്ന അന്വേഷണത്തിന്റെ തുടർച്ചയായാണ് സസ്പെൻഷൻ. സസ്പെൻഷനെക്കുറിച്ചുള്ള അറിയിപ്പിൽ അക്മലിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

ഒരുകാലത്ത് പാക്കിസ്ഥാൻ ക്രിക്കറ്റിലെ ഭാവിതാരമായി വാഴ്ത്തപ്പെട്ടിരുന്ന ഉമർ അക്മൽ, പിന്നീട് വിവാദങ്ങളുടെ തോഴനായി മാറുകയായിരുന്നു. ഇടക്കാലത്ത് ഫോം നഷ്ടമായതോടെ ടീമിനു പുറത്തായി. ഇതിനിടെ, പാക്കിസ്ഥാന്റെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സംഘടിപ്പിച്ച ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട ഉമർ അക്മൽ, ടെസ്റ്റ്  നടത്തിയ ട്രെയിനർക്കു മുന്നിൽ തുണിയുരിഞ്ഞതായും ആക്ഷേപമുയർന്നു. ഇതു വലിയ വിവാദമായി.

2009ൽ ന്യൂസീലൻഡിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഉമർ, പിന്നീട് സഹോദരൻ കമ്രാൻ അക്മലിന്റെ വഴിയേ ടീമിനു പുറത്താവുകയായിരുന്നു. 16 ടെസ്റ്റുകളിൽനിന്ന് ഒരു സെഞ്ചുറിയും ആറ് അർധസെഞ്ചുറികളും സഹിതം 1003 റൺസ് നേടി. 2011ലായിരുന്നു അവസാന ടെസ്റ്റ് മത്സരം. 121 ഏകദിനങ്ങളിൽനിന്ന് രണ്ടു സെഞ്ചുറികൾ സഹിതം 3194 റൺസും 84 ട്വന്റി20 മത്സരങ്ങളിൽനിന്ന് എട്ട് അർധസെഞ്ചുറികൾ സഹിതം 1690 റണ്‍സും സ്വന്തമാക്കി. 2019 മാർച്ചിൽ ഓസ്ട്രേലിയയ്‌ക്കെതിരെയായിരുന്നു അവസാന ഏകദിനം. ഓസ്ട്രേലിയ 20 റൺസിന് ജയിച്ച ആ മത്സരത്തിൽ 44 പന്തിൽ 43 റൺസ് നേടി. അവസാനമായി ട്വന്റി20 മത്സരം കളിച്ചത് 2019 ഒക്ടോബറിൽ ശ്രീലങ്കയ്‌ക്കെതിരെ ലഹോറിലായിരുന്നു. അന്ന് ധനഞ്ജയ ഡിസിൽവയുടെ പന്തിൽ ഗോൾഡൻ ഡക്കായി.

English Summary: Umar Akmal suspended under PCB's anti-corruption code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com