ADVERTISEMENT

വെല്ലിങ്ടൻ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ യുവതാരം ഋഷഭ് പന്ത് നിർഭാഗ്യകരമായ രീതിയിൽ പുറത്ത്. 101 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയെ ഉപനായകൻ അജിൻക്യ രഹാനെയ്ക്കൊപ്പം കരകയറ്റുമ്പോഴാണ് പന്തിനെ നിർഭാഗ്യം പിടികൂടിയത്. പതിവ് ആക്രമണ ശൈലി വിട്ട് പ്രതിരോധത്തിലൂന്നി കളിച്ചുവന്ന പന്ത് രണ്ടാം ദിനം ആദ്യ സെഷനിൽ റണ്ണൗട്ടാവുകയായിരുന്നു. അതിനു കാരണക്കാരനായതോ, അജിൻക്യ രഹാനെയും! 53 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 19 റൺസെടുത്താണ് പന്ത് കൂടാരം കയറിയത്.

ഇന്ത്യൻ ഇന്നിങ്സിലെ 59–ാം ഓവറിലാണ് സംഭവം. ടിം സൗത്തി എറിഞ്ഞ ഈ ഓവറിലെ രണ്ടാം പന്ത് നേരിട്ടത് അജിൻക്യ രഹാനെ. പന്ത് നേരെ ഓഫ് സൈഡിലേക്കു തട്ടിയിട്ട രഹാനെ സിംഗിളിനായി ഓടി. പന്ത് അജാസ് പട്ടേലിന്റെ കൈകളിലേക്കു നീങ്ങുന്നതു കണ്ട പന്ത് സിംഗിളിന് താൽപര്യം കാട്ടിയുമില്ല. പക്ഷേ, കണ്ണുമടച്ച് രഹാനെ ഓടിയതോടെ ഗത്യന്തരമില്ലാതെ പന്തും റണ്ണിനായി ഓടി.

പന്ത് പിടിച്ചെടുത്ത അജാസ് പട്ടേലിന്റെ നേരിട്ടുള്ള ഏറ് വിക്കറ്റ് കീപ്പർ ജെ.ബി. വാട്‌ലിങ്ങിന് പിടിച്ചെടുക്കാനായില്ലെങ്കിലും ആ ഏറിൽ ബെയിൽസുകളിൽ ഒന്ന് ഇളകിവീണു. പന്തിന്റെ നിർഭാഗ്യമെന്നല്ലാതെ എന്തുപറയാൻ! പന്ത് ബെയിലിളക്കുമ്പോൾ ഋഷഭ് പന്ത് ക്രീസിന് അടുത്തെങ്ങുമുണ്ടായിരുന്നില്ല. തിരിഞ്ഞ് അജിൻക്യ രഹാനെയെ ഒന്നുനോക്കി അനിഷ്ടം പ്രകടിപ്പിച്ച് പന്ത് പവലിയനിലേക്കു മടങ്ങി.

ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാനാകാതെ ഒരു മാസത്തിലധികം ബെഞ്ചിലിരുന്ന പന്തിന്റെ ഔട്ടിന് കാരണക്കാരൻ രഹാനെയാണെന്ന മട്ടിലാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുടെ പ്രതികരണം. ഇല്ലാത്ത റണ്ണിനോടിയാണ് രഹാനെ പന്തിന്റെ വിക്കറ്റ് ബലികഴിച്ചതെന്നും വിമർശനമുയർന്നു. അതേസമയം, 63 ടെസ്റ്റുകൾ നീളുന്ന രാജ്യാന്തര കരിയറിൽ രഹാനെ സഹതാരത്തിന്റെ റണ്ണൗട്ടിന് കാരണക്കാരനാകുന്നത് ഇതാദ്യമാണെന്നായിരുന്നു മറ്റൊരു ആരാധകന്റെ കണ്ടെത്തൽ.

English Summary: Rishabh Pant gets run out, Indian fans blame Ajinkya Rahane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com