ADVERTISEMENT

മിർപുർ∙ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലദേശ് ബാറ്റ്സ്മാനെന്ന നേട്ടത്തിലായിരുന്നു തന്റെ കണ്ണെന്ന തുറന്ന പ്രഖ്യാപനവുമായി മുഷിഫിഖുർ റഹിം. സിംബാബ്‍വെയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി കണ്ടെത്തിയതിനു പിന്നാലെയാണ് റഹിമിന്റെ വെളിപ്പെടുത്തൽ. എന്നാൽ, റഹിം ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ബംഗ്ലദേശ് നായകൻ മോമിനുൽ ഹഖ് ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. 315 പന്തിൽ 28 ഫോറുകൾ സഹിതമാണ് മുഷ്ഫിഖുർ ഇരട്ടസെഞ്ചുറി നേടിയത്. റഹിം 318 പന്തിൽ 203 റൺ‌സുമായി നിൽക്കെ മോമിനുൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

295 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ സിംബാബ്‍വെ രണ്ടാം ഇന്നിങ്സിൽ 57.3 ഓവറിൽ 189 റൺസിന് പുറത്തായതോടെ ബംഗ്ലദേശ് ഇന്നിങ്സിനും 106 റണ്‍സിനും ജയിച്ചിരുന്നു. മുഷ്ഫിഖുർ റഹിമാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം ദിനം തന്നെ ടീം ഇന്നിങ്സ് ഡിക്ലയർ ചെയ്യുമെന്ന് താൻ കരുതിയില്ലെന്ന് റഹിം വ്യക്തമാക്കി. രണ്ടു ദിവസത്തെ കളി ബാക്കിയുള്ളതിനാൽ കുറച്ചുസമയം കൂടി ബാറ്റു ചെയ്യാമെന്നാണ് പ്രതീക്ഷിച്ചത്. ചായയ്ക്കു പിരിഞ്ഞപ്പോഴും ഡിക്ലയർ ചെയ്യുന്നതിനേക്കുറിച്ച് ചർച്ചയൊന്നും നടന്നിരുന്നില്ല. ഏതാണ്ട് 30 മിനിറ്റ് മുൻപു മാത്രമാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്യണമെന്നും സിംബാബ്‍വെയ്ക്ക് ഇന്നുതന്നെ 6–8 ഓവർ ബാറ്റിങ്ങിന് അവസരം നൽകണമെന്നും ഞങ്ങളെ അറിയിക്കുന്നത്’ – റഹിം പറഞ്ഞു.

‘ബാറ്റിങ് തുടരാൻ അവസരം കിട്ടിയിരുന്നെങ്കിൽ അനായാസം ഇരട്ടസെഞ്ചുറിയിലെത്താമായിരുന്നുവെന്ന് ഉറപ്പുണ്ട്. ലിട്ടൺ ദാസിന് സെ‍ഞ്ചുറി നേടാനും അവസരം ലഭിക്കുമായിരുന്നു. മിക്കവാറും നാലാം ദിനം ആദ്യ സെഷനിൽത്തന്നെ അതു സംഭവിക്കുമായിരുന്നു. ഡിക്ലയർ ചെയ്യാനുള്ള തീരുമാനത്തെ ഞാൻ ചോദ്യം ചെയ്തില്ല. മിക്കവാറും കാലവസ്ഥ കൂടി ക്യാപ്റ്റൻ പരിഗണിച്ചുകാണും. തീർച്ചയായും സിംബാബ്‍വെയെ എറിഞ്ഞിടാനുള്ള കരുത്ത് ഞങ്ങളുടെ ബോളിങ് വിഭാഗത്തിനുണ്ട്’ – റഹിം പറഞ്ഞു.

അതിനിടെ, ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ശേഷമുള്ള മുഷ്ഫിഖുർ റഹിമിന്റെ ആഘോഷം ശ്രദ്ധേയമായി. ഡ്രാഗണിനെപ്പോലെ നടത്തിയ ആഘോഷം ഈ ഇരട്ടസെഞ്ചുറി മകനു സമർപ്പിക്കാനാണെന്ന് റഹിം വിശദീകരിച്ചു.

‘ഇതൊരു സാധാരണ ആഘോഷം മാത്രമാണ്. ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയാൽ എങ്ങനെ ആഘോഷിക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ചതൊന്നുമല്ല. എന്റെ മകൻ ദിനോസറുകളുടെ വലിയ ആരാധകനാണ്. ദിനോസറുകളെ കാണുമ്പോൾ അവർ ആവേശത്തോടെ ഇത്തരത്തിൽ അനുകരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് അവനുള്ള സമർപ്പണമെന്ന നിലയിലാണ് അതേ ആക്ഷൻ അനുകരിച്ചത്’ – വാർത്താ സമ്മേളനത്തിൽ മുഷ്ഫിഖുർ പറഞ്ഞു.

English Summary: Mushfiqur Rahim reveals the exact reason behind his ‘dragon’ celebration after double ton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com