പരസ്യമായി കരയരുത്, കണ്ണീർ സ്വകാര്യത; ബേദിയുടെ ഉപദേശത്തിന് വിമർശനം
Mail This Article
മുംബൈ∙ ട്വന്റി20 വനിതാ ലോകകപ്പിന്റെ ഫൈനലിൽ തോൽവിയേറ്റു വാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളെ, ‘പരസ്യമായി കരയരുതെന്ന്’ ഉപദേശിച്ച മുൻ ഇന്ത്യൻ താരം ബിഷൻ സിങ് ബേദിക്കെതിരെ വിമർശനവുമായി ആരാധകർ. മെൽബണിൽ നടന്ന ഓസ്ട്രലിയയ്ക്കെതിരായ കലാശപ്പോരിൽ 85 റൺസിനാണ് ഇന്ത്യ തോൽവിയേറ്റു വാങ്ങിയത്. മത്സശേഷം ഓപ്പണർ ഷഫാലി വർമ ഉൾപ്പെടെ ഇന്ത്യൻ താരങ്ങളിൽ ചിലർ കണ്ണീരണിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പരസ്യമായി കരയരുതെന്നും കണ്ണീർ സ്വകാര്യതയാണെന്നുമുള്ള ബേദിയുടെ പരാമർശം.
തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ചും അഭിനന്ദിച്ചും നടത്തിയ ട്വീറ്റിലാണ്, കരയുന്നതിനെതിരെ ബേദി താരങ്ങളെ ഉപദേശിച്ചത്. ബേദിയുടെ ട്വീറ്റ് ഇങ്ങനെ:
‘ഈ തോൽവിയിൽ നിരാശപ്പെടാൻ ഒന്നുമില്ല. ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് നമ്മൾ ഫൈനലിൽ കടന്നത്. ഓസ്ട്രേലിയൻ മണ്ണിൽ മികവിന്റെ ഒട്ടേറെ നിമിഷങ്ങൾ നിങ്ങൾ സമ്മാനിച്ചു. അടുത്ത തവണ കൂടുതൽ നിശ്ചയദാർഢ്യത്തോടെ കളിച്ച് കിരീടം ചൂടാൻ ഭാഗ്യമുണ്ടാകട്ടെ. ഒരു വ്യക്തിപരമായ അപേക്ഷ കൂടി. പരസ്യമായി കരയുന്നത് ദയവായി ഒഴിവാക്കുക. പ്രത്യേകിച്ചും തോറ്റു കഴിയുമ്പോൾ. കണ്ണീരും കരച്ചിലും എക്കാലവും സ്വകാര്യമാണ്.’ – ബേദി കുറിച്ചു.
എന്നാൽ, കലാശപ്പോരിലെ തോൽവിക്കു പിന്നാലെ കണ്ണീരണിഞ്ഞ ഓപ്പണർ ഷഫാലി വർമയെയും സഹതാരങ്ങളെയും പിന്തുണച്ചും ബേദിയുടെ ‘കണ്ണീർ ഉപദേശ’ത്തെ വിമർശിച്ചും ഒട്ടേറെ ആരാധകർ രംഗത്തെത്തി. മത്സരം തോൽക്കുമ്പോൾ കരഞ്ഞാൽ എന്താണ് പ്രശ്നമെന്ന് ഒട്ടേറ ആരാധകർ ട്വിറ്ററിലൂടെ തന്നെ ചോദ്യമുന്നയിച്ചു. ഈ തോൽവി അവർക്കും ആരാധകർക്കും വേദനിപ്പിക്കുന്നതാണ്. സ്വാഭാവികമായും കരച്ചിൽ വരുമെന്നും ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടി. മനുഷ്യൻ വികാരജീവിയാണെന്നും കരയാതിരിക്കാൻ അവർ റോബോട്ടുകളല്ലെന്നും മറ്റു ചിലർ കുറിച്ചു.
English Summary: Cricket Fans Slam Bishan Singh Bedi for Criticizing Shafali Verma