ADVERTISEMENT

‘അവളുടെ കണ്ണു നനഞ്ഞപ്പോൾ തകർന്നത് ഞാനുൾപ്പെടെ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ ഹൃദയമാണ്...’ ലോക വനിതാ ക്രിക്കറ്റിലെ ഇന്ത്യയുടെ പുതു താരോദയം ഷെഫാലി വർമയെക്കുറിച്ച് ഓസ്ട്രേലിയൻ മുൻ പേസ് ബോളർ ബ്രെറ്റ് ലീയുടെ വാക്കുകളാണിത്. വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റ ശേഷം സമ്മാന സമർപ്പണച്ചടങ്ങിനിടെയായിരുന്നു ഷെഫാലിയുടെ വിതുമ്പൽ. കയ്യിലെത്തിയെന്നു പ്രതീക്ഷിച്ച കിരീടം ചോർന്നുപോയപ്പോൾ ഈ 16 വയസ്സുകാരി വിതുമ്പുകയല്ലാതെ എന്താണു ചെയ്യുക!

ഓസ്ട്രേലിയയിൽ സമാപിച്ച ലോകകപ്പിൽ ഇന്ത്യയുടെ വജ്രായുധമായിരുന്നു ഷെഫാലി. ഇന്ത്യ സെമി ഫൈനലിലെത്തിയതിനു പിന്നിലെ പ്രധാന ശക്തി ഈ വലംകൈ താരം തന്നെ. മഴ മുടക്കിയ സെമിയിൽ ഇംഗ്ലണ്ടിനെ പോയിന്റ് നിലയുടെ അടിസ്ഥാനത്തിൽ മറികടന്നു മുന്നേറാനുള്ള പ്രാഥമിക റൗണ്ട് വിജയങ്ങളുടെ പിന്നിൽ ഷെഫാലിയുടെ കരുത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിൽ ഇന്ത്യൻ ആരാധകർ ഉറ്റുനോക്കിയതും ഈ മിടുക്കിയെത്തന്നെ. ഒരൊറ്റ ടൂർണമെന്റ് കൊണ്ടുതന്നെ ലോകത്തിന്റെ നോട്ടപ്പുള്ളിയായ ഷെഫാലിക്ക് പക്ഷേ ഫൈനൽ നീറുന്നൊരോർമയായി. ആദ്യ ഓവറിൽ തന്നെ ഓസീസ് ഓപ്പണർ അലീസ ഹീലിയെ പുറത്താക്കാനുള്ള സുവർണാവസരം ഷെഫാലി കള‍ഞ്ഞുകുളിച്ചു. അത്ര ആയാസകരമായ ക്യാച്ചൊന്നുമായിരുന്നില്ല അത്. ജീവൻ കിട്ടിയ അലീസ പിന്നെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചെയ്തതു ലോകം കണ്ടതാണ്. 39 പന്തിൽ 75 റൺസടിച്ച ഹീലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് ഇന്ത്യൻ ബോളർമാരും ഓടിത്തളർന്ന് ഫീൽഡർമാരും പരിക്ഷീണരായി. വമ്പൻ ടോട്ടൽ ഇന്ത്യയ്ക്കു മുന്നിൽ വച്ചുനീട്ടിയ ഓസീസിന് മത്സരം ജയിച്ച പ്രതീതിയായിരുന്നു അപ്പോൾതന്നെ.

shafali-verma-out

മികച്ച ഫോമിലുള്ള ഷെഫാലിയിലായിരുന്നു മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ പ്രതീക്ഷയത്രയും. ആ കൈക്കരുത്തിലെ മിന്നൽപ്പിണർ അവിശ്വസനീയ ജയത്തിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന പ്രതീക്ഷകൾക്ക് വെറും മൂന്നു പന്തിന്റെ മാത്രം ആയുസ്സ്. രണ്ടു റൺസുമായി ഷെഫാലി പോയതോടെ പോരാടാനുള്ള മനസ്സും ഇന്ത്യൻ താരങ്ങൾ കൈവിട്ടെന്ന് പിന്നീടുള്ള ബാറ്റിങ് സാക്ഷി. എന്തായാലും ഗംഭീര വിജയത്തോടെ ഓസീസ് അ‍ഞ്ചാം ലോക ട്വന്റി20 കിരീടം നേടുമ്പോൾ ഷെഫാലിയടക്കമുള്ള താരനിര കരയുകയായിരുന്നു. 

19 രാജ്യാന്തര മത്സരങ്ങൾ മാത്രം കളിച്ച ഷെഫാലി അതിനിടെ ആരും മോഹിക്കുന്ന ഒരു ബഹുമതിക്കും അധിപയായി. ട്വന്റി20 ഐസിസി റാങ്കിങ്ങിൽ നമ്പർ വൺ. കളികളുടെ എണ്ണമല്ല, കളിയുടെ ഗുണമാണു മുഖ്യമെന്ന് ഷെഫാലി അടിവരയിട്ടുറപ്പിക്കുന്നു. ന്യൂസീലൻഡിന്റെ സൂസി ബെയ്റ്റ്സിനെയാണ് ഇന്ത്യൻ താരം മറികടന്നത്. എന്നാൽ ഫൈനലിലെ മോശം പ്രകടനം കഴിഞ്ഞതോടെ ഷെഫാലി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പക്ഷേ ഈ പതിനാറു വയസ്സുകാരിയിൽനിന്ന് രാജ്യം ഒരുപാടു പ്രതീക്ഷിക്കുന്നുണ്ട്. അതിനുള്ള കാലവും മുന്നിലുണ്ട്. 19 ട്വന്റി20 മത്സരങ്ങവിൽനിന്ന് 487 റമ്‍സാണ് ഈ താരത്തിന്റെ സമ്പാദ്യം. ഉയർന്ന സ്കോർ 73. രണ്ട് അർധസെഞ്ചുറികളുമുണ്ട്. ലോകകപ്പിലെ 5 കളികളിൽനിന്ന് 32.6 ശരാശരിയിൽ 163 റൺസെടുത്ത ഷെഫാലി തന്നെയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 47 റൺസാണ് മികച്ച പ്രകടനം. 

shafali-verma-batting

പെൺകളത്തിലെ ആൺകുട്ടിയാണ് ഷെഫാലി. മുടി ബോയ്കട്ടടിച്ച ഷെഫാലി ആൺകുട്ടികളെ വെല്ലുന്ന കളിയുമായാണ് മൈതാനങ്ങളുടെ ശ്രദ്ധ നേടിയത്. അവൾ പലപ്പോഴും പരിശീലിച്ചതും ആൺകുട്ടികൾക്കൊപ്പം തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് ആവേശമൽപം കൂടുന്നതും. ഒപ്പം കളിച്ച ആൺകുട്ടികളേക്കാൾ മികവോടെ ഷെഫാലി പന്തിനെ അടിച്ചകറ്റുമെന്ന് പറ‍ഞ്ഞത് ആൺകുട്ടികളുടെ പരിശീലകൻ തന്നെയായിരുന്നു. ഹരിയാനയിൽ പെൺകുട്ടികൾക്ക് പ്രത്യേക പരിശീലന സൗകര്യങ്ങളില്ലാത്തതിനാൽ റോത്തക്കിലെ ശ്രീ റാം നരെയ്ൻ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ ആൺകുട്ടികൾക്കൊപ്പം പരിശീലിപ്പിക്കാൻ അനുവദിച്ച ആദ്യ കോച്ച് അശ്വനികുമാറിനും ഷെഫാലിയും ആഗ്രഹത്തിനൊത്തു നിന്ന അച്ഛൻ സ‍ഞ്ജീവ് വർമയ്ക്കും കൊടുക്കണം വലിയൊരു കയ്യടി. 15–16 വയസ്സുള്ള ആൺകുട്ടികളുടെ ഗ്രൂപ്പിൽ 12 വയസ്സുപോലുമാകാത്ത ഷെഫാലിയുടെ പ്രകടനം തന്നെ വിസ്മയിപ്പിച്ചുവെന്ന് അശ്വനികുമാർ പറയുന്നു.

2018–19 സീസണിൽ എല്ലാ പ്രായവിഭാഗത്തിലും മത്സരിച്ച ഷെഫാലി അനായാസം റൺസ് വാരിക്കൂട്ടി. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ആ ബാറ്റിങ് പ്രകടനം കണ്ട മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ അജയ് രത്രയാണ് താരത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. 

അർധസെഞ്ചുറി നേടിയ ഷഫാലി വർമ ആരാധകരെ അഭിവാദ്യം ചെയ്യുന്നു. സ്മൃതി മന്ഥന പിന്നിൽ.
അർധസെഞ്ചുറി നേടിയ ഷഫാലി വർമ ആരാധകരെ അഭിവാദ്യം ചെയ്യുന്നു. സ്മൃതി മന്ഥന പിന്നിൽ.

സച്ചിൻ തെൻഡുൽക്കറുടെ അവസാന രഞ്ജി ട്രോഫി മത്സരം കാണാനായതാണ് ഷെഫാലിയെ ക്രിക്കറ്റിൽ കൂടുതൽ ഉയരങ്ങളിലെത്താൻ പ്രേരിപ്പിച്ചത്. സച്ചിനെപ്പോലെയാകണം എന്ന കൊതികൊണ്ടാണ് അവൾ കളത്തിൽ സജീവമായതും. എന്നാൽ, ഏതു പന്തിനെയും ശക്തമായി പ്രഹരിക്കുന്ന ഷെഫാലിയെ വീരേന്ദർ സേവാഗിനോടാണ് പലരും സാമ്യപ്പെടുത്തുന്നത്. ശരിയാണ്, വീരുവിന്റെ കറതീർന്ന ഷോട്ടുകൾ‌ ആകാശത്തേക്കു കണ്ണെറിയിക്കുന്നതുപോലെ ഷെഫാലിയും  ഉയരങ്ങളിലേക്കു നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. വിജയം നേടാനുള്ള പ്രതിഭയും പോരാട്ടവീര്യവുമായി ഷെഫാലിക്കരുത്ത് ഇന്ത്യൻ ക്രിക്കറ്റിനെ ഏറെക്കാലം ഉയരങ്ങളിൽ വിരാജിപ്പിക്കുമെന്നാണ് ആരാധക പ്രതീക്ഷ. വനിതാ ക്രിക്കറ്റിലെ വീരാംഗനയായി ഷെഫാലി ജ്വലിച്ചുനിൽക്കട്ടെ.

English Summary: Shafali Verma - Future star of Indian Women Cricket 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com