ADVERTISEMENT

ബറോ‍ഡ∙ ലൈറ്റുകൾ അണച്ചും വിളക്കുകൾ തെളിച്ചും കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് പടക്കം പൊട്ടിച്ച് പ്രതികരിച്ചവരെ വിമർശിച്ച മുൻ ഇന്ത്യൻ‌ താരം ഇർഫാൻ പഠാനെതിരെ സൈബർ ആക്രമണം. സംഭവം കൈവിട്ടതോടെ അനാവശ്യ ട്രോളുകളും വിദ്വേഷ ട്വീറ്റുകളും നീക്കം ചെയ്യാൻ പഠാൻ ട്വിറ്റർ ഇന്ത്യയുടെ സഹായം തേടി. കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാൻ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇതിനിടെയാണ് ചിലർ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഇർഫാൻ പഠാൻ ട്വിറ്ററിൽ കുറിച്ച വാക്കുകളിങ്ങനെ: ‘ആളുകൾ പടക്കങ്ങൾ പൊട്ടിക്കുന്നതുവരെ എല്ലാം വളരെ നല്ലതായിരുന്നു.’

എന്നാൽ, പഠാന്റെ ഈ ട്വീറ്റ് ആരാധകരിൽ ചിലർക്ക് ഒട്ടും ദഹിച്ചില്ല. ട്രോളുകളുമായും വിദ്വേഷ ട്വീറ്റുകളുമായാണ് അവർ ഇതിനോടു പ്രതികരിച്ചത്. അതേസമയം, പഠാന്റെ അഭിപ്രായത്തോട് യോജിച്ച ആരാധകരും ഒട്ടേറെ. തന്റെ ട്വീറ്റിനു ചുവട്ടിൽ വിദ്വേഷ പ്രസംഗം കുത്തിനിറച്ചവരെ വെറുതെ വിടാൻ പഠാൻ ഒരുക്കമായിരുന്നില്ല. വിദ്വേഷം വമിക്കുന്ന കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം പഠാൻ മറ്റൊരു പോസ്റ്റ് ട്വീറ്റ് ചെയ്തു:

‘നമുക്ക് അടിയന്തരമായി കുറച്ച് ഫയർ എഞ്ചിനുകൾ വേണം. നിങ്ങൾക്കു സഹായിക്കാമോ?’ – ട്വിറ്റർ ഇന്ത്യയെ ടാഗ് ചെയ്തായിരുന്നു പഠാന്റെ ചോദ്യം. വിദ്വേഷ പ്രചാരകർക്കെതിരെ ഇർഫാൻ പഠാന്റെ ഇൻസ്വിങ്ങർ എന്നുൾപ്പെടെയുള്ള കമന്റുകളുമായാണ് ഈ ട്വീറ്റ് ആരാധകർ ഏറ്റെടുത്തത്.

നേരത്തെ, രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ ദുരിതത്തിലായ ജനങ്ങളെ സഹായിക്കുന്നതിന് ഇർഫാൻ പഠാനും സഹോദരൻ യൂസഫ് പഠാനും ചേർന്ന് നൂറു ടൺ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. ബറോഡയിലെ പാവപ്പെട്ട ജനങ്ങൾക്കായാണ് ഇരുവരും അരിയും ഉരുളക്കിഴങ്ങും വിതരണം ചെയ്യുന്നത്. ഏതാനും ദിവസം മുൻപ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തിൽ 4000 മാസ്കുകളും വിതരണം ചെയ്തിരുന്നു.

English Summary: ‘We need firetrucks’ – Irfan Pathan hits back after being trolled for his tweet against people bursting firecrackers during PM Narendra Modi’s call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com