ADVERTISEMENT

മുംബൈ∙ സർക്കാർ ജോലിക്കായുള്ള കത്ത് കീറിയെറിഞ്ഞ് ബറോഡ ക്രിക്കറ്റ് ടീമിലേക്കുള്ള ട്രയൽസിന് പോയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ക്രുനാൽ പാണ്ഡ്യ. സർക്കാർ ജോലിക്കുള്ള പരീക്ഷയ്ക്ക് കത്തുവന്ന അതേ സമയത്താണ് ബറോഡ ടീമിലേക്ക് ട്രയൽസിന് അവസരം ലഭിച്ചത്. മാസം 15,000 – 20,000 രൂപ ശമ്പളം കിട്ടുന്ന സർക്കാർ ജോലിക്ക് ശ്രമിക്കാനായിരുന്ന പിതാവിന്റെ ഉപദേശം. എങ്കിലും അന്ന് ആ കത്ത് കീറിയെറിഞ്ഞ് ട്രയൽസിനു പോയി. ടീമിൽ ഇടം ലഭിച്ചതോടെ ജീവിതം തന്നെ മാറിമറിഞ്ഞതായും ക്രുനാൽ പാണ്ഡ്യ വെളിപ്പെടുത്തി.

‘വർഷങ്ങൾക്കു മുൻപ്. ഒരിക്കൽ സർക്കാർ ജോലിക്കുള്ള പരീക്ഷയ്ക്കായി വീട്ടിൽ കത്തുലഭിച്ചു. മാസം 15,000 – 20,000 രൂപ ശമ്പളം ലഭിക്കാൻ സാധ്യതയുള്ള ജോലിക്കു ശ്രമിക്കാനാണ് അച്ഛൻ പറഞ്ഞത്. ഇതേ സമയത്ത് എനിക്ക് ബറോഡ ടീമിലേക്ക് ട്രയൽസ് ഉണ്ടായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനായിരുന്നു അത്. 2–3 വർഷം നീണ്ട കഠിനാധ്വാനത്തിലൂടെ കളിയിൽ ഞാൻ വളരേയെറെ മുന്നോട്ടുപോയിരുന്നു.’

‘മാത്രമല്ല, അത്രയേറെ ആത്മാർഥതയോടെ ഞാൻ സർക്കാർ ജോലിക്കു ശ്രമിച്ചിരുന്നുമില്ല. എന്റെ അതുവരെയുള്ള ജീവിതമത്രയും ക്രിക്കറ്റ് താരമാകാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. അതുകൊണ്ട് സർക്കാർ ജോലിക്കുള്ള കത്ത് കീറിയെറിഞ്ഞിട്ട് ഞാൻ ട്രയൽസിന് പോയി. അന്ന് മികച്ച പ്രകടനം കാഴ്ചവച്ചതോടെ ടീമിൽ ഇടവും ലഭിച്ചു. ഹാർദിക് (പാണ്ഡ്യ) അന്നേ ടീമിൽ അംഗമായിരുന്നു’ – ക്രുനാൽ പാണ്ഡ്യ വിവരിച്ചു.

‘സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ മുംബൈയിലായിരുന്നു. അന്ന് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പമുണ്ടായിരുന്ന പരിശീലകൻ ജോൺ റൈറ്റ് (മുൻ ഇന്ത്യൻ പരിശീലകൻ) എന്നെയും ഹാർദിക്കിനെയും ശ്രദ്ധിച്ചു. ഞങ്ങളുടെ കളി ഇഷ്ടപ്പെട്ടിട്ടാകണം, അന്നുമുതൽ അദ്ദേഹം ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു. അതാണ് ഞങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടുന്നങ്ങോട്ട് ജീവിതം തന്നെ മാറിമറിഞ്ഞു. അന്ന് സർക്കാർ ജോലിക്കുള്ള കത്ത് കീറിയെറിഞ്ഞത് എനിക്ക് ജീവിതത്തിൽ സഹായകമായി. അന്ന് ട്രയൽസിന് പോയിരുന്നില്ലെങ്കിൽ ജീവിതം ഇപ്പോഴും മറ്റേതെങ്കിലും വഴിയായേനെ’ – ക്രുനാൽ പാണ്ഡ്യ പറഞ്ഞു.

English Summary: Krunal Pandya recalls how former India coach John Wright spotted him and Hardik

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com